ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍, ഉപയോക്താക്കൾക്കായി പുതിയ ‘ബ്ലൂ ഫോര്‍ ബിസിനസ്’ എന്ന സേവനം അവതരിപ്പിച്ചു. ബിസിനസുകാര്‍ക്കും ബിസിനസുമായി ബന്ധപ്പെട്ടവര്‍ക്കും വേണ്ടിയുള്ളതാണ് പുതിയ സേവനം.
ഇതുസരിച്ച് ഒരു കമ്പനിക്ക് അവരുടെ അക്കൗണ്ടിലേക്ക് അവരുമായി ബന്ധപ്പെട്ട വ്യക്തികളെയും ബിസിനസുകളെയും ബ്രാന്‍ഡുകളെയും ലിങ്ക് ചെയ്യാന്‍ കഴിയും. ഇതിലൂടെ, കമ്പനിയുമായി ബന്ധപ്പെട്ട പ്രൊഫൈലുകള്‍ക്ക് അവരുടെ നീല അല്ലെങ്കില്‍ സ്വര്‍ണ്ണ ചെക്ക്മാര്‍ക്കിന് അടുത്തായി മാതൃ കമ്പനിയുടെ പ്രൊഫൈല്‍ ചിത്രത്തിന്റെ ഒരു ചെറിയ ബാഡ്ജ് ലഭിക്കും. ഈ കണക്ഷൻ ബിസിനസ് സ്ഥാപനങ്ങളുടെ നെറ്റ്വർക്ക് വിപുലീകരിക്കാൻ സഹായിക്കും.
മാതൃ കമ്പനി നല്‍കുന്ന ഒരു ലിസ്റ്റ് അടിസ്ഥാനമാക്കി ഓരോ അസോസിയേറ്റഡ് പ്രൊഫൈലുകളെയും പരിശോധിച്ചുറപ്പിക്കുകയും ഔദ്യോഗികമായി അവരുടെ പാരന്റ് ഹാന്‍ഡിലുമായി ലിങ്ക് ചെയ്യുമെന്നും കമ്പനി പറഞ്ഞു. നിലവില്‍ തിരഞ്ഞെടുത്ത ഒരു കൂട്ടം ബിസിനസുകള്‍ക്ക് മാത്രമാണ് ഈ സര്‍വീസ് ലഭിക്കുക. എന്നാല്‍ അടുത്ത വര്‍ഷം സര്‍വീസ് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Also read: Reliance കമ്പനിയായ മെട്രോ ക്യാഷ് ആൻഡ് ക്യാരി ഇന്ത്യയെ ഏറ്റെടുത്തു; കൈമാറ്റം 2,850 കോടി രൂപയ്ക്ക്
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ, കമ്പനി വെരിഫിക്കേഷന്‍ നടപടികളില്‍ മാറ്റം വരുത്തിയിരുന്നു. ഇതനുസരിച്ച് വെരിഫൈഡ് അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്ക് ലഭിക്കാന്‍ പ്രതിമാസം 19.99 ഡോളര്‍ (പ്രതിമാസം ഏകദേശം 1,647 രൂപ, പ്രതിവര്‍ഷം 19,764 രൂപ) നല്‍കണം. വെരിഫൈഡ് അക്കൗണ്ടുകളുള്ള ഉപയോക്താക്കള്‍ക്ക് ബ്ലൂ ടിക്ക് സബ്സ്‌ക്രൈബ് ചെയ്യാന്‍ തൊണ്ണൂറു ദിവസവും അനുവദിക്കും.
വെരിഫിക്കേഷന്‍ നടപടികള്‍ പരിഷ്‌കരിക്കുമെന്ന് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു. ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ഉള്‍പ്പെടുന്ന പ്രീമിയം ഫീച്ചറുകള്‍ ട്വിറ്റര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ചിരുന്നു. പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ നല്‍കിയാലാണ് ഇത്തരം ഫീച്ചറുകള്‍ ലഭിക്കുക.
ലോഗ് ഔട്ട് ചെയ്ത ശേഷം ട്വിറ്ററിന്റെ സൈറ്റ് സന്ദര്‍ശിക്കുന്ന ഉപയോക്താക്കളെ ട്രെന്‍ഡിംഗ് ട്വീറ്റുകള്‍ കാണിക്കുന്ന എക്സ്പ്ലോര്‍ പേജിലേക്ക് റീഡയറക്ട് ചെയ്യുന്ന ഫീച്ചര്‍ ഡെവലപ്പ് ചെയ്യണമെന്ന് മസ്‌ക് നിര്‍ദേശിച്ചതായും കമ്പനിയിലെ ജീവനക്കാരെ ഉദ്ധരിച്ച് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഏപ്രിലിലാണ് സ്ഥാപനത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട മസ്‌കിന്റെ പ്രൊപ്പോസല്‍ ട്വിറ്റര്‍ അംഗീകരിച്ചത്. ഫേക്ക് അക്കൗണ്ടുകളും സ്പാം പ്രശ്‌നവും പരിഹരിക്കാന്‍ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് മസ്‌കിന് പരാതി ഉണ്ടായിരുന്നു. ഇതെല്ലാം താന്‍ പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ പൂര്‍ത്തിയാക്കിയത് ഒക്ടോബര്‍ 27നാണ്. 2022 ഏപ്രിലില്‍ തന്നെ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാറില്‍ ഇലോണ്‍ മസ്‌ക് എത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ അദ്ദേഹത്തിന് ആ കരാറില്‍ നിന്ന് പിന്തിരിയേണ്ടി വന്നു. പിന്നീടാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ആദ്യത്തെ നടപടിയായി കമ്പനിയുടെ പ്രധാനപ്പെട്ട നാല് എക്‌സിക്യൂട്ടീവുമാരെ ഇലോണ്‍ മസ്‌ക് പുറത്താക്കിയിരുന്നു. കമ്പനിയുടെ സിഇഒ പരാഗ് അഗര്‍വാള്‍, ലീഗല്‍ എക്‌സിക്യൂട്ടീവ് വിജയ് ഗഡ്ഡെ എന്നിവരെയടക്കമാണ് പുറത്താക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.