മെക്‌സിക്കോ, കാനഡ എന്നിവടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി വര്‍ധനയ്ക്ക് ഒരു മാസത്തെ സാവകാശം നല്‍കി ട്രംപ്
- Published by:meera_57
- news18-malayalam
Last Updated:
യുഎസ് താരിഫ് നിലവില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ട്രംപുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമും ചര്‍ച്ച നടത്തിയിരുന്നു
ഒട്ടാവ: മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക നികുതിയേര്‍പ്പെടുത്താനുള്ള തീരുമാനം താത്കാലികമായി പിന്‍വലിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയും മയക്കുമരുന്ന് കടത്തലിനെതിരേയും അതിര്‍ത്തിയിലെ നടപടികള്‍ കര്‍ശനമാക്കുമെന്ന് ഇരുരാജ്യങ്ങളും കരാറുകളില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അധിക താരിഫ് ഏര്‍പ്പെടുത്തുന്നതിന് ട്രംപ് ഒരു മാസത്തെ സാവകാശം നല്‍കി.
കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ 25 ശതമാനം അധിക നികുതി ഈടാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതോടെ ആഗോള ഓഹരി വിപണികള്‍ ഇടിഞ്ഞിരുന്നു. ആഗോളതലത്തില്‍ വ്യാപാര യുദ്ധമുണ്ടാകുമെന്ന ഭയമുണ്ടായതിന് പിന്നാലെയാണിത്.
എന്നാല്‍, യുഎസ് താരിഫ് നിലവില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ട്രംപുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷം താരിഫ് വര്‍ധന മാറ്റി വയ്ക്കുന്ന കരാറുകളില്‍ ഇരുവരും ഏര്‍പ്പെട്ടു. ഷെയിന്‍ബോമുമായുള്ള "വളരെ സൗഹാർദപരമായ" ചര്‍ച്ചയ്ക്ക് ശേഷം മെക്‌സിക്കോയ്ക്ക് മേലുള്ള താരിഫ് വര്‍ധിപ്പിക്കാനുള്ള നടപടി താത്കാലികമായി നിറുത്തി വയ്ക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഇതിന് പുറമെ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 10,000 സൈനികരെ അയക്കാന്‍ ഷെയിന്‍ബോമു സമ്മതിച്ചതായും ട്രംപ് അറിയിച്ചു.
advertisement
യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെ യുഎസും കാനഡയും തമ്മിലുള്ള സംഘര്‍ഷം കടുത്തിരുന്നു. എന്നാല്‍, ജസ്റ്റിന്‍ ട്രൂഡോയുമായി നടത്തിയ രണ്ട് ഫോണ്‍ കോളുകള്‍ക്ക് ശേഷം ട്രംപ് നിലപാട് മയപ്പെടുത്തുകയായിരുന്നു. "ഇപ്പോള്‍ വളരെയധികം സന്തോഷം തോന്നുന്നുവെന്നും" താരിഫ് വര്‍ധിപ്പിക്കുന്നത് 30 ദിവസത്തേക്ക് നിറുത്തിവയ്ക്കുകയാണെന്നും ട്രംപ് പറഞ്ഞു.
