'അന്ന് ആ കുവൈത്തികൾ വന്നപ്പോൾ കേരളം ഇളകിമറിഞ്ഞു; ചരിത്രം ആവർത്തിക്കുന്നു; ആദ്യം ഇ. അഹമ്മദായും പിന്നെ കെ.ടി. ജലീലായും'

Last Updated:

''കുവൈത്തിയുടെ വിവാദ സന്ദര്‍ശനം വഴി ഒരു ഭരണമാറ്റത്തിന് കേരളം സാക്ഷ്യം വഹിച്ചു. അതുപോലെ മന്ത്രി ജലീല്‍ യുഎഇ യില്‍ നിന്ന് വരുത്തിയ പെട്ടികളില്‍ എന്താണുള്ളതെന്നു ചോദിക്കാന്‍ ഇവിടെ പ്രതിപക്ഷം ഇല്ല. ചോദിക്കാന്‍ അറിയുകയുമില്ല.''

ജി. ശക്തിധരൻ
ആദ്യം ഇ അഹമ്മദ് ആയും പിന്നെ കെ ടി ജലീൽ ആയും ചരിത്രം ആവർത്തിക്കുന്നു. അതെ, ചരിത്രം എപ്പോഴും അങ്ങിനെയാണ്. ആദ്യം സരിതയായി,പിന്നെ സ്വപ്നയെയായി. ഇത് ഇപ്പോൾ ഏതു മലയാളിക്കും സുപരിചിതമാണ്. ആദ്യം ഇ അഹമ്മദ് ആയും പിന്നെ കെ ടി ജലീൽ ആയും ചരിത്രം ആവർത്തിക്കുന്നത് പറഞ്ഞാൽ പലർക്കും മനസിലാകില്ല.
അങ്ങിനെയും ഉണ്ട് സമാനതകൾ, ചരിതത്തില്‍. അനഭിമതരായ രണ്ട് കുവൈത്തികളെ സംസഥാന സർക്കാർ ഔദ്യോഗിക അതിഥികൾ എന്ന പരിവേഷം ചാർത്തി കേരളത്തിൽ സ്വീകരിക്കുകയും മന്ത്രിമാരുടെ ആതിഥ്യത്തിൽ തിരുവനന്തപുരത്തെ സർക്കാർ അതിഥിമന്ദിരത്തിൽ പാർപ്പിക്കുകയും ചെയ്തത് ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ?
advertisement
മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും ഓര്‍മ്മയുണ്ടാകില്ല. 1986 ൽ കേരളത്തെയും ഇന്ത്യയെയും ഇളക്കിമറിച്ച സംഭവം ആയിരുന്നു ഇത്. വ്യവസായമന്ത്രി ആയിരുന്ന ഇ അഹമ്മദും മന്ത്രി യു എ ബീരാനും ആയിരുന്നു അന്ന് വിമാനത്താവളത്തിൽ പോയി ഇവരെ സ്വീകരിച്ചത്. 1986 ജനുവരി 31 നായിരുന്നു ഇവർ എത്തിയത്. ഷേഖ് അൽ സായീദ് യൂസഫ് സൈദ് ഹാസ്‌പീഎം അൽ റിഫാലും അൻവർ യാക്കൂബ് അൽ റിഫായിയും ആയിരുന്നു കുവൈത്തികള്‍.
ഇരുവരും ജനുവരി 31 മുതൽ ഒരാഴ്ച മലപ്പുറത്തും മറ്റുമായി സന്ദർശനം നടത്തി. മുസ്ലിം ലീഗ് എം എൽ എ പികെ കുഞ്ഞാലിക്കുട്ടിയും യു എ ബീരാനും ഇവരെ അനുഗമിച്ചിരുന്നു. ഈ സന്ദർശനം എങ്ങിനെ വിവാദവിഷയമായെന്നതിനു ഇപ്പോൾ കെ ടി ജലീലിന്റെ അവിശുദ്ധ കോൺസുലേറ്റ് ബന്ധത്തിലെ "സക്കാത്തും ഖുർആനും സി ആപ്റ്റ് ലോറിയും" തുറന്ന് നോക്കിയാൽ മതി.
advertisement
