2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിൻ്റെ പത്താം വാർഷികമായിരുന്നു ഏപ്രിൽ രണ്ട് വെള്ളിയാഴ്ച. ക്രിക്കറ്റിൻ്റെ ദൈവം എന്ന് വിളിക്കുന്ന ഇന്ത്യയുടെ സച്ചിന് വേണ്ടി ഇന്ത്യൻ ടീമംഗങ്ങൾ പൊരുതി നേടിയ കിരീടമായിരുന്നു അത്. അന്ന് ടീമിലുണ്ടായിരുന്ന താരങ്ങൾ കിരീട വിജയത്തിന്റെ പത്താം വാർഷികത്തിൽ പരസ്പരം ആശംസകൾ നേർന്നിരുന്നു.
അന്ന് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത് ഇന്ത്യയുടെ ബദ്ധവൈരികളായ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ്. ആവേശപ്പൊരാട്ടത്തിൽ 29 റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഇതിനിടെ ലോകകപ്പ് സമയത്ത് നടന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് അന്ന് ഇന്ത്യൻ ടീമിലുണ്ടായിരുന്ന ഹർഭജൻ സിങ്.
2011-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരത്തിന് മുൻപായിരുന്നു സംഭവം. മൊഹാലിയിൽ നടന്ന ഇന്ത്യ-പാക് സെമി ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾക്കായി പാക് പേസർ ഷുഐബ് അക്തർ ഹർഭജനെ സമീപിച്ചു. കുടുംബാംഗങ്ങൾക്ക് മത്സരം കാണുവാൻ വേണ്ടിയായിരുന്നു അത്. താൻ ഏതാനും ടിക്കറ്റുകൾ അക്തറിന്റെ കുടുംബത്തിന് തരപ്പെടുത്തിക്കൊടുത്തു എന്ന് ഭാജി പറഞ്ഞു.
Also Read- IPL 2021| വാംഖഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ്
ഇതിനു പിന്നാലെ വാംഖഡേയിൽ നടക്കാനിരിക്കുന്ന ഫൈനൽ മത്സരത്തിന്റെ ടിക്കറ്റിനു വേണ്ടിയും അക്തർ ഭാജിക്കടുത്തെത്തി. എന്നാൽ പാകിസ്ഥാൻ ഫൈനൽ കളിക്കില്ലെന്നും ഇന്ത്യയാകും ഫൈനൽ കളിക്കുകയെന്നും താൻ അക്തറിനോട് പറഞ്ഞതായി ഹർഭജൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
''2011 ലോകകപ്പ് സമയം. സെമി ഫൈനൽ മത്സരത്തിനു മുമ്പ് ഞാനും ഷുഐബ് അക്തറും കണ്ടുമുട്ടി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സെമിഫൈനലിന്റെ ഏതാനും ടിക്കറ്റുകൾ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഞാൻ എങ്ങനെയോ നാലു ടിക്കറ്റുകൾ അദ്ദേഹത്തിന് സംഘടിപ്പിച്ചു നൽകി. തൊട്ടുപിന്നാലെ അദ്ദേഹം ഫൈനലിനുള്ള ടിക്കറ്റുകളും ആവശ്യപ്പെട്ടു. ഇത് വെച്ച് നിങ്ങൾ എന്ത് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. മുംബൈയിൽ നടക്കുന്ന ഫൈനലിൽ എന്തായാലും പാകിസ്ഥാൻ ഉണ്ടാകുമെന്നയിരുന്നു അക്തറിൻ്റെ മറുപടി.
നിങ്ങൾ മുംബൈക്ക് പോകുമെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഞങ്ങൾ എവിടെപോകും എന്നായിരുന്നു എൻ്റെ ചോദ്യം. ഇന്ത്യയുടെ മത്സരം കാണാൻ നിങ്ങള്‍ വരണമെന്ന് ഞാൻ പറഞ്ഞു. വേണമെങ്കിൽ രണ്ടോ മൂന്നോ അധികം ടിക്കറ്റുകൾ ഞാൻ തരപ്പെടുത്തി തരാം എന്നും സമാധാനത്തോടെ ഇരുന്ന് ഫൈനൽ കാണാനും ഞാൻ മറുപടി പറഞ്ഞു.'' - ഹർഭജൻ വ്യക്തമാക്കി.
ഹർഭജൻ പറഞ്ഞതു പോലെതന്നെ പാകിസ്ഥാനെ 29 റൺസിന് തകർത്ത ഇന്ത്യ ഫൈനലിലെത്തി ശ്രീലങ്കയെ തോൽപ്പിച്ച് കിരീടവും നേടി. സെമിയിൽ ഇന്ത്യക്കെതിരെ അക്തറിന് പാക് ടീമിൽ ഇടംപിടിക്കാനായതുമില്ല. ഫൈനൽ മത്സരം കാണാൻ നിൽക്കാതെ അക്തർ മടങ്ങുകയാണ് ഉണ്ടായതെന്നും ഹർഭജൻ പറഞ്ഞു.
News Summary: Harbhajan Singh recalls shoaib Akhtar approaching him to provide Final tickets for 2011 ODI World Cup hoping Pakistan's win
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.