'ജിഹാദിൽ ഏർപ്പെടുന്നവരെ അല്ലാഹു സ്നേഹിക്കുന്നു, ഞാൻ പ്രശസ്തനായി'; പാക് മന്ത്രിയും സ്പീക്കറും പങ്കെടുത്ത റാലിയിൽ പഹൽഗാം ആക്രമണ സൂത്രധാരൻ കസൂരി
- Published by:Rajesh V
- news18-malayalam
Last Updated:
കസൂരിക്ക് പുറമെ ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദിന്‍റെ മകൻ തൽഹ സയീദ് ഉൾപ്പെടെയുള്ള ഭീകരരും റാലിയിൽ പങ്കെടുത്തവരുടെ കൂട്ടത്തിലുണ്ട്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ലഷ്കർ ഇ തൊയ്ബ കമാൻഡർ സൈഫുല്ല കസൂരി എന്ന സൈഫുല്ല ഖാലിദ് പാകിസ്ഥാനിലെ പഞ്ചാബിൽ ഇന്ത്യാവിരുദ്ധ റാലിയിൽ പങ്കെടുക്കുന്നതിന്‍റെ വിഡിയോ പുറത്ത്. രാഷ്ട്രീയ നേതാക്കൾക്കും ഭീകരർക്കുമൊപ്പം ബുധനാഴ്ച റാലിയിൽ പങ്കെടുക്കുന്നതിന്‍റെയും സ്റ്റേജിൽ പ്രസംഗിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാകിസ്ഥാൻ മർകസി മുസ്ലിം ലീഗ് (പിഎംഎംഎൽ) സംഘടിപ്പിച്ച റാലിയിൽ വിദ്വേഷ പ്രസംഗങ്ങളും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കസൂരിക്ക് പുറമെ ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദിന്‍റെ മകൻ തൽഹ സയീദ് ഉൾപ്പെടെയുള്ള ഭീകരരും റാലിയിൽ പങ്കെടുത്തവരുടെ കൂട്ടത്തിലുണ്ട്.
'പഹൽഗാം ആക്രമണത്തിൽ കുറ്റാരോപിതനായതിനുശേഷം ഞാൻ കൂടുതൽ പ്രശസ്തനായി'- കസൂരി പറഞ്ഞു. അസംബ്ലി സ്പീക്കർ മാലിക് അഹമ്മദ് ഖാനുമൊത്താണ് ഇയാൾ വേദി പങ്കിട്ടത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വിശ്വസ്തരായ പാക് ഭക്ഷ്യമന്ത്രി മാലിക് റഷീദ് അഹമ്മദ് ഖാനും, പഞ്ചാബ് അസംബ്ലി സ്പീക്കർ മാലിക് മുഹമ്മദ് അഹമ്മദ് ഖാനും സൈഫുള്ള കസൂരിക്കൊപ്പം വേദി പങ്കിട്ടു.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് പ്രതികാരമായി പാകിസ്ഥാൻ നടത്തിയ ബന്യാൻ അൽ-മർസൂസ് ഓപ്പറേഷനെ പരിപാടിയിൽ പങ്കെടുത്ത യുഎസ് പ്രഖ്യാപിത ഭീകരൻ തൽഹ സയീദ് പ്രശംസിച്ചു. 'ജിഹാദിൽ ഏർപ്പെടുന്നവരെ അല്ലാഹു സ്നേഹിക്കുന്നു' അദ്ദേഹം പറഞ്ഞു. ഈ വാക്കുകളെ കസൂരിയും കൂട്ടരും ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്.
advertisement
മുരിദ്കെയിലെ ലഷ്കർ ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജിഹാദി സംഘടനകളെ ഉത്തേജിപ്പിക്കുക എന്നതാണ് പ്രസംഗങ്ങളുടെ ഉദ്ദേശ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു. തങ്ങൾ വെടിയുണ്ടകളെ ഭയപ്പെടുന്നില്ലെന്ന് കസൂരി പറഞ്ഞു: 'നമ്മൾ വെടിയുണ്ടകളെ ഭയപ്പെടുന്നുവെന്ന് മോദി കരുതുന്നുണ്ടെങ്കിൽ അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു'.
ഇക്കഴിഞ്ഞയാഴ്ച ഭുജിൽ നടന്ന ഒരു റാലിയിൽ, ഭീകരതയെ ആയുധമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയുടെ വെടിയുണ്ടകളെ നേരിടാൻ പാകിസ്ഥാൻ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
പാക് മന്ത്രിമാരും സ്പീക്കറും പ്രവിശ്യാ സ്പീക്കറുമെല്ലാം കസൂരിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധേയമായി. പാകിസ്താന്റെ ഭീകരബന്ധം വെളിവാക്കിയ ഈ പരിപാടിക്ക് രാജ്യത്തിന്റെ ഔദ്യോഗിക സുരക്ഷാ സേനകളുടെ പരിരക്ഷയും ഉണ്ടായിരുന്നു. ഐഎസ്ഐ ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 30, 2025 10:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
'ജിഹാദിൽ ഏർപ്പെടുന്നവരെ അല്ലാഹു സ്നേഹിക്കുന്നു, ഞാൻ പ്രശസ്തനായി'; പാക് മന്ത്രിയും സ്പീക്കറും പങ്കെടുത്ത റാലിയിൽ പഹൽഗാം ആക്രമണ സൂത്രധാരൻ കസൂരി