'ധോണി അകത്തോ പുറത്തോ?'; മുന്‍ നായകന്റെ ഫോം ഔട്ട്; തള്ളാനും കൊള്ളാനും വയ്യാതെ സെലക്ടര്‍മാര്‍
Last Updated:
ഹൈദരാബാദ്: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപനത്തില്‍ സെലക്ടര്‍മാര്‍ക്ക് തലവേദനയായി മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഫോം ഔട്ട്. ഏഷ്യാ കപ്പില്‍ ബാറ്റിങ്ങില്‍ തീര്‍ത്തും നിറംമങ്ങിയ ധോണിയെ ടീമിലെടുക്കാനും വിക്കറ്റ് കീപ്പിങ്ങില്‍ മികവ് പുറത്തെടുത്ത താരത്തെ പുറത്താക്കാനും കഴിയാതെ വലഞ്ഞിരിക്കുകയാണ് സെലക്ടര്‍മാര്‍. നായകന്‍ വിരാട് കോഹ്‌ലിക്ക് ഇനിയും വിശ്രമം അനുവദിക്കണമോയെന്നതും സംശയത്തിലാണ്.
ടെസ്റ്റ് പരമ്പരയില്‍ മികച്ച ഫോം തുടരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് അവസരം കാത്ത് പുറത്ത് നില്‍ക്കുമ്പോഴാണ് മുന്‍ നായകന്‍ ധോണി ടീമില്‍ തുടരുന്നത്. 2019 ലോകകപ്പ് വരെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഉണ്ടാകുമെന്ന് ധോണി നേരത്തെ പ്രഖ്യാപിച്ചതുമാണ്. ആ അവസരത്തില്‍ ബാറ്റിങ്ങിലെ പോരായ്മ ചൂണ്ടിക്കാട്ടി താരത്തെ പുറത്ത് നിര്‍ത്തിയാല്‍ ലോകകപ്പ് മുന്നില്‍ കണ്ടുള്ള മത്സരങ്ങളെ ബാധിക്കുമെന്നുറപ്പാണ്.
advertisement
'2019 ലോകകപ്പ് വരെ ധോണി കളിക്കുമെന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയുന്നതാണ്. പക്ഷേ അത് പന്തിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെ ബാധിക്കില്ല. ആറാം നമ്പറിലും ഏഴാം നമ്പറിലും തിളങ്ങുന്ന താരമാണ് പന്ത്. മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ ശേഷിയുള്ളയാള്‍.' മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ഏഷ്യാകപ്പിനുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കും ഏകദിന ടീമിനൊപ്പം ഉണ്ടാകും. നിര്‍ണ്ണായക ഘട്ടങ്ങളില്‍ മത്സരം മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് കാര്‍ത്തിക്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന കേദാര്‍ ജാദവും ടീമിന് മുതല്‍ക്കൂട്ടാണ്.
advertisement
ഏഷ്യാകപ്പില്‍ മികച്ചപ്രകടനം കാഴ്ചവെച്ച അമ്പാട്ടി റായിഡു നായകന്‍ വിരാട് കോഹ്‌ലി മടങ്ങിയെത്തിയാലും ടീമില്‍ തുടരാനുള്ള സാധ്യത ഏറെയാണ്. ജസ്പ്രീത് ബൂംമ്രയുടെയും ഭൂവനേശ്വര്‍ കുമാറിന്റെയും മടങ്ങിവരവാണ് മറ്റൊരു പ്രത്യേകത. അക്‌സര്‍ പട്ടേലിനു പകരം രവീന്ദ്ര ജഡേജ തന്നെയാകും ഓള്‍റൗണ്ടറുടെ റോളില്‍ കളത്തിലിറങ്ങുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2018 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ധോണി അകത്തോ പുറത്തോ?'; മുന്‍ നായകന്റെ ഫോം ഔട്ട്; തള്ളാനും കൊള്ളാനും വയ്യാതെ സെലക്ടര്‍മാര്‍


