ദോഹ: ഫിഫ ലോകകപ്പിൽ വൻ അട്ടിമറിക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. സൗദി അറേബ്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലാറ്റിനമേരിക്കൻ ശക്തികളായ അർജന്‍റീനയെ ഞെട്ടിച്ചു. തോൽവി കയ്പുനിറഞ്ഞതാണെന്നും, കരുത്തോടെ ടീം തിരിച്ചുവരുമെന്നും അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസി പറഞ്ഞു.
തോല്‍വി അപ്രതീക്ഷിതമായിരുന്നു. പിഴവുകള്‍ തിരുത്തി അര്‍ജന്റീന തിരിച്ചുവരും. അഞ്ചുമിനിറ്റില്‍ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒത്തൊരുമയോടെ തിരിച്ചടിക്കാനായില്ല. അര്‍ജന്റീന കരുത്തോടെ തിരിച്ചുവരുമെന്നും മെസി പറഞ്ഞു. 'അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ ഈ സംഘം തയ്യാറല്ല. മെക്സിക്കോയെ തോൽപ്പിക്കാൻ ഞങ്ങൾ ശ്രമിക്കും'- മെസി പറഞ്ഞു.
"സൗദി അറേബ്യ നല്ല കളിക്കാരുള്ള ടീമാണെന്ന് ഞങ്ങൾക്കറിയാം, പന്ത് വേഗത്തിൽ പാസ് ചെയ്യുകയും ഹൈബോൾ ഗെയിം കളിക്കുകയും ചെയ്യുന്നവരാണ് അവർ" കൂട്ടിച്ചേർത്തു, "ഞങ്ങൾ മുമ്പെന്നത്തേക്കാളും കൂടുതൽ യോജിച്ചു കളിക്കും. ഈ സംഘം ശക്തമാണ്, ഞങ്ങളത് കാണിച്ചിട്ടുണ്ട്"- മെസി പറഞ്ഞു.
അർജന്റീനയും സൗദി അറേബ്യയും 4-3-3 ഫോർമേഷനാണ് തിരഞ്ഞെടുത്തത്. പത്താം മിനിട്ടിൽ മെസിയുടെ പെനാൽറ്റി കിക്കിലൂടെ അർജന്‍റീനയാണ് മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ഒര ഗോളിന്‍റെ ലീഡുമായി അർജന്‍റീന തടിതപ്പി. എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ ഗതി കീഴ്മേൽ മറിയുന്നതാണ് കണ്ടത്. അഞ്ച് മിനിട്ടിനിടെ രണ്ടു ഗോൾ നേടി സൌദി മുന്നിലെത്തി. 48-ാം മിനിറ്റിൽ അർജന്റീനിയൻ പ്രതിരോധത്തിലൂടെ നേരിട്ടുള്ള പാസിൽ സാലിഹ് അൽ-ഷെഹ്‌രി ഒരു ഗോൾ നേടി, സൗദി അറേബ്യ സ്‌കോർ സമനിലയിലാക്കി.
Also Read- World Cup 2022 | അസാധ്യമായി ഒന്നുമില്ല; സൗദി അറേബ്യ അർജന്റീനയെ തകർത്തു 2-1
53-ാം മിനിറ്റിൽ സൗദി അറേബ്യയുടെ സെലം അൽദവ്‌സാരി വലംകാലുകൊണ്ട് പായിച്ച ഷോട്ട് പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് തുളച്ചുകയറി. ഇതോടെ 2-1ന് സൌദി മുന്നിലെത്തി. സൗദി അറേബ്യയുടെ ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ് തന്റെ മിന്നുന്ന സേവുകളിലൂടെ മെസ്സിയുടെ നിരവധി ഗോൾ ശ്രമങ്ങളെ പരാജയപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.