ബോംബിട്ട് തകർത്ത ഗാസയിൽ ഇനി 'റിയൽ എസ്റ്റേറ്റ് കൊയ്ത്ത്'; ബിസിനസ് പദ്ധതി ട്രംപിന്റെ മേശപ്പുറത്തെന്ന് ഇസ്രായേൽ ധനമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
“നഗര നവീകരണത്തിന്റെ ആദ്യ ഘട്ടമായ ഇടിച്ച് നിരത്തൽ ഘട്ടം ഞങ്ങൾ പൂർത്തിയാക്കി. ഇനി നമുക്ക് നിർമാണം നടത്തണം. ഇതു സംബന്ധിച്ച ഒരു ബിസിനസ് പ്ലാൻ പ്രസിഡന്റ് ട്രംപിന്റെ മേശപ്പുറത്തുണ്ട് " - ഇസ്രായേൽ ധനമന്ത്രി പറഞ്ഞു
യുദ്ധം തകർത്തെറിഞ്ഞ ഗാസയിൽ ഇനി റിയൽ എസ്റ്റേറ്റ് കൊയ്ത്തുകാലമെന്ന് ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച്. യുദ്ധം അവസാനിച്ചാൽ ഈ പ്രദേശം വിഭജിക്കുന്നതിനെക്കുറിച്ച് യുഎസുമായി പദ്ധതികൾ ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ടെൽ അവീവിൽ നടന്ന നഗര നവീകരണ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നഗര നവീകരണത്തിന്റെ ആദ്യ ഘട്ടമായ ഇടിച്ച് നിരത്തൽ ഘട്ടം ഞങ്ങൾ പൂർത്തിയാക്കി. ഇനി നമുക്ക് നിർമാണം നടത്തണം. ഇതു സംബന്ധിച്ച ഒരു ബിസിനസ് പ്ലാൻ പ്രസിഡന്റ് ട്രംപിന്റെ മേശപ്പുറത്തുണ്ട് " - അദ്ദേഹം വ്യക്തമാക്കി. യുഎസുമായി ചർച്ചകൾ ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്ന സൂചനയാണ് മന്ത്രിയുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ, ഗാസയിൽ യുഎസിന് "ദീർഘകാല ഉടമസ്ഥാവകാശം" എടുക്കാൻ കഴിയുന്ന ഒരു പദ്ധതി ട്രംപ് മുന്നോട്ടുവെച്ചിരുന്നു. ഈ പ്രദേശത്തിന് "മിഡിൽ ഈസ്റ്റിലെ റിവിയേര" ആകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
advertisement
അതേസമയം, ഇത്തരം ആശയങ്ങൾ പലസ്തീനികളെ നിർബന്ധിച്ച് കുടിയൊഴിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതിനും കാരണമാകുമെന്നതിനാൽ വ്യാപകമായ വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. തദ്ദേശീയരായ ജനങ്ങളില്ലാതെ ഗാസയെ പുനർനിർമ്മിക്കുക എന്ന ആശയം ആഗോളതലത്തിൽ അപലപിക്കപ്പെട്ടു.
അതേസമയം, ഗാസയിൽ ഇസ്രായേലിന്റെ സൈനിക നീക്കം തുടരുകയാണ്. വ്യാഴാഴ്ച ടാങ്കുകളും യുദ്ധവിമാനങ്ങളും ഗാസ സിറ്റിയുടെ പല ഭാഗങ്ങളിലും ആക്രമണം നടത്തി, വ്യോമാക്രമണങ്ങൾക്കും കനത്ത കരസേനയുടെ ആക്രമണങ്ങൾക്കും ഇടയിൽ ആയിരക്കണക്കിന് സാധാരണക്കാരെ പലായനം ചെയ്യാൻ നിർബന്ധിതരാക്കി.
ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഒരു അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രായേൽ നേതാക്കൾ വംശഹത്യയ്ക്ക് തുല്യമായ പ്രവൃത്തികൾക്ക് പ്രേരിപ്പിച്ചുവെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. ഈ കണ്ടെത്തലുകൾ "വക്രീകരിച്ചതും വ്യാജവുമാണെന്ന്" വിശേഷിപ്പിച്ച് ഇസ്രായേൽ ഈ ആരോപണങ്ങൾ ശക്തമായി തള്ളിക്കളഞ്ഞു.
advertisement
2023 ഒക്ടോബറിൽ ഹമാസ് ദക്ഷിണ ഇസ്രായേലിൽ നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. ഈ ആക്രമണത്തിൽ കൂടുതലും സാധാരണക്കാരായ 1219 പേർ കൊല്ലപ്പെട്ടു. അതിനുശേഷം, ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ ഗാസയിലെ 65,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. മധ്യ ഗാസ സിറ്റിയിൽ 2,000 മുതൽ 3,000 വരെ ഹമാസ് തീവ്രവാദികൾ അവശേഷിക്കുന്നുണ്ടെന്നും, 40 ശതമാനത്തോളം താമസക്കാർ ഈ പ്രദേശത്തുനിന്ന് പലായനം ചെയ്തുവെന്നുമാണ് ഇസ്രായേലി ഉദ്യോഗസ്ഥർ പറയുന്നത്.
Summary: Israel’s far-right finance minister Bezalel Smotrich has called the war-torn Gaza Strip as a “real estate bonanza" and claimed that plans are being discussed with the United States about dividing the territory once the fighting ends.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 19, 2025 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ബോംബിട്ട് തകർത്ത ഗാസയിൽ ഇനി 'റിയൽ എസ്റ്റേറ്റ് കൊയ്ത്ത്'; ബിസിനസ് പദ്ധതി ട്രംപിന്റെ മേശപ്പുറത്തെന്ന് ഇസ്രായേൽ ധനമന്ത്രി