ബാലൺ ഡി ഓർ പുരസ്കാരം ലൂക്ക മോഡ്രിച്ചിന്
Last Updated:
പാരിസ്: മികച്ച ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചിന്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം നോര്‍വീജിയന്‍ താരം അഡ ഹെഗര്‍ബര്‍ഗിനാണ്. മികച്ച യുവകളിക്കാരന്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയാണ്. കഴിഞ്ഞ രണ്ടു തവണയും പുരസ്‌കാരം നേടിയ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, ഫ്രഞ്ച് താരങ്ങളായ അന്റോണിയോ ഗ്രീസ്മാന്‍, കിലിയന്‍ എംബാപ്പ എന്നിവരെ മറികടന്നാണ് മോഡ്രിച്ച് ആദ്യമായി ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത്. ഫ്രഞ്ച് ഫുട്ബോള്‍ വാരികയായ ഫ്രാന്‍സ് ഫുട്ബോള്‍ നല്‍കുന്നതാണ് സ്വര്‍ണപ്പന്ത് എന്ന് അര്‍ഥം വരുന്ന ബാലണ്‍ ഡി ഓർ പുരസ്കാരം.
ലോകകപ്പിലെയും യുവേഫ ചാമ്പ്യന്‍സ് ലീഗിലെയും മികച്ച പ്രകടനമാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മോഡ്രിച്ചിന്റെ മികവിലാണ് ഇക്കുറി ക്രൊയേഷ്യ റഷ്യയില്‍ നടന്ന ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചത്. പത്താം നമ്പർകാരനായ മോഡ്രിച്ചിന്റെ സ്ട്രൈക്കിങ് മികവില്‍ തന്നെയാണ് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയതും. 2006 മുതല്‍ ക്രൊയേഷ്യന്‍ ടീമിന്റെ നെടുംതൂണാണ് മോഡ്രിച്ച്. ഇതുവരെയായി 118 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടിയിട്ടുണ്ട്. 2012 മുതല്‍ റയലിന്റ് താരമാണ്. 180 മത്സരങ്ങളില്‍ ഒന്‍പത് തവണ ലക്ഷ്യം കണ്ടു.
advertisement
ഡയനാമോ സെഗ്രബിനുവേണ്ടി കളിച്ചു തുടങ്ങിയ ലൂക്ക 2008ല്‍ ടോട്ടനം ഹോട്സ്പറിലെത്തി. നാലു വര്‍ഷത്തിനുശേഷം റയലിലും. ക്രൊയേഷ്യന്‍ യുദ്ധകാലത്ത് മോഡ്രിച്ചിയെന്ന ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തവരാണ് ലൂക്കയുടെ കുടുംബം. ലൂക്ക മോഡ്രിച്ചിന്റെ മുത്തച്ഛന്‍ ലൂക്ക അക്രമത്തില്‍ കൊല്ലപ്പെടുകയായിരുന്നു. പിന്നീട് തെരുവില്‍ പന്തു തട്ടിക്കളിച്ചാണ് ലൂക്ക മോഡ്രിച്ച് വളര്‍ന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 04, 2018 6:53 AM IST







