കുർബാന നടത്താനെത്തിയ വൈദികനെ വിശ്വാസികള്‍ പൂട്ടിയിട്ടു
Last Updated:
തിരുവനന്തപുരം: തർക്കം നിലനിൽക്കുന്ന പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്ക് എത്തിയ വൈദികനെ വിശ്വാസികൾ പൂട്ടിയിട്ടു. ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഫാ. ഷൈജു ദാസിനെയാണ് വിശ്വാസികള്‍ തടഞ്ഞുവെച്ചത്. തർക്കം നിലനിൽക്കുന്നതിനാൽ ഞായറാഴ്ച കുർബാന ഒഴികെയുള്ള ആരാധനകളൊന്നും കഴിഞ്ഞ 11 മാസമായി ഈ പള്ളിയിൽ നടക്കുന്നുണ്ടായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് വിശ്വാസികൾ വൈദികനെ പൂട്ടിയിട്ടത്. സഭയില്‍ തുടരുന്ന തര്‍ക്കങ്ങളുടെ ഭാഗമായി മാസങ്ങള്‍ക്ക് മുമ്പ് നെയ്യാറ്റിന്‍കരയിലെ ഒരു പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റവും കൈയ്യാങ്കളിയും നടന്നിരുന്നു. ഇതോടെയാണ് ഞായറാഴ്ച കുർബാന ഒഴികെയുള്ള ചടങ്ങുകൾ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിൽ നടക്കാതിരുന്നത്.
മാമോദീസ, കല്യാണം, മരണാനാന്തര ചടങ്ങുകള്‍, ആദ്യകുര്‍ബാന, എന്നിവയ്ക്കായി ഇടവക അംഗങ്ങൾ ആശ്രയിക്കുന്നത് മറ്റു പള്ളികളെയാണ്. അത്തരം ചടങ്ങുകള്‍ക്കായി കൂടുതല്‍ തുക ഈടക്കുന്നുവെന്ന പരാതിയും വിശ്വാസികൾക്കിടയിൽ ഉണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 14 മരണാനന്തര ചടങ്ങുകള്‍ നടത്തിയത് മറ്റു പള്ളികളിലാണ്. ഇതാണ് വൈദികനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്താൻ കാരണം. വൈദികനെ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് രണ്ടുതവണ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
advertisement
Location :
First Published :
December 16, 2018 8:00 PM IST


