ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ യൂറോപ്യൻ പാർലമെന്റ് വൈസ് പ്രസിഡന്റ് അറസ്റ്റിൽ. ബെൽജിയൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഗ്രീക്ക് സോഷ്യലിസ്റ്റ് നേതാവായ ഇവ കൈലിയാണ് അറസ്റ്റിലായത്.
കേസിൽ ഇറ്റലിയിൽ നിന്നുള്ള നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇവയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രീക്ക് സോഷ്യലിസ്റ്റ് നേതാവായ ഇവ കൈലിയോടൊപ്പം കസ്റ്റഡിയിലെടുത്ത ഇറ്റലിയിൽ നിന്നുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Also Read-ചൈന 53ഓളം രാജ്യങ്ങളിൽ നൂറോളം രഹസ്യ പോലീസ് സ്റ്റേഷനുകൾ തുറന്നതായി റിപ്പോർട്ട്
അറസ്റ്റിന് പിന്നാലെ ഇവയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഗ്രീക്ക് സോഷ്യലിസ്റ്റ് പ്രസിഡന്റ് ട്വീറ്റ് ചെയ്തു. കൂടാതെ യൂറോപ്യൻ പാർലമെന്റിലെ അധികാരങ്ങളിൽ നിന്ന് ഇവയെ മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം ബ്രസ്സല്‍സിൽ 16 ഇടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ 600,000 യൂറോ പിടികൂടിയിരുന്നു. ഇവിടങ്ങളിൽ നിന്ന് മൊബൈൽ ഫോണുൾപ്പെടെയുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.
പണമോ സമ്മാനങ്ങളോ നൽകി യൂറോപ്യൻ പാർലമെന്റ് തീരുമാനങ്ങളെ സ്വാധീനിക്കാൻ ഗൾഫ് രാജ്യം ശ്രമിച്ചതായി ബെല്‍ജിയന്‍ അധികൃതര്‍ പറയുന്നു. ലോകകപ്പ് ആതിഥേയരായ ഖത്തർ തൊഴിലാളികളുടെ സംരക്ഷണത്തിലും മനുഷ്യാവകാശങ്ങളിലും വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ വലിയ ശ്രമങ്ങള്‍ ക്കിടെയാണ് കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്.
ഗൾഫ് രാജ്യത്തിന് ടൂർണമെന്റ് നൽകാനുള്ള ഫിഫ അംഗങ്ങളുടെ വോട്ടിനെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങളും ഖത്തറിന്റെ ലോകകപ്പിനെ ബാധിച്ചിട്ടുണ്ട്. അതേസമയം ഖത്തർ ഗവൺമെന്റിന് യൂറോപ്യൻ അന്വേഷണത്തെക്കുറിച്ചറിയില്ലെന്ന് ഖത്തർ അധികൃതർ പറയുന്നു. ഖത്തറിനെതിരായ അവകാശവാദങ്ങൾ തെറ്റായ വിവരങ്ങളാണെന്നും അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായും പാലിച്ചാണ് പ്രവർത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.