കാനഡയില്‍ നടന്ന ഇന്ത്യാവിരുദ്ധ ജനഹിതവോട്ടെടുപ്പ് പരാജയമെന്ന് റിപ്പോര്‍ട്ട്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഖലിസ്താനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സറെ ഗുരുദ്വാരയില്‍ വെച്ചാണ് വോട്ടെടുപ്പ് നടന്നത്
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ നടന്ന ഇന്ത്യാവിരുദ്ധ ജനഹിത വോട്ടെടുപ്പ് പരാജയമെന്ന് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട്. കനത്ത പോലീസ് സുരക്ഷയില്‍ ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. ഖലിസ്താനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സറെ ഗുരുദ്വാരയില്‍ വെച്ചാണ് വോട്ടെടുപ്പ് നടന്നത്. നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് നടന്ന നയതന്ത്ര പോരിന് ചുവടുപിടിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.
ജസ്റ്റിന്‍ ട്രൂഡോയുടെ വെളിപ്പെടുത്തല്‍ ഇന്ത്യ ശക്തമായി നിഷേധിച്ചിരുന്നു. നിജ്ജറിനെ ഇന്ത്യ ഭീകരവാദിയായി പ്രഖ്യാപിച്ചതാണ്. കാനഡയുടെ വെളിപ്പെടുത്തലില്‍ ഇന്ത്യ തെളിവ് ആവശ്യപ്പെടുകയും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രപ്പോരിന് തുടക്കമിടുകയും ചെയ്തു. ഇരുരാജ്യങ്ങളും തങ്ങളുടെ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു. സറെയില്‍ നടന്ന ജനഹിതവോട്ടെടുപ്പില്‍ 2000 പേരില്‍ കൂടുതല്‍ പങ്കെടുത്തിട്ടില്ലെന്നും പുതിയ സംഭവവികാസങ്ങള്‍ ബാധിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
advertisement
നേരത്തെ നടന്ന ജനഹിതവോട്ടെടുപ്പില്‍ പങ്കെടുത്ത അതേ ആളുകള്‍ തന്നെയാണ് പുതിയ വോട്ടെടുപ്പിലും പങ്കെടുത്തതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന. ഇവര്‍ക്കൊപ്പം പുതിയ ആളുകളൊന്നും ചേര്‍ന്നിട്ടില്ലെന്ന് അവര്‍ പറഞ്ഞു. സെപ്റ്റംബര്‍ 10-നാണ് നേരത്തെ ജനഹിത വോട്ടെടുപ്പ് നടന്നത്. ഇതില്‍ 1.35 ലക്ഷം പേര്‍ പങ്കെടുത്തുവെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ 2398 വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സറെയില്‍ നടന്ന തെരഞ്ഞെടുപ്പ് പരാജയപ്പെട്ടതിനാല്‍ അടുത്തവര്‍ഷം അബോട്‌സ്‌ഫോര്‍, എഡ്‌മോണ്‍ടണ്‍, കാൽഗറി, മോണ്ട്‌റിയല്‍ എന്നിവടങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സംഘാടകരുടെ തീരുമാനം. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന വിഘടനവാദ സംഘടനയുടെ നേതൃത്വത്തിലാണ് ഇത്തരം അനൗദ്യോഗിത ഖലിസ്ഥാൻ ജനഹിത വോട്ടെടുപ്പ് നടത്തുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ ഇന്ത്യ മുമ്പ് രംഗത്തുവന്നിരുന്നു.
advertisement
കാനഡയില്‍ സര്‍ക്കാരിന്റെ സമ്മതത്തോടെ തീവ്രവാദ ഘടകങ്ങള്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതായി ഇന്ത്യ ആരോപിച്ചിരുന്നു. ഇതിനെതിരേ വളരെക്കാലമായി ഇന്ത്യ കനേഡിയന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇന്ത്യന്‍ നിയമപ്രകാരം തീവ്രവാദികളായി പ്രഖ്യാപിക്കപ്പെട്ടവര്‍ കാനഡയില്‍ വ്യക്തികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയാന്‍ ഇന്ത്യ കാനഡയോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 30, 2023 9:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കാനഡയില്‍ നടന്ന ഇന്ത്യാവിരുദ്ധ ജനഹിതവോട്ടെടുപ്പ് പരാജയമെന്ന് റിപ്പോര്‍ട്ട്