2023 ലെ വിമൻസ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (Women’s Indian Premier League -WIPL) ന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി വയാകോം 18 (Viacom 18). 951 കോടി രൂപക്കാണ് അടുത്ത അഞ്ച് വർഷത്തേക്ക് (2023 മുതൽ 2027 വരെ) കമ്പനി WIPL സംപ്രേക്ഷണാവകാശം കരസ്ഥമാക്കിയത്. 7.09 കോടി രൂപയാണ് ഒരു മത്സരത്തിന്റെ മൂല്യം.
“വനിതാ ക്രിക്കറ്റിനിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ നേട്ടമാണ്,” എന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സെക്രട്ടറി ജയ് ഷാ പറഞ്ഞു. പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ ശമ്പളം എന്ന തീരുമാനത്തിനു ശേഷം വനിതാ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം ലേലം ചെയ്യുന്നത് മറ്റൊരു ചരിത്രപരമായ നീക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയിലെ വനിതാ ക്രിക്കറ്റിനെ ശാക്തീകരിക്കാനായുള്ള വലിയതും നിർണയകവുമായ ചുവടുവെയ്പാണിത്. ഐപിഎല്ലിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തം
ഞങ്ങൾ ഉറപ്പാക്കും,” ജയ് ഷാ ട്വീറ്റ് ചെയ്തു.
Also read: ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ മാര്ജിൻ വിജയം; ഇന്ത്യ 317 റൺസിന് ശ്രീലങ്കയെ തോൽപ്പിച്ചു
വിമൻസ് ഐപിഎല്ലിന്റെ മാധ്യമാവകാശം സ്വന്തമാക്കുന്നതിന് പ്രമുഖരായ പത്തോളം മാധ്യമ സ്ഥാപനങ്ങൾ ബിഡ്ഡുകൾ സമർപ്പിച്ചിരുന്നു. ഡിസ്നി ഹോട്ട് സ്റ്റാർ, സോണി നെറ്റ്‌വർക്ക്, ആമസോൺ പ്രൈം, ഫാൻകോഡ്, ടൈംസ് ഇന്റർനെറ്റ്, ഗൂഗിൾ എന്നിയെല്ലാം അതിൽ ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിമൻസ് ഐപിഎല്ലിനു വേണ്ടി ബിസിസിഐ രണ്ട് ടെൻഡറുകൾ നൽകിയിരുന്നു. ഒന്ന് ലീഗിന്റെ മാധ്യമ അവകാശം സംബന്ധിച്ചതും മറ്റൊന്ന് പുതിയ ലീഗിൽ ഒരു ടീമിനെ സ്വന്തമാക്കാനുള്ളതുമായിരുന്നു. ഫെബ്രുവരിയിലാണ് വിവിധ ടീമുകളെ സ്വന്തമാക്കുന്നതിനുള്ള ലേലം നടക്കുക.
അഞ്ച് ടീമുകളാണ് ഈ വിമൺസ് ഐപിഎല്ലിൽ മാറ്റുരക്കുക. ആകെ 22 മത്സരങ്ങൾ ഉണ്ടാകും. ഓരോ ടീമിലും ആറ് വിദേശ താരങ്ങൾ ഉൾപ്പെടെ പരമാവധി 18 പേർ ഉണ്ടാകും. ഓരോ ടീമും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും.
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിന് ശേഷവും പുരുഷന്മാരുടെ അടുത്ത ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപും ആയിട്ടാകും വിമൻസ് ഐപിഎൽ നടക്കുക. രാജ്യത്തെ വിവിധ നഗരങ്ങളിലായി വിമൻസ് ഐപിഎൽ മൽസരങ്ങൾ നടത്തുമെന്നാണ് ബിസിസിഐ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, മുംബൈയിലെ ബ്രാബോൺ, ഡിവൈ പാട്ടീൽ, വാങ്കഡെ എന്നീ സ്റ്റേഡിയങ്ങളിലാകും മൽസരങ്ങൾ അരങ്ങേറുക എന്നാണ് ഇപ്പോളത്തെ റിപ്പോർട്ടുകൾ.
മുംബൈയിൽ വിമൺസ് ഐപിഎൽ നടത്തിയാൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ മുംബൈയിൽ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വനിതാ ടി 20 പരമ്പര വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. 25,000-ത്തിലധികം കാണികളാണ് ആദ്യ മൽസരം കാണാൻ എത്തിയത്. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിൽ കാണികളുടെ എണ്ണം 47,000 ആയി ഉയർന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.