'ഇത് വേഗത്തില്‍ തീരുമെന്ന് കരുതുന്നു;' പാക് ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ട്രംപ്

Last Updated:

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു

News18
News18
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ 15-ാം ദിവസം ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. 'ഓപ്പറേഷന്‍ സിന്ദൂർ' എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലാണ് പാക് അധീന കശ്മീരിലെയും പാക്കിസ്ഥാനിലെയും ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്. ശക്തമായി തിരിച്ചടിച്ചതിലൂടെ നീതി നടപ്പാക്കിയെന്നും ഇന്ത്യന്‍ സൈന്യം സോഷ്യൽമീഡിയയിലൂടെ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ പ്രത്യാക്രമണത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ പ്രതികരണവുമായെത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പെട്ടെന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
"ഇത് ഒരു നാണക്കേടാണ്. ഇപ്പോഴാണ് ഇന്ത്യയുടെ ആക്രമണത്തെ കുറിച്ച് കേട്ടത്. കഴിഞ്ഞ സംഭവത്തിന്റെ ചെറിയ ഭാഗം അടിസ്ഥാനമാക്കി എന്തെങ്കിലും സംഭവിക്കുമെന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നുവെന്നാണ് കരുതുന്നത്. പതിറ്റാണ്ടുകളായി അവര്‍ പോരാടുകയാണ്. വാസ്തവത്തില്‍ നൂറ്റാണ്ടുകളായി പോരാട്ടം തുടരുന്നു. ഈ സംഘര്‍ഷം വളരെ വേഗത്തില്‍ അവസാനിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്", ട്രംപ് പറഞ്ഞു.
advertisement
'ഓപ്പറേഷന്‍ സിന്ദൂർ' എന്ന് പേരിട്ട് പാക് ഭീകര ക്യാമ്പുകള്‍ക്കുനേരെ മിസൈല്‍ തൊടുത്തുവിട്ടുകൊണ്ട് അര്‍ദ്ധരാത്രിയില്‍ നടത്തിയ ആക്രമണത്തെ 'ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള തീവ്രത കുറഞ്ഞ ആക്രമണം' എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. പാക്കിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടല്ല ആക്രമണം നടത്തിയതെന്നും ഇന്ത്യൻ വൃത്തങ്ങൾ ഊന്നി പറഞ്ഞു.
ഇന്ത്യയുടെ ഭാഗത്തുനിന്ന് കൃത്യമായി ലക്ഷ്യം കണക്കാക്കിയുള്ള മിസൈൽ ആക്രമണമാണ് നടന്നതെന്നും വളരെ ശ്രദ്ധയോടെ അത് നടപ്പാക്കിയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍ ഇ-തൊയ്ബയുടെ ആസ്ഥാനവും ആക്രമിക്കപ്പെട്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എല്‍ഇടിയുടെ പ്രതിനിധി സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ആണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
advertisement
ആക്രമിക്കേണ്ട ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും അത് കൃത്യമായി നടപ്പാക്കുന്ന രീതിയിലും ഇന്ത്യ വളരെയധികം സംയമനം പാലിച്ചുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആണവായുധനങ്ങള്‍ കൈവശമുള്ള രണ്ട് അയല്‍ക്കാര്‍ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി പാക്കിസ്ഥാന്‍ നേരത്തെ തന്നെ മുഴക്കിയിരുന്നു. പാക്കിസ്ഥാനിലെയും പാക് അധിന കശ്മീരിലെയും ഒന്‍പതോളം ഭീകര കേന്ദ്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നത്.
അതേസമയം, പള്ളികളും പൊതുസൗകര്യങ്ങളും ആക്രമിക്കപ്പെട്ടതായാണ് പാക്കിസ്ഥാന്‍ സൈന്യം അവകാശപ്പെടുന്നത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്നും പാക്കിസ്ഥാന്‍ സൈന്യം അറിയിച്ചു. ഇന്ത്യയുടെ ആക്രമണത്തിന് തൊട്ടുപിന്നാലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും കനത്ത വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയതായും പറയുന്നു.
advertisement
പാക് അധീന കശ്മീരിലെ കോട്‌ലി, മുസാഫറാബാദ്, അഹമ്മദ് ഈസ്റ്റ് ഏരിയ, പാക് പഞ്ചാബിലെ ഭവല്‍പൂര്‍, മുറിദ്‌കെ എന്നിവിടങ്ങളില്‍ ആക്രമണം നടന്നതായി പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ പാക്കിസ്ഥാന്റെ എല്ലാ വ്യോമപാതകളും അടച്ചതായും പാക് സൈന്യം അറിയിച്ചു. എന്നാല്‍, ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടിക്കുമെന്നും പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൃത്യമായ സമയത്ത് ലക്ഷ്യം നിശ്ചയിച്ച് മറുപടി നല്‍കുമെന്നാണ് പാക് സൈന്യം ഭീഷണി മുഴക്കിയിരിക്കുന്നത്.
ഏപ്രിൽ 22-നാണ് കശ്മീരിലെ പഹൽഗാമിൽ ബെയ്സരൺ വാലിയിൽ വിനോദസഞ്ചാരികൾ‌ക്കുനേരെ തീവ്രവാദികൾ വെടിയുതിർത്തത്. 26 പേർക്ക് ആക്രമണത്തിൽ‌ ജീവൻ നഷ്ടമായി. ഇതിന് കനത്ത തിരിച്ചടി നൽകുമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും ഭാരത സർക്കാർ ഉറപ്പുനൽകിയിരുന്നു. പാക്കിസ്ഥാനെ സമ്മർദത്തിലാക്കുന്നതിനായി നിരവധി നയതന്ത്ര നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
'ഇത് വേഗത്തില്‍ തീരുമെന്ന് കരുതുന്നു;' പാക് ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ട്രംപ്
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement