ഇന്ത്യ- ഒമാൻ സൗഹൃദ ഫുട്ബോൾ മത്സരം സമനിലയിൽ പിരിഞ്ഞു
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
43ആം മിനിട്ടിൽ ഇന്ത്യയുടെ ചിങ്ലന്‍സന സിങിന്റെ സെൽഫ് ഗോളാണ് ഒമാന് ആദ്യ ലീഡ് നൽകിയത്.
ആവേശകരമായ ഇന്ത്യ ഒമാൻ സൗഹൃദ മത്സരം 1-1 ന് സമനിലയിൽ അവസാനിച്ചു. നീണ്ട കാത്തിരിപ്പിന് ശേഷം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മുന്നിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ച വെച്ചത്. ഇന്ത്യൻ താരം ചിങ്ലന്‍സന സിങ്ങിന്റെ സെൽഫ് ഗോളിലാണ് ഒമാൻ ഇന്ത്യയോട് സമനില പിടിച്ചത്. ആദ്യ പകുതി പിന്നിടുമ്പോൾ തന്നെ ഇന്ത്യക്കെതിരെ ഒമാന് ഏകപക്ഷീയമായ ഒരു ഗോളിന്റെ ലീഡുണ്ടായിരുന്നു. 43ആം മിനിട്ടിൽ ഇന്ത്യയുടെ ചിങ്ലന്‍സന സിങിന്റെ സെൽഫ് ഗോളാണ് ഒമാന് ആദ്യ ലീഡ് നൽകിയത്.
ആദ്യ നിമിഷങ്ങളിൽ തന്നെ ഒമാൻ നിരയെ പ്രതിരോധത്തിലാക്കി ഇന്ത്യ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരുന്നു. 28ആം മിനിട്ടിൽ റൗലിൻ ബോർജസിന്റെ ഫൗളിൽ ഒമാന് ലഭിച്ച ഒരു പെനാൽറ്റിയിൽ നിന്നും ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ സിംഗ് ഇന്ത്യയെ വിദഗ്ദമായി രക്ഷിച്ചിരുന്നു. കളിയുടെ പന്ത്രണ്ടാം മിനിറ്റിലാണ് ഇന്ത്യക്ക് നല്ലൊരു അവസരം ലഭിച്ചത്. ബിപിന്‍ സിംഗിന്‍റെ ക്രോസില്‍ നിന്ന് മന്‍വീര്‍ സിംഗ് ലക്ഷ്യത്തിലേക്ക് തൊടുത്ത ഷോട്ട് ഒമാന്‍ പ്രതിരോധനിരതാരത്തിന്‍റെ കാലില്‍ തട്ടി പുറത്തുപോയി.
advertisement
ആവേശകരമായ രണ്ടാം പകുതിയിലെ 55ആം മിനുട്ടിൽ എ ടി കെ മോഹൻ ബഗാൻ താരമായ മൻവീർ സിങ്ങ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോൾ നേടി. റൈറ്റ് ഫ്ലാങ്കില്‍ നിന്ന് ബിപിന്‍ സിംഗ് നല്‍കിയ ക്രോസില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ മന്‍വീര്‍ സിംഗ് ഇന്ത്യക്ക് സമനില സമ്മാനിക്കുകയായിരുന്നു.
എന്നാല്‍ ഒന്നരവര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ മത്സരം കാണാനിരുന്ന ആരാധകരെ മുഴുവന്‍ ഞെട്ടിച്ചാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ആദ്യ ഇലവൻ പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ടിങ് ഇലവനിലെ ആറ് താരങ്ങള്‍ ആദ്യമായി ദേശീയ ടീം ജേഴ്സി അണിയുന്നവരായിരുന്നു. പ്രതിരോധനിരയിലാണ് പുതുമുഖങ്ങള്‍ക്ക് ഏറ്റവുമധികം പ്രാധാന്യം നല്‍തിയത്. റൈറ്റ് ബാക്ക് അശുതോഷ് മേഹ്ത, ലെഫ്റ്റ് ബാക്ക് ആകാശ് മിശ്ര, സെന്റര്‍ ബാക്ക് ചിങ്ലന്‍സന സിങ് എന്നിവരാണ് ആദ്യമായി ദേശീയ ടീമിനായി കളിച്ചത്. ആകാശും ചിങ്ലന്‍സനയും ഐ.എസ്.എല്ലില്‍ ഹൈദരാബാദിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ശ്രദ്ധേയരായത്.
advertisement
നായകന്‍ സുനില്‍ ഛേത്രി ഇല്ലാതെയാണ് ഇന്ത്യ ഒമാനെതിരായ മത്സരത്തിനിറങ്ങിയത്. ഛേത്രിക്ക് പകരക്കാരനായി മുന്നേറ്റനിരയില്‍ സ്ട്രൈക്കര്‍ റോളിലെത്താന്‍ ഒരു താരം ടീമിലില്ലെന്നത് ഇന്ത്യക്ക് വെല്ലുവിളിയായിരുന്നു. മോഹന്‍ ബഗാന് വേണ്ടി ഐഎസ്എല്ലില്‍ വലത് വിങ്ങില്‍ സ്ട്രൈക്കറായി കളിച്ച മന്‍വീര്‍ സിങ് മാത്രമായിരുന്നു ഇന്ത്യൻ നിരയുടെ ഏക ആശ്രയം. പ്രതീക്ഷകൾ തെറ്റിക്കാതെ മൻവീർ അത് ഭംഗിയായി തന്നെ ചെയ്തു. ഈ മാസം 29ന് യു എ ഇയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 25, 2021 9:32 PM IST







