ഇസ്രയേല്‍-ഹമാസ് യുദ്ധം: ഗാസയിലെ കുഞ്ഞുങ്ങളുടെയും പൗരന്മാരുടെയും ജീവനെടുക്കുന്ന നിശബ്ദ കൊലയാളികള്‍
- Published by:user_57
- news18-malayalam
Last Updated:
പകര്‍ച്ചവ്യാധികളുടെ വലിയ വ്യാപനമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും
ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിനെ അതിജീവിച്ചവര്‍ മറ്റൊരു നിശബ്ദ കൊലയാളിയുടെ പിടിയിലാണ്. വ്യത്യസ്തമായ രോഗങ്ങളാണ് ആ നിശബ്ദ കൊലയാളികൾ. അഭയാര്‍ഥി കേന്ദ്രങ്ങളില്‍ ആയിരകണക്കിന് പേര്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും സുരക്ഷിതമായ ഇടവും ലഭിക്കാതെ ആളുകള്‍ രോഗത്തിന് അടിമപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാന്‍ ആവശ്യമായ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുന്നതിനാല്‍ ഗാസയിലെ ആരോഗ്യസംവിധാനം മുഴുവന്‍ മുട്ടിലിഴയുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. പകര്‍ച്ചവ്യാധികളുടെ വലിയ വ്യാപനമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
യുദ്ധം തുടങ്ങിയതിന് ശേഷം കുട്ടികളിലെ വയറിളക്കം റിപ്പോര്‍ട്ടു ചെയ്യുന്ന കേസുകളില്‍ 66 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, മറ്റ് വിഭാഗങ്ങള്‍ക്കിടയില്‍ 55 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഈ സംഖ്യകള്‍ ഇതിനേക്കാള്‍ കൂടുതലാകാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന ഭയപ്പെടുന്നു.
advertisement
''പകര്‍ച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടല്‍ തുടങ്ങിക്കഴിഞ്ഞു. ഇനി അത് എത്രമോശമായി ബാധിക്കുമെന്നാണ് അറിയേണ്ടത്,'' യുനിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞു.
കടുത്ത നിര്‍ജലീകരണം അനുഭവിക്കുന്ന കുട്ടികളെക്കൊണ്ട് തന്റെ വാര്‍ഡ് നിറഞ്ഞിരുന്നതായും ഇതുമൂലം വൃക്കകള്‍ തകരാറിലായ സംഭവങ്ങള്‍ വരെയുണ്ടെന്നും ഡോ. അഹമ്മദ് അല്‍ഫറ റോയിട്ടേഴ്‌സിനോട് പറഞ്ഞു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ സ്ഥിതി ചെയ്യുന്ന നാസര്‍ ഹോസ്പിറ്റലിലെ കുട്ടികളുടെ വാര്‍ഡിലെ തലവനാണ് അദ്ദേഹം. കഴിഞ്ഞ 14 ദിവസത്തിനിടെ ഹെപ്പറ്റൈറ്റിസ് എ പിടിപെട്ട 15 മുതല്‍ 30 കേസുകള്‍ വരെ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈറസുകളുടെ ഇന്‍കുബേഷന്‍ കാലം മൂന്ന് ആഴ്ച മുതല്‍ ഒരു മാസം വരെയാണ്. അതിനാല്‍, ഒരു മാസത്തിന് ശേഷം ഹെപ്പറ്റൈറ്റിസ് എയുടെ വളരെ വലിയൊരു പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യതയുണ്ട്, അദ്ദേഹം വ്യക്തമാക്കി.
advertisement
ഗാസ മുനമ്പിലെ 36 ആശുപത്രികളില്‍ 21 എണ്ണവും അടച്ചുപൂട്ടിയിരിക്കുകയാണ്. 11 എണ്ണം ഭാഗികമായി പ്രവര്‍ത്തിക്കുമ്പോള്‍ നാലെണ്ണം ചെറിയ തോതില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ''പ്രധാനപ്പെട്ട ഒരു കാര്യം ഗാസയിലുടനീളം ഛര്‍ദിപോലുള്ള പകര്‍ച്ചവ്യാധി പടരുന്നു എന്നതാണ്. മറ്റൊന്ന് ആ പകര്‍ച്ചവ്യാധികളെ നേരിടാന്‍ ആരോഗ്യമന്ത്രാലയത്തിനോ മാനുഷിക സംഘടനകള്‍ക്കോ കഴിയില്ലെന്നതാണ്,'' ഗാസയിലെ എംഎസ്എഫിന്റെ എമര്‍ജന്‍സി മെഡിക്കല്‍ കോഡിനേറ്ററായ മേരി-ഓറെ പിയറോട്ട് പറഞ്ഞു.
യുദ്ധം മൂലമുള്ള പരോക്ഷമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ കാലക്രമേണ കൂടുതല്‍ വഷളാകുമെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ ഗവേഷകര്‍ കഴിഞ്ഞ മാസം മുന്നറിയിപ്പു നല്‍കിയിരുന്നു. ഭക്ഷണവും പരിചരണവും ലഭിക്കാത്തതും അമ്മമാര്‍ക്ക് ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്തതും നിമിത്തം നവജാത ശിശുക്കളിലെ പോഷകാഹാരക്കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. യുദ്ധം കൊന്ന അത്രയും കുട്ടികള്‍ രോഗം മൂലവും മരണപ്പെടുമെന്നും അവര്‍ ഭയപ്പെടുന്നു.
advertisement
ഒക്ടോബര്‍ ഏഴു മുതല്‍ നടക്കുന്ന ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ 19,000 പേര്‍ മരണപ്പെട്ടതായി ഹമാസ് അറിയിച്ചു. മരിച്ചവരില്‍ മൂന്നില്‍ രണ്ടുഭാഗവും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രയേലിന് 1200 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
അഭയാര്‍ഥികേന്ദ്രങ്ങളില്‍ ഭൂരിഭാഗവും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ആളുകളാല്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. മിക്കവയിലും ടോയിലറ്റ് സൗകര്യങ്ങലും ശുദ്ധജലവും ഇല്ല, യുഎന്‍ആര്‍ഡബ്ല്യുഎയുടെ കമ്യൂണിക്കേഷന്‍ വിഭാഗം ഡയറക്ടര്‍ ജൂലിയറ്റ് ടൗമ പറഞ്ഞു. യുദ്ധത്തില്‍ 135 ജീവനക്കാര്‍ കൊല്ലപ്പെട്ടതിനാല്‍ തങ്ങള്‍ക്ക് ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ പറഞ്ഞു. സംഘടനയുടെ കീഴിലുള്ള 70 ശതമാനം ആളുകളും ഗാസയില്‍ നിന്ന് പോയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ആക്രമണത്തില്‍ കൊലചെയ്യപ്പെടുകയാണ്. ഗാസയിലെ വെള്ളം മനുഷ്യന് കുടിക്കാന്‍ യോഗ്യമല്ലെന്നും അസുഖം ബാധിച്ച കുട്ടികളെ ചികിത്സിക്കാന്‍ ആവശ്യത്തിന് മരുന്നുകളില്ലെന്നും കുട്ടികളുടെ വാര്‍ഡിലെ തലവനായ ഡോ. അല്‍ ഫറ പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 17, 2023 9:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്രയേല്‍-ഹമാസ് യുദ്ധം: ഗാസയിലെ കുഞ്ഞുങ്ങളുടെയും പൗരന്മാരുടെയും ജീവനെടുക്കുന്ന നിശബ്ദ കൊലയാളികള്‍