കഴിഞ്ഞ ദിവസമുണ്ടായ നേപ്പാൾ വിമാന ദുരന്തത്തിൽ നൊമ്പരമായി സഹ പൈലറ്റായിരുന്ന അഞ്ജു കത്തിയാവാഡ. കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്ന് 72 യാത്രക്കാരുമായി പുറപ്പെട്ട യെതി എയര്‍ലൈന്‍സ് വിമാനമാണ് പൊഖറ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് തയ്യാറെടുക്കവേ തകര്‍ന്നുവീണത്.
വിമാനത്തിലെ സഹ പൈലറ്റായിരുന്നു അഞ്ജു കത്തിയാവാഡ. പൈലെറ്റ് എന്ന നിലയിൽ അഞ്ജുവിന്റെ അവസാന പറക്കലായിരുന്നു ഇത്. വിമാനം സുരക്ഷിതമായി പൊഖറ എയർപോർട്ടിൽ ലാൻഡ് ചെയ്തിരുന്നെങ്കിൽ അഞ്ജുവിന് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുകയായിരുന്നു.
Also Read- നേപ്പാൾ വിമാനാപകടത്തിൽ യാത്രക്കാരെല്ലാം മരിച്ചു; കൊല്ലപ്പെട്ട 72 പേരിൽ നാല് ഇന്ത്യക്കാർ
എന്നാൽ അഞ്ജുവിന്റെ സ്വപ്നങ്ങൾ വിമാനത്തിലെ മറ്റ് 72 യാത്രക്കാർക്കൊപ്പം പൊഴിഞ്ഞ് ഇല്ലാതായി. അപകടത്തിൽപെട്ടവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടും. വർഷങ്ങൾക്ക് മുമ്പ് സമാനമായ അപകടത്തിൽ അഞ്ജുവിന്റെ ഭർത്താവും കൊല്ലപ്പെട്ടിരുന്നു. സഹപൈലറ്റായിരുന്നു ഭർത്താവ്. യതി എയർലൈൻസിന്റെ തന്നെ പൈലറ്റായിരുന്ന ഭർത്താവ് പതിനാറ് വർഷം മുമ്പ് ഉണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്.
2006 ജൂൺ 21 നായിരുന്നു അപകടം. നേപ്പാൾഗഞ്ചിൽ നിന്ന് ജുംലയിലേക്ക് പോകുകയായിരുന്ന യെതി എയർലൈൻസിന്റെ 9N AEQ വിമാനം തകർന്ന് ആറ് യാത്രക്കാരും നാല് ജീവനക്കാരുമാണ് മരിച്ചത്. വർഷങ്ങൾക്കിപ്പുറം ഭർത്താവിന് പിന്നാലെ അഞ്ജുവും സമാന ദുരന്തത്തിൽ കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് കുടുംബം.
അതേസമയം, ഞായറാഴ്ച തകര്‍ന്നുവീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ബ്ലാക്ക് ബോക്‌സ് പരിശോധനയിൽ വിമാനാപകടത്തിലേക്ക് നയിച്ച കാരണം കണ്ടെത്താനാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.