ഇസ്ലാമാബാദ്: പിടിഐ ചെയർമാൻ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ മദ്യത്തിന്റേയും കൊക്കെയ്നറേയും സാന്നിധ്യം കണ്ടെത്തിയതായി പാകിസ്ഥാൻ ആരോഗ്യമന്ത്രി അബ്ദുൽ ഖാദിര‍് പട്ടേൽ. മെയ് 9 ന് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിനു ശേഷമാണ് വൈദ്യപരിശോധന നടത്തിയത്.
മെഡിക്കൽ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളോട് വിവരിക്കുന്നതിനിടയിലാണ് അബ്ദുൽ ഖാദിർ ഇക്കാര്യം വ്യക്തമാക്കിയത്. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, മെഡിക്കൽ ബോർഡ് സംഘത്തെ രൂപികരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. റിസ് വാൻ താജ്, ഓർത്തോപീഡിക് മെഡിസിൻ വിദഗ്ധർ തുടങ്ങി അഞ്ചംഗ മെഡിക്കൽ ബോർഡാണ് രൂപീകരിച്ചത്.
Also Read- ബലാത്സംഗക്കേസ്: ഇസ്ലാമിക പണ്ഡിതൻ താരിഖ് റമദാൻ കുറ്റവിമുക്തൻ
അറസ്റ്റിലാകുന്ന സമയത്ത് ഇമ്രാൻ ഖാൻ സ്വബോധത്തിലായിരുന്നില്ലെന്നും അതിനാൽ മെയ് ഒമ്പതിന് തന്നെ ഇമ്രാൻ ഖാനെ വൈദ്യ പരിശോധനയ്ക്കായി മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കിയെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 2022 ലുണ്ടായ വധശ്രമത്തിൽ കാലിന് പരിക്കേറ്റിരുന്നതായി ഇമ്രാൻ ഖാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ ഇത് വ്യക്തമായിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്.
വധശ്രമമുണ്ടായി അഞ്ച് – ആറ് മാസം ഇമ്രാൻ ഖാൻ കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. എന്നാൽ , വൈദ്യപരിശോധനയിൽ കാലിൽ ഒടിവുകളൊന്നും കണ്ടെത്തിയില്ലെന്നാണ് സർക്കാറിന്റെ അവകാശവാദം.
അതേസമയം, മെഡിക്കൽ റിപ്പോർട്ട് പരസ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയതിനു പിന്നാലെ ഇത് സോഷ്യൽമീഡിയയിലും പ്രചരിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിന്റെ ഗൗരവത്തെക്കുറിച്ചും യാഥാർത്ഥ്യത്തെക്കുറിച്ചും ഇമ്രാൻ ഖാന് കാര്യമായ ഉൾക്കാഴ്ച ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ മാനസിക സ്ഥിരത സംശയാസ്പദമാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ആരോപണം സ്ഥിരീകരിച്ചാൽ ഇതിനകം നൂറിലധികം കേസുകൾ നേരിടുന്ന ഇമ്രാൻ ഖാൻ തുടർ നിയമനടപടി നേരിടേണ്ടിവരും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Imran Khan, Pakistan