ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്ലി എൽബിഡബ്ല്യൂ ആയി പുറത്തായത് തെറ്റായ തീരുമാനത്തിലൂടെയെന്ന് വ്യക്തമായി. ഇതോടെ അംപയർ നിതിൻ മേനോനെതിരെ പ്രതിഷേധവുമായി ക്രിക്കറ്റ് ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഇതാദ്യമായല്ല നിതിൻ മേനോന് അംപയറിങ്ങിൽ പിഴവ് സംഭവിക്കുന്നത്. 2021-ൽ ചെന്നൈയിൽ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടയിലും അദ്ദേഹത്തിന് പിഴവ് സംഭവിച്ചിരുന്നു. അതിനുശേഷം ഐപിഎൽ 2022-ൽ ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ നോബോൾ വിളിക്കാതിരുന്നതും നിതിൻ മേനോനെ വിവാദ നായകനാക്കി.
1) ഐപിഎല്ലിൽ നോ ബോൾ വിവാദം
ഐപിഎൽ 2022-ൽ രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന അത്യന്തം വാശിയേറിയ പോരാട്ടത്തിനിടെയാണ് നിതിൻ മേനോൻ നോബോൾ വിളിക്കാതിരുന്നത് വിവാദമായത്. 223 റൺസ് പിന്തുടരുമ്പോൾ ഡൽഹിക്ക് അവസാന ഓവറിൽ ജയിക്കാൻ 36 റൺസ് വേണ്ടിവന്നു. ഒബേദ് മക്കോയിയുടെ ആദ്യ മൂന്ന് പന്തിൽ റോവ്മാൻ പവൽ മൂന്ന് സിക്സറുകൾ പറത്തി. എന്നാൽ, നാലാം പന്ത് അരക്കെട്ടിന് മുകളിലൂടെ ബീമറായി വന്നെങ്കിലും നോബോൾ വിളിക്കാൻ നിതിൻ മേനോൻ തയ്യാറായില്ല. ഇത് അക്കാലത്ത് ഏറെ വിവാദമായിരുന്നു. മത്സരം ഡൽഹി തോറ്റു. എന്നാൽ നിതിൻ മേനോൻ നോബോൾ വിളിച്ചിരുന്നെങ്കിൽ മത്സര ഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് ഡൽഹി ആരാധകർ വിശ്വസിക്കുന്നത്.
2) വിരാട് കോഹ്‌ലിയുമായി രൂക്ഷമായ തർക്കം
വിരാട് കോഹ്‌ലിയും നിതിൻ മേനോനും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായത്. 2021-ൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു. രണ്ടാം ടെസ്റ്റിന്‍റെ മൂന്നാം ദിനം, ജോ റൂട്ടിനെതിരായ എൽബി അപ്പീൽ നിതിൻ മേനോൻ നിരസച്ചിരുന്നു. ഇത് വിരാട് കോഹ്‌ലിയെ പ്രകോപിപ്പിക്കുകയും നിതിൻ മേനോനുമായി ഏറെനേരം വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു.
3) ഡേവിഡ് വാർണറുമായുള്ള ഉടക്ക്
ഐപിഎൽ 2022ൽ നിതിന്‍റെ മറ്റൊരു തീരുമാനവും വിവാദമായിരുന്നു. ഡൽഹിയും ചെന്നൈയും തമ്മിലുള്ള മത്സരത്തിനിടെ. മേനോന്റെ വാർണർക്കെതിരെ എൽബിഡബ്ല്യു അനുവദിച്ചു. ബോൾ ട്രാക്കിംഗ് പരിശോധിച്ചപ്പോൾ പന്ത് ഓഫ് സ്റ്റമ്പിന്റെ ബെയിലിൽ സ്പർശിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ അമ്പയർ ഔട്ട് വിളിച്ചതോടെ വാർണർ പവലിയനിലേക്ക് നടന്നു. ഈ സമയം വാർണർ നിതിൻ മേനോനെ രൂക്ഷമായി നോക്കിയത് അന്ന് ഏറെ ചർച്ചയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.