Devi Ajith | ദേവി അജിത്: അപകടവും മദ്യപാനവും മരുന്നുകളും നിറഞ്ഞ നാളുകളിൽ നിന്ന് കരകയറിയ അനുഭവം
- Published by:meera_57
- news18-malayalam
Last Updated:
മലയാള സിനിമയിൽ പക്വതയുള്ള വേഷങ്ങൾ ചെയ്യുന്ന ദേവി അജിത് താണ്ടിയ ജീവിതാവഴികൾ കഠിനമായിരുന്നു
ഇന്നാളുകളിൽ നോക്കിയാൽ, മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ ഇടയ്ക്കിടെ കാണുന്ന നടിയാണ് ദേവി അജിത് (Devi Ajith). വളരെ വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ജയറാം ചിത്രം 'ദി കാർ' നിർമാതാവ് അജിത്ത് അപകടത്തെ തുടർന്ന് വിടവാങ്ങുമ്പോൾ, ഭാര്യ ദേവിക്ക് പ്രായം തീരെ കുറവ്. ഒരു മകളുമുണ്ടായിരുന്നു അവർക്ക്. പിന്നെ ദേവിയും മകളും മാത്രമായി ജീവിച്ച വർഷങ്ങൾ. ടി.വി. പരിപാടിയിൽ ദേവി അജിത് അവതാരകയായി. ഇടയ്ക്കിടെ അവർ സിനിമയിലുമെത്തി. പിന്നെയും കുറച്ചു കാലങ്ങൾ കഴിഞ്ഞതും, ദേവിക്കും ഒരു കാർ അപകടമുണ്ടായി. മദ്യപിച്ച് വാഹനമോടിച്ചു എന്ന് വാർത്ത വന്നെങ്കിലും, താൻ ഹിസ്റ്റീരിയക്ക് മരുന്നുകൾ കഴിച്ച നാളുകളിൽ സംഭവിച്ചതാണത് എന്ന് അവർ പിന്നീട് വിശദീകരണം നൽകി
advertisement
മദ്യപാനം നിർത്തി, മരുന്നുകൾ കുറച്ച്, ഒരു നല്ല ജീവിതശൈലി നയിച്ച് വരികയായിരുന്നു. ആ സമയത്ത് ദേവി വീണ്ടും വിവാഹം ചെയ്യണമെന്ന് വീട്ടുകാർക്ക് ഒരാഗ്രഹം. തന്നെ സ്വയം അറിയാമെന്നത് കൊണ്ട് മദ്യപാനം വീണ്ടും തുടങ്ങിയാലോ എന്ന ഭയം ദേവിയുടെ ഉള്ളിലുണ്ടായിരുന്നു. ഡിപ്രഷൻ ഉണ്ടാവുമ്പോൾ, മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകും വിധം കരയുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താൻ. ഒറ്റയ്ക്കായിപ്പോവുമ്പോൾ ഒരു കൂട്ടുവേണമെന്ന വീട്ടുകാരുടെ ആഗ്രഹമാണ് കല്യാണാലോചനയിലേക്ക് എത്തിച്ചത്. നടക്കട്ടെ എന്ന് കരുതി മാട്രിമോണിയിൽ പരസ്യം നൽകി (തുടർന്ന് വായിക്കുക)
advertisement
മടിച്ചു മടിച്ച് ചില ഫോട്ടോകൾ കാണുകയും, മെസേജുകൾക്ക് മറുപടി കൊടുക്കുകയും ചെയ്തു. മലയാളി എങ്കിലും, നാടിനു പുറത്ത് പഠിക്കുകയും വളരുകയും ചെയ്ത ഒരാളിൽ നിന്നും പ്രതികരണമുണ്ടായി. അദ്ദേഹവുമായി സംസാരിച്ചു തുടങ്ങി. ഈ സമയത്തായിരുന്നു കാർ അപകടം സംഭവിച്ചത്. താൻ വൈറലായി മാറിയ വാർത്ത വന്നതും അക്കാലത്തായിരുന്നു എന്ന് ദേവി
