മുംബൈ: ഇംഗ്ലണ്ട് ലോകകപ്പ് സമയത്ത് ഇന്ത്യന്‍ ടീമിനെ വിവാദങ്ങളിലേക്ക് നയിച്ചതായിരുന്നു ടീം സെലക്ഷനും അംമ്പാട്ടി റായുഡുവിന്റെ വിരമിക്കലും. പകരക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടും ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നതോടെയാണ് റായുഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ന് വിന്‍ഡീസിനെതിരായ ടീം സെലക്ഷനു പിന്നാലെ റായുഡുവിന്റെ വിരമിക്കല്‍ വിഷയത്തോട് പ്രതികരിച്ചിരിക്കുകയാണ് ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്.
റായുഡുവിനെ ഒഴിവാക്കാനുള്ളകാരണവും വിജയ് ശങ്കറിനെയും പന്തിനെയും ഉള്‍പ്പെടുത്തിയതിനു പിന്നിലെ കാരണങ്ങളും തങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ എംഎസ്കെ പ്രസാദ് താരത്തെ ഒഴിവാക്കിയതിനു പിന്നില്‍ പക്ഷപാതമോ ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള ശ്രമമോ അല്ലെന്നും കൂട്ടിച്ചേര്‍ത്തു. 'ചില ടീം കോംബിനേഷനുകള്‍ കാരണമാണ് ലോകകപ്പ് ടീമില്‍ റായുഡുവിനെ എടുക്കാന്‍ കഴിയാതിരുന്നത്. അതിനര്‍ത്ഥം സെലക്ഷന് കമ്മിറ്റി പക്ഷപാതപരമായി പെരുമാറി എന്നല്ല' എംഎസ്കെ പറഞ്ഞു.
'ഏതെങ്കിലും കളിക്കാരനെ ടീമിലേക്ക് തെരഞ്ഞെടുത്താല്‍ അയാള്‍ മികച്ച പ്രകടനം നടത്തിയാല്‍ സെലക്ഷന് കമ്മിറ്റിക്ക് സന്തോഷമാവും. അതുപോലെ ഒഴിവാക്കിയതിന്റെ പേരില്‍ ആരെങ്കിലും ഇത്തരത്തില്‍ വികാരംകൊള്ളുന്നുവെങ്കില്‍ അവരെ ഓര്‍ത്ത് ദുഖിക്കാനെ സെലക്ഷന് കമ്മിറ്റിക്ക് കഴിയൂ.' ചീഫ് സെലക്ടര്‍ പറഞ്ഞു.
റായുഡുവിനെ ഏകദിന ടീമിലെടുത്തത് ടി20 പ്രകടനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് പറഞ്ഞ സെലക്ടര്‍ അന്ന് അതിന്റെ പേരില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നെന്നും കൂട്ടിച്ചേര്‍ത്തു. ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ റായുഡു ഇട്ട ത്രിഡി ട്വീറ്റ് താന്‍ ആസ്വദിച്ചിരുന്നെന്നും അത് സമയോചിതമായിരുന്നെന്നും ചീഫ് സെലക്ടര്‍ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.