ഒൻപത് വർഷം മുമ്പ് അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസിനായി വീണ്ടും തിരച്ചിൽ; ദുരൂഹത ചുരുളഴിക്കാൻ 10 ദിവസമെന്ന് വിദഗ്ധ സംഘം
- Published by:user_57
- news18-malayalam
Last Updated:
ആരുടെയും ശ്രദ്ധയിൽ അധികം പെടാത്ത ഒരു പ്രദേശത്തായിരിക്കണം വിമാനം ഹൈജാക്ക് ചെയ്ത് മുക്കിക്കളഞ്ഞത് എന്നാണ് കരുതുന്നത്. അങ്ങനെയുള്ള ഒരു പ്രദേശത്തെ കേന്ദ്രീകരിച്ചാകും അന്വേഷണം
2014ൽ യാത്രയ്ക്കിടെ റഡാർ സിഗ്നലിൽ നിന്ന് അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 370ക്ക് പിന്നിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ 10 ദിവസത്തെ തിരച്ചിൽ കൊണ്ട് സാധിക്കുമെന്ന അവകാശവാദവുമായി വിദഗ്ധ സംഘം. എയ്റോസ്‌പേസ് വിദഗ്ദ്ധരായ ജീൻ ലൂക്ക് മർച്ചൻഡും പൈലറ്റ് പാട്രിക് ബെല്ലിയുമാണ് വീണ്ടും തിരച്ചിൽ നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. റോയൽ എയ്റോനോട്ടിക്കൽ സോസൈറ്റിക്ക് (Royal Aeronautical Society) മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിൽ വിമാനം ഹൈജാക്ക് ചെയ്യുകയും പിന്നീട് ആഴമുള്ള സമുദ്രത്തിലേക്ക് മുക്കിക്കളയുകയും ചെയ്തതാകാനുള്ള സാധ്യത വിശദീകരിക്കുന്നു. കൂടാതെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിച്ചേക്കാവുന്ന സ്ഥലവും അവർ വിശദീകരിക്കുന്നു. വിമാനത്തിന്റെ ട്രാൻസ്‌പോണ്ടർ( Transponder ) മനഃപൂർവ്വം ഓഫാക്കിയതാണെന്നും, കൂടാതെ വിമാനത്തിന്റെ സഞ്ചാര ദിശയിലെ മാറ്റം ഓട്ടോപൈലറ്റ് മുഖേന സംഭവിച്ചതല്ലെന്നുമുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ.
തിരച്ചിൽ പൂർത്തിയാക്കാനായി ഗവേഷണ സംഘം, ഓസ്ട്രേലിയൻ ട്രാൻസ്‌പോർട് സേഫ്റ്റി അതോറിറ്റിയുമായും( Australian Transport Safety Authority ) , മലേഷ്യൻ സർക്കാരുമായും, സമുദ്ര പര്യവേഷണ സ്ഥാപനമായ ഓഷൻ ഇൻഫിനിറ്റിയുമായും (Ocean Infinity ) ബന്ധപ്പെട്ടിട്ടുണ്ട്. ഗവേഷണത്തിന്റെ ഭാഗമാകാൻ ഓഷൻ ഇൻഫിനിറ്റി ഇതിനോടകം തന്നെ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആളില്ലാ സാങ്കേതിക വിദ്യയായ സബ് നോട്ടിക്കൽ സെർച്ച് ടെക്നോളജി ( Sub-Nautical Search Technology ) ഉപയോഗിച്ചാവും ഓഷൻ ഇൻഫിനിറ്റി തിരച്ചിൽ നടത്തുക. ആരുടെയും ശ്രദ്ധയിൽ അധികം പെടാത്ത ഒരു പ്രദേശത്തായിരിക്കണം വിമാനം ഹൈജാക്ക് ചെയ്ത് മുക്കിക്കളഞ്ഞത് എന്നാണ് കരുതുന്നത്. അങ്ങനെയുള്ള ഒരു പ്രദേശത്തെ കേന്ദ്രീകരിച്ചാകും അന്വേഷണം.
advertisement
റിചാർഡ് ഗോഡ്ഫ്രെ, ഡോ. ഹാൻസ് കോട്സീ, പ്രൊഫസർ സൈമൺ മാസ്കൽ എന്നിവർ ചേർന്ന് തയ്യാറാക്കിയ മറ്റൊരു ഗവേഷണ റിപ്പോർട്ടിൽ ഓസ്ട്രേലിയൻ തീരത്തെ മറ്റൊരു പ്രദേശത്തെ കേന്ദ്രമാക്കി റേഡിയോ ടെക്നോളജി ഉപയോഗിച്ചുള്ള അന്വേഷണം നടത്തണമെന്ന് നിർദ്ദേശിക്കുന്നു. പെർത്തിന് പടിഞ്ഞാറ് ദിശയിൽ 1560 കിലോമീറ്റർ അകലെയാണ് നിർദ്ദിഷ്ട അന്വേഷണ സ്ഥലം. വീക്ക് സിഗ്നൽ പ്രോപ്പഗേഷൻ റിപ്പോർട്ടറിൽ (Weak Signal Propagation Reporter) നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് സംഘം റിപ്പോർട്ട് സമർപ്പിച്ചത്. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയുടെ (University Of Western Australia ) അന്വേഷണ റിപ്പോർട്ടുകൾക്കൊപ്പം തങ്ങളുടെ റിപ്പോർട്ടിനെ സാധൂകരിക്കുന്ന മറ്റ് തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം.
advertisement
പറക്കലിനിടെ അപ്രത്യക്ഷമായ എം. എച്ച് 370ക്ക് പിന്നിലെ കാരണം ഇന്നും ദുരൂഹമായി തന്നെ തുടരുന്ന ഒന്നാണ്. തീവ്രവാദികൾ ഹൈജാക്ക് ചെയ്തതോ അല്ലെങ്കിൽ ഏതെങ്കിലും ദ്വീപസമൂഹ നിവാസികൾ പിടിച്ചെടുത്തതോ ആകാം എന്നൊക്കെയാണ് നിഗമനങ്ങൾ. വിമാനത്തിന്റെ പൈലറ്റിനെയും അയാളുടെ കുടുംബത്തെയും കേന്ദ്രമാക്കി അന്വേഷണങ്ങൾ നടന്നുവെങ്കിലും മതിയായ തെളിവുകൾ ഒന്നും ഇതുവരെയും ലഭിച്ചിട്ടില്ല.
Summary: Search on for the Malaysia aircraft MH 370 that went missing nine years ago
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 30, 2023 10:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഒൻപത് വർഷം മുമ്പ് അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസിനായി വീണ്ടും തിരച്ചിൽ; ദുരൂഹത ചുരുളഴിക്കാൻ 10 ദിവസമെന്ന് വിദഗ്ധ സംഘം