ഹൈദരാബാദ്: ഓറഞ്ച് പടയ്ക്ക് ഇന്ന് നിരാശയുടെ ദിനം. സ്വന്തം തട്ടകത്തിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനോട് തകർന്നടിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദ്. 183 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കി നില്‍ക്കെയാണ് ലഖ്നൗ മറികടക്കുകയായിരുന്നു.
പ്രേരക് മങ്കാദിന്റെ അര്‍ധസെഞ്ച്വറിയും (45 പന്തുകളില്‍ 64) നികോളാസ് പൂരാന്റെ തകർപ്പൻ വെടിക്കെട്ടുമാണ് ( 13 പന്തുകളില്‍ 44) ലഖ്നൗവിന്‍റെ ജയം അനായാസമാക്കി തീർത്തത്.
മൂന്നാം ഓവറില്‍ തന്നെ രണ്ട് റണ്‍സ് മാത്രമെടുത്ത കെയ്ല്‍ മയേഴ്സിനെ നഷ്ടമായെങ്കിലും ക്വിന്റന്‍ ഡീ കോക്കും (19 പന്തുകളില്‍ 29), പ്രേരക് മങ്കാദും ചേര്‍ന്നാണ് ലഖ്നൗവിനെ ശരിയായ ദിശയിലേക്ക് നയിക്കുകയായിരുന്നു. ഡീകോക്ക് വീണെങ്കിലും മാര്‍കസ് സ്റ്റോയിനിസിനെ (25 പന്തുകളില്‍ 40) പ്രേരങ്ക് മങ്കാദ് ലക്ഷ്യത്തിലേക്ക് നയിച്ചു. 16-ാം ഓവറില്‍ സ്റ്റോയിനിസ് പുറത്തായി. എന്നാൽ പകരമെത്തിയ നികോളാസ് പൂരാന്റെ വെടിക്കെട്ട് അക്ഷരാർഥത്തിൽ ഹൈദരാബാദിനെ ചിത്രത്തിൽനിന്ന് മായ്ച്ചുകളഞ്ഞു. നാല് സിക്സും മൂന്നും ഫോറുമടങ്ങുന്നതായിരുന്നു പൂരാന്റെ ഇന്നിങ്സ്.
നേരത്തെ, ഹെന്‍ട്രിച്ച് ക്ലാസന്‍ (47), അന്‍മോല്‍പ്രീത് സിങ് (36), അബ്ദു സമദ് (37), എയ്ഡന്‍ മര്‍ക്രം (28) എന്നിവരാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഓപ്പണര്‍ അഭിഷേക് ശര്‍മ(7) യും ഗ്ലെന്‍ ഫിലിപ്പും (0) പെട്ടെന്ന് പുറത്തായപ്പോള്‍ രാഹുല്‍ ത്രിപാതി (20) റണ്‍സ് നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.