"വടക്കന്‍ അതിര്‍ത്തി മേഖല സുരക്ഷിതമാക്കുമെന്നും ഫെന്റനൈല്‍ പോലെയുള്ള മാരകമായ മയക്കുമരുന്ന് വിപത്ത് യുഎസിലേക്ക് ഒഴുകിയെത്തുന്നത് തടയാമെന്നും കാനഡ സമ്മതിച്ചിട്ടുണ്ട്," ട്രംപ് പറഞ്ഞു. കാനഡയുമായും മെക്‌സിക്കോയുമായും അന്തിമകരാറുകളെക്കുറിച്ച് ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
അതിര്‍ത്തി സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതിന് കാനഡ ഏകദേശം 10,000 ഫ്രണ്ട്‌ലൈന്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും, മയക്കുമരുന്ന് കടത്തുന്നവരെ തീവ്രവാദികളായി പട്ടികപ്പെടുത്തുമെന്നും, ഒരു ഫെന്റനൈല്‍ സാറിനെ (Fentanyl Czar) നിയമിക്കുമെന്നും, കള്ളപ്പണം വെളുപ്പിക്കന്‍ തടയാന്‍ നടപടി സ്വീകരിക്കുമെന്നും ട്രംപുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
ഓഹരി വിപണികള്‍ ഇടിഞ്ഞു
അതേസമയം, ചൈനയ്ക്കു നേരെയുള്ള ട്രംപിന്റെ താരിഫ് ഭീഷണി ഇപ്പോഴും തുടരുകയാണ്. നിലവിലുള്ള ലെവികള്‍ക്ക് പുറമെ 10 ശതമാനം കൂടി തീരുവ ചുമത്തിയേക്കും. ചൈനീസ് ഇറക്കുമതിയില്‍ പുതിയ താരിഫുകള്‍ ഒഴിവാക്കുന്നതിനായി വാഷിംഗ്ടണും ബെയ്ജിങ്ങും തമ്മിലുള്ള അവസാന ചര്‍ച്ചകള്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ നടക്കുമെന്ന് ട്രംപ് പറഞ്ഞു.
advertisement
കാനഡ, ചൈന, മെക്‌സിക്കോ എന്നിവയാണ് അമേരിക്കയുടെ ഏറ്റവും വലിയ മൂന്ന് വ്യാപാര പങ്കാളികള്‍. ഇവയ്‌ക്കെതിരായ ട്രംപിന്റെ താരിഫ് ഭീഷണി ആഗോള സമ്പദ് വ്യവസ്ഥയില്‍ ഞെട്ടലുണ്ടാക്കി. തത്ഫലമായി വാള്‍സ്ട്രീറ്റിലെ മൂന്ന് പ്രധാന സൂചികകള്‍ കുത്തനെ ഇടിഞ്ഞു. എന്നാല്‍ മെക്‌സിക്കോയുമായി കരാറിലേര്‍പ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ അവ തിരിച്ചു കയറി.
ബ്രിട്ടനെതിരേയുള്ള താരിഫ് തള്ളിക്കളയുകയും യൂറോപ്യന്‍ യൂണിയനെതിരേ നടപടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിനും പിന്നാലെ പാരീസ്, ലണ്ടന്‍, ഫ്രാങ്ക്ഫുര്‍ട്ട് ഓഹരി വിപണികള്‍ നഷ്ടത്തിലായിരുന്നു.
advertisement
ഇന്ധനവിലയിലെ കുതിച്ചുചാട്ടം ഒഴിവാക്കാനായി ട്രംപ് കാനഡയുടെ ഊര്‍ജ ഇറക്കുമതിയുടെ ലെവി 10 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. എന്നിട്ടും എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു.
യുഎസിന്റെ 51-ാമത്തെ സംസ്ഥാനമാകുമോ കാനഡ?
യുഎസിന്റെ താരിഫിനെതിരേ ശക്തമായി പ്രതിരോധിക്കുമെന്ന് കാനഡ വ്യക്തമാക്കി. കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഒന്റാറിയോ യുഎസ് സ്ഥാപനങ്ങളെ കരാറുകളില്‍ നിന്ന് വിലക്കിയിരുന്നു. ഇതിന് പുറമെ ട്രംപിന്റെ സഖ്യകക്ഷിയായ എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കുമായുള്ള കരാറും ഉഫേക്ഷിച്ചിരുന്നു. എന്നാല്‍, യുഎസിന്റെ 51ാമത്തെ സംസ്ഥാനമാകാന്‍ ട്രംപ് കാനഡയോട് ആവശ്യപ്പെട്ടു.
advertisement
ട്രംപിന്റെ താരിഫ് ഭീഷണികള്‍ക്ക് പിന്നാലെയാണ് കനേഡിയന്‍ പ്രധാനമന്ത്രിസ്ഥാനത്തു നിന്ന് ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞമാസം രാജിവെച്ചത്. വരുന്ന ഏപ്രിലില്‍ കാനഡയില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നേക്കും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 04, 2025 9:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മെക്‌സിക്കോ, കാനഡ എന്നിവടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി വര്‍ധനയ്ക്ക് ഒരു മാസത്തെ സാവകാശം നല്‍കി ട്രംപ്