advertisement
അപകടശേഷം ദേവി അജിത് പൂർണമായും ഡൗൺ ആയി. ശാരീരികാവസ്ഥ മെച്ചമായി എന്ന് മറ്റുള്ളവർ കരുതിയത് വരെ കൂടെ ആളുണ്ടായിരുന്നു. എന്നാൽ, തന്റെ അവസ്ഥ തീരെ വഷളായി മാറുകയായിരുന്നു എന്ന് ദേവി അജിത്. അവർ ജോലിക്ക് പോയിത്തുടങ്ങിയതും, താൻ വീണ്ടും മദ്യപാനത്തിലേക്കും മരുന്നുകളിലേക്കും മടങ്ങി. നിർത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരു വലിയ തിരിച്ചടി കിട്ടിയതും, അഡിക്ഷനിലേക്ക് വീണ്ടും വഴുതി വീണു
advertisement
ആ അപകടത്തിന് മുൻപ് വന്ന കല്യാണാലോചനയിലെ ആൾ ആ വേള ദേവിയെ വീണ്ടും വിളിച്ചു. അന്ന് ദേവിയുടെ സഹോദരൻ ബാംഗ്ലൂരിലായിരുന്നു. അവിടേയ്ക്ക് വന്നാൽ നേരിട്ട് കാണാമല്ലോ എന്നായിരുന്നു പണ്ടത്തെ കോൾ അവസാനിച്ച വേളയിൽ അവർ പറഞ്ഞു വച്ചത്. ദീർഘനാളായി ദേവിയെ കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്നതിനെ തുടർന്നായിരുന്നു അയാൾ വീണ്ടും വിളിച്ചതും സംസാരിച്ചതും. നടന്ന കാര്യങ്ങൾ ദേവി വിവരിച്ചു. ഡിപ്രഷനിലാണ് എന്ന് പറഞ്ഞതും, മറുവശത്തു നിന്നും ഒരു വലിയ ചിരിയായിരുന്നു മറുപടി. അറിയപ്പെടുന്ന ഒരു സെലിബ്രിറ്റിയോടാണ് താൻ സംസാരിച്ചിരുന്നത് എന്നറിഞ്ഞില്ല എന്നദ്ദേഹം
advertisement
അവരുടെ നാട്ടിൽ, അപകടം നടന്ന് ഒരാൾ വഴിയിൽ കിടന്നാൽ, ആരും തിരിഞ്ഞു നോക്കുക പോലുമില്ല എന്നും, ഇതൊക്കെ കൂൾ ആയി എടുക്കണമെന്നുമായിരുന്നു ഉപദേശം. ജീവിതത്തിലെ മോശം കാലഘട്ടത്തിൽ ഒട്ടും പരിചയമില്ലാത്ത ഒരാളുടെ സത്യസന്ധമായ ആ പ്രതികരണം, വെള്ളത്തിൽ മുങ്ങിത്താഴുന്ന ഒരാൾക്ക് കച്ചിത്തുരുമ്പ് കിട്ടിയത് പോലായിരുന്നു. ആ വ്യക്തിയുടെ കടന്നുവരവ് ദൈവനിയോഗം പോലായിരുന്നു. കാണാം എന്നൊന്നും വാക്ക് നൽകിയില്ല എങ്കിലും, ആ കോൾ അവസാനിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ താൻ ഇരുന്ന് ചിന്തിച്ചു എന്ന് ദേവി. ജീവിതം മറ്റുള്ളവർക്കു കേറി മേയാനുള്ളതല്ല. അതോടു കൂടി ജീവിതം ഫൈറ്റ് ചെയ്തു മുന്നേറാനുള്ളത് എന്ന് മനസിലാക്കി മുന്നേറാൻ തീരുമാനിച്ചുവെന്നു ദേവി ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു