ജോർജ് ഫെർണാണ്ടസ് മടങ്ങി; തന്റെ രാഷ്ട്രീയ പൈതൃകത്തിനുവേണ്ടിയുള്ള പോരറിയാതെ

Last Updated:

രാഷ്ട്രീയ ജീവിതത്തിൽ എട്ട് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോർജ് ഫെർണാണ്ടസ് തോറ്റത് ഒരേയൊരു തവണ മാത്രമാണ്. അതു സ്വന്തം സംസ്ഥാനമായ കർണാടകയിൽ 1984ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ

ഡി.പി. സതീഷ്
ബെംഗളൂരു: നാലു പതിറ്റാണ്ടോളം ദേശീയ രാഷ്ട്രീയരംഗത്ത് നിറഞ്ഞുനിന്ന ജോർജ് ഫെർണാണ്ടസ് പൊതുരംഗത്ത്നിന്ന് അകന്നത് 2010ന് ശേഷമാണ്. പാർക്കിൻസണും അൽഷിമേഴ്സ് രോഗങ്ങളാണ് അദ്ദേഹത്തെ പൊതുധാരയിൽനിന്ന് അകറ്റിയത്.
ഡൽഹി കൃഷ്ണ മേനോൻ മാർഗിലെ വീട് ജോർജ് ഫെർണാണ്ടസ് ഒഴിഞ്ഞു. രാജ്യതലസ്ഥാനത്തെ ഏറ്റവും ശ്രദ്ധ നേടിയിട്ടുള്ള ആ ബംഗ്ലാവിന്‍റെ വാതായനങ്ങൾ 2001ലെ പാർലമെന്‍റ് ആക്രമണത്തിന് മുമ്പ് വരെ എപ്പോഴും തുറന്നുകിടന്നിരുന്നു. എന്നാൽ അതിനുശേഷം ഏർപ്പെടുത്തിയ കർശന സുരക്ഷയെ ജോർജ് ഫെർണാണ്ടസ് വെറുത്തിരുന്നു. വീട് വിടുന്നതിന് മുമ്പ് വരെ അവിടെനിന്ന് പാർലമെന്‍റിലേക്ക് ആഴ്ചയിൽ ഒരുതവണയെങ്കിലും അദ്ദേഹം നടന്നുപോകുമായിരുന്നു.
advertisement
ജോർജ് ഫെർണാണ്ടസിന്റെ ഭാര്യ ലൈല കബീർ ഫെർണാണ്ടസ്, ജോർജ് ഫെർണാണ്ടസിന്‍റെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതോടെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പൈതൃകത്തിനും സ്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് തുടക്കമായി. ജോർജ് ഫെർണാണ്ടസിന്‍റെ സഹപ്രവർത്തകയും ഉറ്റ സുഹൃത്തുമായിരുന്ന ജയ ജയ്റ്റ്ലിയും സഹോദരൻമാരുമായിരുന്നു മറുവശത്ത്. ജോർജ് ഫെർണാണ്ടസിന്റെ രാഷ്ട്രീയ പൈതൃകവും സ്വത്തുക്കളും തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു ഭാര്യയുടെയും മകന്‍റെയും ആരോപണം.
ഒരുകാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെവരെ വെല്ലുവിളിച്ച ജോർജ് ഫെർണാണ്ടസ് എന്ന രാഷ്ട്രീയ അതികായന് തന്‍റെ ചുറ്റിലും വീട്ടിലും നടക്കുന്ന കാര്യങ്ങൾ മനസിലാക്കാനായില്ല. രോഗം അദ്ദേഹത്തെ അത്രമേൽ ഗ്രസിച്ചുകഴിഞ്ഞു.
advertisement
മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കാനായി ഭാര്യയും മകനും ചേർന്ന് അവരുടെ വീട്ടിലേക്ക് ജോർജ് ഫെർണാണ്ടസിനെ കൊണ്ടുപോയി. ഇതിനിടെ പഴയ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും ജോർജ് ഫെർണാണ്ടസിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ചില നോട്ടീസുകൾ പുറത്തിറക്കിയിരുന്നു. എന്നാൽ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് ജയ ജയ്റ്റ്ലിയും സഹോദരൻമാരുമാണെന്ന് ലൈല മുമ്പ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ കാണാനില്ലെന്ന നോട്ടീസ് ഇറക്കിയ മാംഗ്ലൂരിൽനിന്നുള്ള അനിൽ ഹെഗ്ഡെയുടെ പിന്നിൽ ജയ ജയ്റ്റ്ലിയാണെന്നും അവർ ആരോപിച്ചിരുന്നു.
advertisement
പിന്നീട് ജയ ജയ്റ്റ്ലിയും അവരുടെ സഹോദരനും ട്രേഡ് യൂണിയൻ നേതാവുമായ മൈക്കലും ചേർന്ന് ജോർജ് ഫെർണാണ്ടസിനെ സന്ദർശിക്കാൻ അനുമതി തേടി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി അവർക്ക് സന്ദർശാനുമതി നൽകി. ഇതേത്തുടർന്ന് അദ്ദേഹത്തിന്‍റെ പിറന്നാൾ ദിനം ഭാര്യയുടെയും മകന്‍റെയും പാഞ്ച് ശീൽ പാർക്കിലുള്ള വസതിയിലെത്തി ജയയും സഹോദരനും ജോർജ് ഫെർണാണ്ടസിനെ കണ്ടു.
അന്ന് വീട്ടിലെത്തിയവരോടെല്ലാം സന്തോഷത്തോടെയാണ് ജോർജ് ഫെർണാണ്ടസ് പെരുമാറിയത്. എന്നാൽ അദ്ദേഹത്തിന് അധികം ഓർമശക്തിയില്ലാത്ത സമയമായിരുന്നു അത്. അവിടെയെത്തിയ മൈക്കൽ മാതൃഭാഷയായ കൊങ്കണിയിലും കന്നഡയിലുമായി ജോർജ് ഫെർണാണ്ടസിനോട് സംസാരിച്ചു. കൊങ്കണി-കന്നഡ ഭാഷ കേട്ട അദ്ദേഹം നന്നായി കണ്ണു തുറന്നു നോക്കി. എന്നാൽ അൽഷിമേഴ്സ് കാരണം ഹിന്ദിയും ഇംഗ്ലീഷും അദ്ദേഹം മറന്നതാണ് അതിന് കാരണമെന്ന് അവിടെയുണ്ടായിരുന്ന ഫാമിലി ഡോക്ടർ പറഞ്ഞു. അന്ന് അവിടെനിന്ന് എല്ലാവരോടെ പോകാൻ ലൈല പറഞ്ഞു. ആ സംഭവത്തിനുശേഷവും ജോർജ് ഫെർണാണ്ടസിനുവേണ്ടിയുള്ള പോരാട്ടം തുടർന്നു. പക്ഷേ അതൊന്നും മാധ്യമശ്രദ്ധയിൽ എത്തിയില്ല.
advertisement
ജോർജ് ഫെർണാണ്ടസിന്‍റെ അയൽക്കാർ പോലും അദ്ദേഹം അവർക്കിടയിൽ ജീവിച്ചിരിക്കുന്നുവെന്ന കാര്യം അറിഞ്ഞിരുന്നില്ല. അദ്ദേഹത്തെ കാണാൻ ആരും എത്താതെയായി. സ്വകാര്യതയെ കരുതി കുടുംബാംഗങ്ങൾ പോലും ആ വീട്ടിൽ എത്തിയിരുന്നില്ല.
മംഗലാപുരത്തുനിന്നുള്ള റോമൻ കാത്തലിക്ക് കുടുംബമാഗമായിരുന്ന ജോർജ് ഫെർണാണ്ടസ് 1950കളിലാണ് മുംബൈയിലേക്ക് വരുന്നത്. ചിക്കമംഗളുരുവിലെ കാഡൂരിൽനിന്ന് ടിക്കറ്റ് എടുക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. ജോർജ് ഫെർണാണ്ടസിനെ വൈദികനാക്കണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ് ജോൺ ജോസഫ് ഫെർണാണ്ടസ് ആഗ്രഹിച്ചിരുന്നത്. എന്നാൽ സ്വതന്ത്രചിന്താഗതിക്കാരനായിരുന്ന ജോർജ് ഫെർണാണ്ടസ് സെമിനാരി ജീവിതം ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ അദ്ദേഹം വീടുവിട്ടിറങ്ങി. ആ സംഭവത്തോടെ അദ്ദേഹത്തെ തിരിച്ചു വീട്ടിൽ കയറ്റാൻ പിതാവ് തയ്യാറായില്ല. അമ്മ ആലിസ് മാർത്ത ഫെർണാണ്ടസ് കേണപേക്ഷിച്ചെങ്കിലും ജോർജ് ഫെർണാണ്ടസിനെ വീട്ടിൽ കയറ്റാൻ പിതാവ് അനുവദിച്ചില്ല. ഇതോടെ തെരുവിൽ കിടന്നുറങ്ങിയും ഉഡുപ്പി ഹോട്ടലുകളിൽനിന്ന് ലഭിക്കുന്ന ഭക്ഷണം കഴിച്ചുമാണ് ജോർജ് ഫെർണാണ്ടസ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ഇതിനിടയിൽ ഹോട്ടൽ ജീവനക്കാരെ സംഘടിപ്പിച്ചതോടെ മുതലാളിമാർ ജോർജ് ഫെർണാണ്ടസിനെതിരെ തിരിഞ്ഞു. ഭീഷണി രൂക്ഷമായതോടെയാണ് അദ്ദേഹം മുംബൈയിലേക്ക് പോയത്.
advertisement
മുംബൈയിലെ ആദ്യകാലജീവിതം അത്യന്തം ദുഷ്ക്കരമായിരുന്നു. കൊങ്കണി, കന്നഡ, ഇംഗ്ലീഷ് ഭാഷകൾ മാത്രം അറിയാമായിരുന്ന ജോർജ് ഫെർണാണ്ടസിന് ഹിന്ദിയും മറാത്തയും കേട്ടാൽപ്പോലും മനസിലായിരുന്നില്ല. താമസച്ചെലവിനുള്ള പണം കൈവസമില്ലായിരുന്നു. മംഗലാപുരത്തുകാർ നടത്തിയിരുന്ന ചില ഉഡുപ്പി ഹോട്ടലുകളിലായിരുന്നു അദ്ദേഹത്തിന് അഭയം നൽകിയത്. അവർ രാത്രിയിൽ ഉറങ്ങാനുള്ള സ്ഥലവും ഭക്ഷണവും നൽകി.
1960കളിൽ ദക്ഷിണ മുംബൈയിൽ പ്രശസ്തമായ ഉഡുപ്പി ഹോട്ടലായ 'രാജ' നടത്തിയിരുന്ന രഞ്ജിത്ത് ഷെട്ടിയുമായി ഉറ്റ ബന്ധമായിരുന്നു ജോർജ് ഫെർണാണ്ടസിന് ഉണ്ടായിരുന്നത്. 1943ൽ അച്ഛൻ തുടങ്ങിയ ഹോട്ടലാണ് രഞ്ജിത് ഷെട്ടി നടത്തിവന്നത്. താൻ കുട്ടിയായിരിക്കുമ്പോഴെ ജോർജ് ഫെർണാണ്ടസ് സ്ഥിരമായി ഹോട്ടലിൽ വരാറുണ്ടായിരുന്നുവെന്ന് രഞ്ജി ഷെട്ടി പറയുന്നു. അച്ഛനോട് തുളു ഭാഷയിലും കന്നഡിയും അദ്ദേഹം സംസാരിക്കാറുണ്ടായിരുന്നു. ശക്തനായ നേതാവായി അദ്ദേഹം വളർന്നു. മിൽ തൊഴിലാളികളെ അദ്ദേഹം സംഘടിപ്പിച്ചു- രഞ്ജിത് ഷെട്ടി ന്യൂസ് 18നോട് പറഞ്ഞു.
advertisement
പിന്നീട് മുംബൈയിലെ അറിയപ്പെടുന്ന ട്രേഡ് യൂണിയൻ നേതാവായിരുന്ന ഡി മെല്ലോയുമായി അടുത്ത ബന്ധം സ്ഥാപിച്ച ജോർജ് ഫെർണാണ്ടസ് ടെക്സ്റ്റൈൽ മിൽ തൊഴിലാളികളെ സംഘടിപ്പിച്ചു. ദക്ഷിണ മുംബൈയിൽ ശക്തമായ അടിത്തറയുണ്ടാക്കിയ ജോർജ് ഫെർണാണ്ടസ് 1967ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ എസ്.കെ. പാട്ടീലിനെ തോൽപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. അടിയന്തരാവസ്ഥ കാലത്തെ പോരാട്ടങ്ങൾക്കുശേഷം അദ്ദേഹം രാഷ്ട്രീയ കളരി ബീഹാറിലേക്ക് മാറ്റി. രാഷ്ട്രീയ ജീവിതത്തിൽ എട്ട് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോർജ് ഫെർണാണ്ടസ് തോറ്റത് ഒരേയൊരു തവണ മാത്രമാണ്. അതു സ്വന്തം സംസ്ഥാനമായ കർണാടകയിൽ 1984ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ.
ഏറെ ഇഷ്ടപ്പെട്ടിരുന്ന കർണാടകയിൽനിന്ന് ജയിക്കാൻ സാധിക്കാത്തതിൽ അദ്ദേഹത്തിന് വിഷമമുണ്ടായിരുന്നുവെന്ന് പിന്നീട് സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും അദ്ദേഹം പറയാറുണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Opinion/
ജോർജ് ഫെർണാണ്ടസ് മടങ്ങി; തന്റെ രാഷ്ട്രീയ പൈതൃകത്തിനുവേണ്ടിയുള്ള പോരറിയാതെ
Next Article
advertisement
അറ്റകുറ്റപ്പണിക്ക് എത്തിയ വീട്ടുടമസ്ഥൻ വാടകക്കാരിയെ അശ്ലീല സിഡി ശേഖരം കാണിച്ചു; സോഷ്യൽ മീഡിയയുടെ ഉപദേശംതേടി 26കാരി
അറ്റകുറ്റപ്പണിക്ക് എത്തിയ വീട്ടുടമസ്ഥൻ വാടകക്കാരിയെ അശ്ലീല സിഡി ശേഖരം കാണിച്ചു; സോഷ്യൽ മീഡിയയുടെ ഉപദേശംതേടി 26കാരി
  • 40 വയസ്സുള്ള വീട്ടുടമസ്ഥൻ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന ഫ്ലാറ്റിലെത്തി അശ്ലീല സിഡികൾ കാണിച്ചു.

  • വാടകക്കാരിയായ 26കാരി റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത് ഉപദേശം തേടി, സംഭവത്തെക്കുറിച്ച് ചർച്ചകൾ നടന്നു.

  • വിവരമറിഞ്ഞ റെഡ്ഡിറ്റ് ഉപയോക്താക്കൾ യുവതിയെ ഉടൻ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു.

View All
advertisement