ഇന്റർഫേസ് /വാർത്ത /Sports / ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്മിത്തിന് തിരികെയെത്താന്‍ പൂര്‍ണപിന്തുണയുമായി ടിം പെയിന്‍

ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സ്മിത്തിന് തിരികെയെത്താന്‍ പൂര്‍ണപിന്തുണയുമായി ടിം പെയിന്‍

smith

smith

കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്ഥാനം സ്റ്റീവ് സ്മിത്തിന് നഷ്ടമാകുകയായിരുന്നു

  • Share this:

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ സ്റ്റീവ് സ്മിത്ത് എന്തുകൊണ്ടും അര്‍ഹനാണെന്ന് നിലവിലെ ടെസ്റ്റ് ടീം നായകന്‍ ടിം പെയിന്‍. ക്യാപ്റ്റന്‍ സ്ഥാനത്ത് സ്മിത്ത് ഒരവസരം കൂടി അര്‍ഹിക്കുന്നുണ്ടെന്നും പെയിന്‍ പറഞ്ഞു. കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ സ്ഥാനം സ്റ്റീവ് സ്മിത്തിന് നഷ്ടമാകുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 12 മാസത്തെ വിലക്കും നായക സ്ഥാനത്തേക്ക് രണ്ട് വര്‍ഷത്തെ വിലക്കുമാണ് താരത്തിന് ശിക്ഷയായി ലഭിച്ചത്. സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ടെസ്റ്റ് നായക സ്ഥാനം ടിം പെയിന്‍ ഏറ്റെടുത്തിരുന്നു.

സ്മിത്തിന്റെ കീഴില്‍ താന്‍ കളിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം നായകനെന്ന നിലയിലുള്ള അദേഹത്തിന്റെ കഴിവുകള്‍ നേരില്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പെയിന്‍ വിശദമാക്കി. 'ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്തിന് കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. തന്ത്രപരമായി മികച്ച നായകനാണ് സ്മിത്ത്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനത്ത് അദ്ദേഹം വീണ്ടും അവസരം അര്‍ഹിക്കുന്നുണ്ട്. പക്ഷെ ആ തീരുമാനം എടുക്കേണ്ടയാള്‍ ഞാനല്ല. ആദ്യം ക്യാപ്റ്റനായപ്പോള്‍ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട പക്വത സ്മിത്തിനുണ്ടായിരുന്നില്ല. എന്നാല്‍ അയാള്‍ ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ടിരുന്നു.'- പെയിന്‍ പറഞ്ഞു.

Also Read-മറ്റുള്ള ടീമുകള്‍ അവനെ നോട്ടമിട്ടപ്പോഴേക്കും മുംബൈ അവനെ സ്വന്തമാക്കിയിരുന്നു; പൊള്ളാര്‍ഡ് മുംബൈയിലെത്തിയ കഥ വെളിപ്പെടുത്തി ബ്രാവോ

സജീവ ക്രിക്കറ്റില്‍ നിന്നും പെയിന്‍ ഇപ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ വര്‍ഷം അവസാനം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയ 5-0ന് ജയിക്കുകയും അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 300 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഞാന്‍ സെഞ്ചുറിയുമായി ടീമിനെ ജയിപ്പിക്കുകയും ചെയ്താല്‍ ഒരുപക്ഷെ കുറച്ചുകാലം കൂടി താന്‍ തുടരുമെന്നും പെയിന്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ നാഷണല്‍ ടീമിന്റെ നായകസ്ഥാനത്തേക്ക് തന്നെ ക്ഷണിക്കുകയാണെങ്കില്‍ അത് സ്വീകരിക്കാന്‍ തയാറാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഈയിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്മിത്തിന് രൂക്ഷ മറുപടിയുമായി പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും രംഗത്ത് എത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ സീനിയര്‍ ടീം ഇപ്പോള്‍ മികവുറ്റ നായകന്മാരുടെ കൈകളിലാണെന്ന് പറഞ്ഞ ജസ്റ്റിന്‍ ലാംഗര്‍ ഇനിയിപ്പോള്‍ സമീപകാലത്തൊന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് ഒഴിവില്ലെന്നും തുറന്നടിച്ചു.

സ്മിത്തിനെ വീണ്ടും ക്യാപ്റ്റന്‍ ആക്കുന്നതില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇനിയൊരിക്കലും സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ നായകനാവരുതെന്ന് മുന്‍ ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞിട്ടുണ്ട്. ടിം പെയിനിന് ശേഷം മൂന്ന് ഫോര്‍മാറ്റിലും പേസ് ബൗളര്‍ പാറ്റ് കമ്മിന്‍സിന് നായകസ്ഥാനം നല്‍കണമെന്നാണ് ക്ലാര്‍ക്കിന്റെ അഭിപ്രായം. എന്നാല്‍ സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്‌ട്രേലിയന്‍ നായകന്‍ ആകണമെന്നും ചെയ്ത തെറ്റിനുള്ള ശിക്ഷ അദ്ദേഹം അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടെന്നും ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ അഭിപ്രായപെട്ടു.

First published:

Tags: Australia Cricket team, Steve Smith, Tim Paine