ശ്രീലങ്കയിലെ ആക്രമണം ഇറാഖിലെ തോല്‍വിക്ക് മറുപടി: അഞ്ച് വർഷത്തിന് ശേഷം വീഡിയോ സന്ദേശവുമായി ഐഎസ് തലവൻ
Last Updated:
ബാഗൗസിനു വേണ്ടിയുള്ള യുദ്ധം അവസാനിച്ചെന്ന് ബാഗ്ദാദി പറയുന്നുണ്ട്.
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവനായ അബുബക്കർ അൽ ബാഗ്ദാദിയുടേത് എന്ന് അവകാശപ്പെടുന്ന പുതിയ വിഡിയോ പുറത്ത്. ശ്രീലങ്കയിൽ നടന്ന ചാവേർ ആക്രമണത്തെ കുറിച്ച് പരാമർശിക്കുന്ന വിഡിയോയിൽ ഐഎസ് ശക്തമായ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതായും ബാഗ്ദാദി ഭീഷണി മുഴക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന് എതിരെ നടത്തിയ യുദ്ധത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടു എന്നാണ് കരുതിയിരുന്നത്.
അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഐഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ തലവൻ അബുബക്കർ അൽ ബാഗ്ദാദിയുടെ വിഡിയോ സന്ദേശം പുറത്തു വരുന്നത്. ശ്രീലങ്കയിൽ നടത്തിയ ചാവേർ ആക്രമണം സിറിയയിലെ ബാഗൂസിൽ ഏറ്റ പരാജയത്തിനുള്ള മറുപടിയാണെന്ന് ബാഗ്ദാദി പറയുന്നു. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ളവരെ ശ്രീലങ്കയിൽ വച്ചു കൊലപ്പെടുത്താൻ സാധിച്ചതിനെ വിജയമായും ഐഎസ് തലവൻ ഉയർത്തിക്കാട്ടുന്നു. യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് കഴിഞ്ഞ മാസം അവസാനമാണ് ഐഎസ് ഭീകരർ അവസാനം വരെ കൈയ്യടക്കി വച്ചിരുന്ന സിറിയയിലെ ബാഗൂസ് പിടിച്ചടക്കുന്നത്. ഇതോടെ ഐഎസിനെ പൂർണ്ണമായും പരാജയപ്പെടുത്തിയെന്നും സേന അവകാശപ്പെട്ടിരുന്നു.
advertisement
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് ബാഗ്ദാദിയുടേത് എന്ന് അവകാശപ്പെടുന്ന ഒരു ശബ്ദ സന്ദേശം അവസാനമായി പുറത്ത് വന്നത്. 2014 ജൂലൈയിൽ മൊസൂളിലെ അൽ നൂറി പള്ളിയിൽ പ്രഭാഷണം നടത്തുന്ന വിഡിയോയ്ക്ക് ശേഷം ബാഗ്ദാദിയൂടെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടില്ല. സുഡാൻ, അൽജീരിയ തുടങ്ങിയ രാജ്യങ്ങളിൽ ഭരണകർത്താക്കൾക്ക് എതിരെ ഉയർന്നു വന്നിരിക്കുന്ന പ്രതിഷേധവും ഇസ്രായേലിലെ ബഞ്ചമിൻ നെതന്യാഹുവിന‍്റെ വിജയവും ഉൾപ്പെടെയുള്ള സംഭവങ്ങൾ 18 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുണ്ട്. ഏപ്രിലിൽ തന്നെയാണ് ദൃശ്യം ചിത്രീകരിച്ചതെന്നും ഐഎസ് വൃത്തങ്ങൾ പറയുന്നു. ഭീകര സംഘടനയുടെ നിയന്ത്രണത്തിലുള്ള അൽ ഫുർഖുവാൻ മീഡിയ നെറ്റ്‌വർക്ക് വഴിയാണ് വിഡിയോ പുറത്തുവിട്ടത്. അതേസമയം ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് പരിശോധന നടന്നു വരുകയാണെന്നാണ് യുഎസ് സൈനിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
advertisement
കുഷ്യൻ സീറ്റിൽ കാലിന്മേൽ കാലിട്ട് മൂന്നു പേരെ അഭിസംബോധന ചെയ്യുന്ന തരത്തിലാണ് വീഡിയോയിൽ ബാഗ്ദാദിയുള്ളത്. മൂന്നു പേരുടെ മുഖം അവ്യക്തമാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 29, 2019 11:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ശ്രീലങ്കയിലെ ആക്രമണം ഇറാഖിലെ തോല്‍വിക്ക് മറുപടി: അഞ്ച് വർഷത്തിന് ശേഷം വീഡിയോ സന്ദേശവുമായി ഐഎസ് തലവൻ