TRENDING:Ayodhya| സരയൂ തീരമൊരുങ്ങി; വൻ സുരക്ഷാവലയം; അയോധ്യയിലെ ഭൂമിപൂജ മണിക്കൂറുകള്‍ മാത്രം അകലെ[NEWS]Exclusive: അഫ്ഗാനിസ്ഥാനിൽ മലയാളിയുടെ നേതൃത്വത്തിൽ ചാവേറാക്രമണം നടത്തിയത് നാലു രാജ്യങ്ങളിൽനിന്നുള്ള 11 പേർ[NEWS]Beirut Blast | ലെബനനിലെ ബെയ്റൂട്ടിൽ വമ്പൻ സ്ഫോടനം; അനേകം പേർക്ക് ഗുരുതരമായ പരിക്കെന്ന് സൂചന[NEWS]
കുവൈത്തികൾ ഇന്ത്യവിട്ടശേഷമാണ് കഥ പുറത്തായത്. ഇവർ ഇരുവരെയും ഇന്ത്യാ സർക്കാർ അനഭിമതരായി പ്രഖ്യാപിച്ചു കരിമ്പട്ടികയിൽ പെടുത്തിയിരുന്നതാണ്. അവരെ ചൂഴ്ന്നു നിന്ന വിവാദങ്ങൾ ഇന്ത്യയിൽ പ്രവേശനം തടയുന്നതായിരുന്നു. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടിരുന്നവര്‍. ഇരുവർക്കും വിസപോലും ഉണ്ടായിരുന്നില്ല. പക്ഷെ വിമാനത്താവളത്തിലെ ഭരണസ്വാധീനം ഉപയോഗിച്ചു മന്ത്രി ഇ അഹമ്മദ് നേരിട്ടെത്തി എല്ലാം മാനേജ് ചെയ്തു.
advertisement
ഈ വിവരം പുറത്തറിഞ്ഞതോടെ കേരളം ഇളകിമറിഞ്ഞു. പ്രതിഷേധ കൊടുങ്കാറ്റ് ഉയർന്നു. ആദ്യം ഏഴു ദിവസത്തേക്കും തുടർന്ന് ഏഴു ദിവസത്തേക്കും ഇന്ത്യയിൽ തങ്ങാനുള്ള വിസ ഇവർ മന്ത്രിമാർ വഴി സംഘടിപ്പിച്ചിരുന്നു. കേരളം മുഴുവൻ പ്രതിഷേധിച്ചു തെരുവിൽ ഇറങ്ങി. കൊല്ലത്ത് ബേബിജോണും മറ്റും പങ്കെടുത്ത പ്രതിഷേധത്തെ പൊലീസ് അതിഭീകരമായി മർദ്ദിച്ചൊതുക്കി. മൂന്ന് എം എൽ എമാർ പരിക്കേറ്റ് ആശുപത്രിയിൽ ആയി. നിയമസഭയിളകിമറിഞ്ഞു.
മുഖ്യമന്ത്രി കെ കരുണാകരൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു തടിതപ്പി. കേരളം സമരപരമ്പരകളുടെ കയത്തിലേക്ക് എടുത്തെറിയപ്പെട്ടു. ആഴ്ചകളോളം നിയമസഭ ചേരാനായില്ല. ആഭ്യന്തര മന്ത്രിയായിരുന്ന വയലാർ രവി പറഞ്ഞത് ഇവരെ അനഭിമതരായി പ്രഖ്യാപിക്കുന്ന രേഖ താൻ കണ്ടിട്ടില്ല എന്നാണ്. മന്ത്രി ഇ അഹമ്മദ് വിശദീകരിച്ചത് ഈ രേഖ ചീഫ് സെക്രട്ടറിയല്ലാതെ മറ്റാരും കണ്ടിട്ടില്ല എന്നാണ്. വിമാനത്താവളത്തിൽ ഇവരെ പ്രവേശിപ്പിച്ചതിന് നാല് പൊലീസ് ഉദ്യോഗസ്ഥർ സസ്‌പെൻഷനിലായി.
advertisement
എന്തായാലും ഇപ്പോഴത്തെ മുഖ്യമന്ത്രി ജലീലിനെതിരായ ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയും അന്നത്തെ മുഖ്യമന്ത്രി കുവൈത്തി പ്രശ്നം കൈകാര്യംചെയ്യുന്ന രീതിയും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് വായനക്കാര്‍ തീരുമാനിക്കുക.
