പാകിസ്ഥാനിൽ ബസ് അപകടത്തിൽ നിരവധി മരണം. ബലൂചിസ്ഥാനിലെ മലയിടുക്കിലെ പാലത്തിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ബസ്സിലുണ്ടായിരുന്ന നാൽപ്പതോളം പേർ അപകടത്തിൽ മരിച്ചതായാണ് വിവരം. ക്വറ്റയിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്നു ബസ്സ്. 48 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നതെന്ന് ലാസ്ബെല അസിസ്റ്റന്റ് കമ്മീഷണർ ഹംസ അൻജും അറിയിച്ചു. മരണനിരക്ക് ഇനിയും ഉയർന്നേക്കാം.
അമിതവേഗതയാണ് അപകടകാരണമെന്നാണ് നിഗമനം. അമിതവേഗതയിലായിരുന്ന ബസ്സ് ലാസ്ബെലയ്ക്ക് അടുത്തുവെച്ച് യു-ടേൺ എടുക്കുന്നതിനിടയിൽ പാലത്തിന്റെ തൂണിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ബസ്സ് താഴ്ച്ചയിലേക്ക് മറിഞ്ഞ് തീപ്പിടിച്ചു.
Also Read- കാലിഫോർണിയയിൽ വീണ്ടും വെടിവെപ്പ്; 3 പേർ മരിച്ചു; ഒരു മാസത്തിനിടയിലെ നാലാമത്തെ ആക്രമണം
യാത്രക്കാരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ പലതും തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ഹംസ അൻജും കൂട്ടിച്ചേർത്തു. തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തേണ്ടി വന്നേക്കും. ഡ്രൈവർ ഉറങ്ങിപ്പോയാതാണോ അപകടത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്. ദീർഘദൂര യാത്രയായതിനാൽ അമിതവേഗതയുമാകാം അപകടകാരണം.
Also Read- ജറുസലേമില്‍ സിനഗോഗിന് നേരെ ആക്രമണം; 7 പേര്‍ വെടിയേറ്റ് മരിച്ചു, 3 പേര്‍ക്ക് പരിക്ക്
അപകടത്തെ കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇതുവരെ 17 മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നത്. പുറത്തെടുത്ത മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടയിൽ അപകടത്തിൽപെട്ട മൂന്ന് പേരെ രക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്. ഒരു കുട്ടിയും സ്ത്രീയും ഉൾപ്പെടെയാണ് രക്ഷപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.