പാകിസ്ഥാനിൽ ആരാധനാലയത്തിൽ താലിബാൻ ചാവേറാക്രമണം. പേഷാവാറിലെ പള്ളിയിലാണ് ബോംബ് ധരിച്ചെത്തിയ ചാവേർ പൊട്ടിത്തെറിച്ചത്. 46 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം. 150 ലേറെ പേർക്ക് പരിക്കു പറ്റി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പൊലീസ് ഉദ്യോഗസ്ഥരാണെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പരിക്കേറ്റവരിൽ കൂടുതലും പൊലീസുകാരാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. ആക്രമണമുണ്ടായതിനു പിന്നാലെ താലിബാൻ സംഘടനയായ തെഹരീക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP)ഉത്തരവാദിത്തമേറ്റെടുത്തു.
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ സഹോദരൻ കൊല്ലപ്പെട്ടതിന്റെ പ്രതികാര ആക്രമണങ്ങളുടെ ഭാഗമാണ് ഇന്ന് നടന്ന ചാവേർ സ്ഫോടനമെന്ന് ടിടിപി നേതാവ് ഉമർ ഖാലിദ് ഖുറസാനി അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Also Read- പാകിസ്ഥാൻ ഉപതിരഞ്ഞെടുപ്പിലെ 33 സീറ്റുകളിലും ഇമ്രാൻ ഖാൻ മത്സരിക്കും
പേഷാവാറിലെ പൊലീസ് ലൈൻസ് ഏരിയയിലുള്ള പള്ളിക്കുള്ളിലാണ് ആക്രമണമുണ്ടായത്. ഉച്ചയ്ക്കു ശേഷമുള്ള സുഹർ നിസ്കാരത്തിന്റെ സമയമായതിനാൽ നിരവധി പേർ പള്ളിയിലുണ്ടായിരുന്നു. ബോംബ് സ്ഫോടനത്തിൽ പള്ളിയുടെ ഒരു ഭാഗം പൂർണമായും തകർന്നു. നിസ്കാരത്തിനു നേതൃത്വം നൽകിയ പള്ളിയിലെ ഇമാം സാഹിബ്സാദ നൂർ ഉൽ അമീനും കൊല്ലപ്പെട്ടു.
Also Read- പാകിസ്ഥാനില്‍ ബസ് അപകടത്തിൽ 40 മരണം; തൂണില്‍ ഇടിച്ച് പാലത്തില്‍ നിന്ന് താഴേക്ക് വീണു തീഗോളമായി
ചാവേർ ആക്രമണത്തിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടുക്കം രേഖപ്പെടുത്തി. രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വർധിച്ചു വരുന്ന തീവ്രവാദ ഭീഷണിയെ ചെറുക്കാൻ പൊലീസ് സംവിധാനം കൂടുതൽ സജ്ജമാകണമെന്നും ട്വീറ്റിൽ ഇമ്രാൻ ഖാൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഷിയ പള്ളിയിലും സമാനരീതിയിൽ ചാവേർ ആക്രമണമുണ്ടായിരുന്നു. കൊച്ച റിസൽദാർ ഏരിയയിലെ പള്ളിക്കുള്ളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 63 പേരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴുണ്ടായ സ്ഫോടനത്തിനു പിന്നാലെ ഇസ്ലാമാബാദിൽ ജാഗ്രതാ നിർദേശവും പരിശോധനയും കർശനമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.