അന്ന് ചിലർക്ക് തൊപ്പിതെറിച്ചു. ജുഡീഷ്യൽ അന്വേഷണം നടന്നു. മന്ത്രിമാർക്ക് ഇത് ഒരു പാഠമായി. ജലീല്‍ ഇത്രവലിയ കുറ്റം ചെയ്തിട്ടും ഒന്നും സംഭവിക്കാത്തപോലെ കൈകഴുകി. അന്ന്, തെറ്റ് പറ്റിയെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയാതെ പറഞ്ഞു. കുവൈത്തികള്‍ വലിയ ട്രങ്കുകളില്‍ പണവുമായാണ്‌ വിമാനം ഇറങ്ങിയതെന്ന പ്രതിപക്ഷ ആരോപണം തൊട്ടടുത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്നായി ഏശി. നായനാര്‍ അധികാരത്തില്‍ എത്തി.
advertisement
1957 ന് ശേഷം ഒരു മുസ്ലിം പാര്‍ട്ടിയുടെയും പിന്തുണ കൂടാതെ ആദ്യമായി ഇടതുപക്ഷം അധികാരത്തിലെത്തി. കുവൈത്തിയുടെ വിവാദ സന്ദര്‍ശനം വഴി ഒരു ഭരണമാറ്റത്തിന് കേരളം സാക്ഷ്യം വഹിച്ചു. അതുപോലെ മന്ത്രി ജലീല്‍ യുഎഇ യില്‍ നിന്ന് വരുത്തിയ പെട്ടികളില്‍ എന്താണുള്ളതെന്നു ചോദിക്കാന്‍ ഇവിടെ പ്രതിപക്ഷം ഇല്ല. ചോദിക്കാന്‍ അറിയുകയുമില്ല.
ഏതു ചട്ടം അനുസരിച്ച് എന്ത് രേഖ അനുസരിച്ച് ആരുടെ അനുമതി അനുസരിച്ച് എന്ത് ചരക്കുകള്‍ എങ്ങിനെ കൊണ്ടുവന്നുവെന്നോ അവ സര്‍ക്കാര്‍ വാഹനത്തില്‍ ആരുടെ അനുമതിയോടെ കൊണ്ടുപോയി എന്നോ ആര്‍ക്കും അറിയില്ല. അത് ചോദിക്കാന്‍ ചങ്കുറപ്പുള്ള ഒരു പ്രതിപക്ഷവും കേരളത്തിലില്ല. എല്ലാം ഒത്തുകളി!
advertisement
ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയിരുന്നു കുവൈത്തികളുടെ സന്ദര്‍ശനകാലത്തെ മന്ത്രി എന്നുകൂടി ഓര്‍ക്കണം. വി എം സുധീരൻ ആയിരുന്നു സ്പീക്കര്‍.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
'അന്ന് ആ കുവൈത്തികൾ വന്നപ്പോൾ കേരളം ഇളകിമറിഞ്ഞു; ചരിത്രം ആവർത്തിക്കുന്നു; ആദ്യം ഇ. അഹമ്മദായും പിന്നെ കെ.ടി. ജലീലായും'
Next Article
advertisement
കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് 
കോൺഗ്രസിന്റെ പ്രണബ് മുഖർജിയെ പിന്തുണച്ചതിന് സിപിഎം വിട്ട ബംഗാളിലെ നേതാവ് കോൺഗ്രസിലേക്ക് 
  • പ്രണബ് മുഖർജിയെ പിന്തുണച്ചതിനെ തുടർന്ന് 2012ൽ സിപിഎമ്മിൽ നിന്ന് പ്രസേൻജിത് ബോസ് രാജിവെച്ചു.

  • പ്രസേൻജിത് ബോസ് കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നു, ഭരണഘടന സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പറഞ്ഞു.

  • എൻആർസിക്കെതിരെ ബോസ് നിരവധി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി, കൊൽക്കത്ത സംയുക്ത ഫോറത്തിന്റെ കൺവീനറായിരുന്നു.

View All
advertisement