60 വര്‍ഷം മുമ്പ് അക്രമിയുടെ നാവ് കടിച്ചുമുറിച്ചതിന് ശിക്ഷിക്കപ്പെട്ട ദക്ഷിണകൊറിയന്‍ സ്വദേശിനിയുടെ കേസില്‍ പുനര്‍വിചാരണ
- Published by:meera_57
- news18-malayalam
Last Updated:
ഇപ്പോള്‍ 78 വയസ്സ് പ്രായമുള്ള ചോയ് മാല്‍-ജയ്ക്ക് 18 വയസ്സുള്ളപ്പോഴാണ് ബലാത്സംഗത്തിന് ഇരയായത്
60 വര്‍ഷം മുമ്പ് ബലാത്സംഗ ശ്രമത്തിനിടെ അക്രമിയുടെ നാവ് കടിച്ചുമുറിച്ച് പരിക്കേല്‍പ്പിച്ച ദക്ഷിണ കൊറിയന്‍ സ്വദേശിനിയെ ശിക്ഷിച്ച കേസ് പുനഃപരിശോധിക്കാന്‍ തീരുമാനം. ഇപ്പോള്‍ 78 വയസ്സ് പ്രായമുള്ള ചോയ് മാല്‍-ജയ്ക്ക് 18 വയസ്സുള്ളപ്പോഴാണ് ബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗം തടയാനുള്ള ശ്രമത്തിനിടെ അക്രമിയുടെ നാവില്‍ അവർ കടിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. സ്വയം പ്രതിരോധത്തിനായാണ് ഇങ്ങനെ ചെയ്തതെങ്കിലും അക്രമിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചോയ് കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും പത്ത് മാസം തടവിന് ശിക്ഷ വിധിക്കുകയും ചെയ്ചു. 1964ല്‍ അവരെ ശിക്ഷിച്ച ബുസാന്‍ ജില്ലാ കോടതിയിലാണ് ചോയി കേസില്‍ പുനര്‍ വിചാരണ ആവശ്യപ്പെട്ടതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാല്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയും അപ്പീല്‍ തള്ളുകയുമായിരുന്നു. തുടര്‍ന്ന് അവര്‍ ബുസാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അവിടെയും അപേക്ഷ തള്ളി. തുടര്‍ന്ന് കേസ് സുപ്രീം കോടതിയിലെത്തി. അതിന് ശേഷം കേസിൽ പുനർ വിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. 1964ലും 1965ലും അന്വേഷണത്തിനിടെ ചോയിയെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ക്രിമിനല്‍ നടപടിക്രമ നിയമപ്രകാരം നിയമവിരുദ്ധമായാണ് അറസ്റ്റും വാറണ്ടില്ലാതെ തടങ്കലും നടന്നതെന്ന് വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ബുസാന്‍ കോടതി പറഞ്ഞു.
1964 മേയ് ആറിന് ചോയുടെ വീടിന് അടുത്ത് വെച്ചാണ് അവര്‍ ആക്രമിക്കപ്പെട്ടത്. നോഹ് എന്ന 21കാരൻ അവരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇതിനെ ചോയ് തടയുകയും അയാളുടെ നാവിന്റെ 1.5 സെന്റീമീറ്റര്‍ കടിച്ചുമുറിക്കുകയും ചെയ്തു. എന്നാല്‍, ചോയിക്കാണ് കൂടുതല്‍ കഠിനമായ ശിക്ഷ ലഭിച്ചത്. നോഹയ്ക്ക് രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷനും ആറ് മാസം തടവ് ശിക്ഷയുമാണ് ലഭിച്ചത്.
advertisement
അതേസമയം, അക്രമിയെ വിവാഹം കഴിക്കാന്‍ പ്രോസിക്യൂട്ടര്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയതായി 2020ല്‍ ദി കൊറിയ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ചോയ് വെളിപ്പെടുത്തിയിരുന്നു. ''ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. പറഞ്ഞതുപോലെ അനുസരിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ ജയിലില്‍ കഴിയേണ്ടി വരുമെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു,'' ചോയ് കൂട്ടിച്ചേര്‍ത്തു. നോഹുമായി ഒത്തുതീര്‍പ്പില്‍ എത്തുന്നതിന് ചോയിയുടെ പിതാവ് കുടുംബത്തിന്റെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചു. എങ്കിലും പീഡനം പിന്നെയും തുടര്‍ന്നു. നോഹ് അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും ചോയിയെയും സഹോദരിയെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
advertisement
പിന്നീട് ചോയി തുടര്‍വിദ്യാഭ്യാസം നേടുകയും താന്‍ നേരിട്ട അനീതിയെക്കുറിച്ച് കൂടുതല്‍ ബോധവതിയാകുകയും ചെയ്തു. ലൈംഗിക അതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ സഹായിക്കുന്ന ഒരു വിനിതാ സംഘടനയുടെ പിന്തുണയോടെ അവര്‍ പുനര്‍വിചാരണയ്ക്ക് അപേക്ഷ നല്‍കി. ആഗോളതലത്തില്‍ ശ്രദ്ധ നേടിയ 'മീ ടൂ' പ്രസ്ഥാനവും ചോയിയുടെ നീതിക്കായുള്ള അവരുടെ പോരാട്ടത്തെ സ്വാധീനിച്ചു.
ലൈംഗിക അതിക്രമ കേസുകള്‍ ദക്ഷിണ കൊറിയന്‍ കോടതികള്‍ കൈകാര്യം ചെയ്തിരുന്ന രീതിയെ ശ്രദ്ധയാകര്‍ഷിച്ചു. ഇന്ന് ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ കഴിയാത്തതിന് അപ്പുറവും വെറുപ്പുളവാക്കുന്നതുമാണെങ്കിലും 1960കളിലും 1970കളിലും ദക്ഷിണ കൊറിയയിലെ കോടതികള്‍ ബലാത്സംഗ ഇരകള്‍ക്കും അവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്കും ഇടയില്‍ നിന്ന് ഒത്തുകളി നടത്തുന്നത് സാധാരണമായിരുന്നുവെന്ന് കൊറിയ ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്തു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 17, 2025 2:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
60 വര്‍ഷം മുമ്പ് അക്രമിയുടെ നാവ് കടിച്ചുമുറിച്ചതിന് ശിക്ഷിക്കപ്പെട്ട ദക്ഷിണകൊറിയന്‍ സ്വദേശിനിയുടെ കേസില്‍ പുനര്‍വിചാരണ