Nayanthara | ഒളിയമ്പുമായി നയൻതാര; കർമഫലം പലിശയും ചേർത്ത് തിരികെ കിട്ടും എന്ന് പോസ്റ്റ്
- Published by:meera_57
- news18-malayalam
Last Updated:
നയൻതാരയുടെ പോസ്റ്റ് സിനിമാ പ്രമുഖനെ ഉദ്ദേശിച്ചു കൊണ്ടുള്ളതോ എന്ന ചർച്ച സജീവം
വിവാഹ ദൃശ്യങ്ങളും ജീവിതത്തിലെ ധന്യമുഹൂർത്തങ്ങളും വെല്ലുവിളി നിറഞ്ഞ ജീവിതകഥകളും ചേർന്ന നടി നയൻതാരയുടെ (Nayanthara) ഡോക്യുമെന്ററി 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ' (Nayanthara: Beyond the Fairytale) അടുത്തിടെ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. താരത്തിന്റെ കുടുംബത്തിൽ നിന്നും അമ്മയും സിനിമാ സുഹൃത്തുക്കളും നയൻതാരയെ സംബന്ധിച്ച വിവിധ വിഷയങ്ങളെ കുറിച്ച് ഇതിൽ സംസാരിച്ചിരുന്നു. ഡോക്യുമെന്ററിയുടെ വരവിനൊപ്പം എന്നോണം ഒരു വിവാദവും റിലീസിനോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പൊട്ടിത്തെറിച്ചു. നയൻതാരയും വിഗ്നേഷ് ശിവനും ആദ്യമായി ഒന്നിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ ചില ദൃശ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു തർക്കം
advertisement
നിർമാതാവായ ധനുഷിന്റെ അനുവാദമില്ലാതെ സിനിമയിൽ നിന്നുള്ള തങ്കമേ... എന്ന ഗാനം ഉൾപ്പെടുത്തുന്നതിലായിരുന്നു ധനുഷ് ആദ്യം എതിർപ്പ് പ്രകടിപ്പിച്ചത്. നയൻതാരയ്‌ക്കായി വിഗ്നേഷ് ശിവൻ രചിച്ച വരികളാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം. അതിനു ശേഷം മൂന്നു സെക്കന്റ് ദൈർഘ്യമുള്ള ഒരു ബിഹൈൻഡ് ദി സീൻ രംഗം ഡോക്യുമെന്ററിയിൽ വേണമെങ്കിൽ, 10 കോടി രൂപ നഷ്‌ടപരിഹാരം വേണമെന്നായി ധനുഷ്. ഇത് തന്നോടുള്ള പകപോക്കൽ എന്ന നിലയിൽ നയൻതാര തുറന്ന കത്തിന്റെ രൂപത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു (തുടർന്ന് വായിക്കുക)
advertisement
നിശ്ചയിച്ച തീയതിയിൽ തന്നെ നയൻതാരയുടെ ഡോക്യുമെന്ററി പുറത്തിറങ്ങി. നാനും റൗഡി താൻ ലൊക്കേഷനിൽ നയൻതാരയും ഭർത്താവ് വിഗ്നേഷ് ശിവനും ഷൂട്ടിംഗ് ഇല്ലാത്ത സമയം സംസാരിച്ചു നിൽക്കുന്ന ഒരു ചെറിയ ക്ലിപ്പ് ഉൾപ്പെട്ടു. ധനുഷ് പിൻവാങ്ങിയില്ല. ചിത്രം റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഈ ദൃശ്യം നീക്കം ചെയ്യണം എന്ന് തിട്ടൂരം പുറപ്പെടുവിച്ചു. പക്ഷേ, നയൻതാരയും കൂട്ടരും കേട്ടഭാവം കാട്ടിയില്ല. ധനുഷും അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും അടുത്ത നിയമനടപടി കൈക്കൊണ്ടു
advertisement
ധനുഷ് അയച്ച വക്കീൽ നോട്ടിസിന് നയൻതാര മറുപടിയും കൊടുത്തു. വിവാഹം കഴിഞ്ഞ് രണ്ടു വർഷം പിന്നിട്ടിട്ടും ഡോക്യുമെന്ററി വൈകിയതിന് പിന്നിലെ പ്രധാന കാരണം പ്രണയം കണ്ടെത്തിയ നിമിഷങ്ങൾ നിറഞ്ഞ സിനിമയുടെ ദൃശ്യങ്ങളുടെ ലഭ്യതയ്ക്കായുള്ള കാത്തിരിപ്പ് ആയിരുന്നു എന്ന് നയൻതാര തുറന്ന കത്തിൽ തന്നെ സൂചിപ്പിച്ചിരുന്നു. ഡോക്യുമെന്ററിയിൽ കാണുന്നത് തന്റെ സ്വകാര്യ ലൈബ്രറിയിലെ ദൃശ്യമെന്നും നയൻതാരയുടെ വക്കീൽ വാദിച്ചു
advertisement
ധനുഷ് വീണ്ടും വീണ്ടും നയൻതാരയെയും വിഗ്നേഷ് ശിവനെയും വിടാതെ പിന്തുടരുമ്പോൾ, നയൻതാരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വാർത്തയ്ക്ക് പാത്രമായിരിക്കുന്നു. കുറച്ചു മണിക്കൂറുകൾക്ക് മുൻപ്, കർമ്മ ഫലത്തെ കുറിച്ച് നയൻതാര ഒരു വാചകം കോപ്പി ചെയ്ത് പോസ്റ്റ് ഇടുകയായിരുന്നു. 'കള്ളങ്ങൾ കൊണ്ട് ഒരാളുടെ ജീവിതം നശിപ്പിക്കുമ്പോൾ, നിങ്ങൾ വായ്പ എടുത്തതായി കണക്കാക്കുക, പലിശയും ചേർത്ത് അത് നിങ്ങളെ തേടിവരും' എന്നാണ് ആ വാചകത്തിന്റെ പരിഭാഷ
advertisement
നയൻതാരയുടെ മറ്റു പ്രശ്നങ്ങളോ തർക്കങ്ങളോ പൊതുവിടങ്ങളിൽ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ഇത് ധനുഷിന് നേരെയുള്ള ഒളിയമ്പാണോ എന്ന നിലയിൽ പലരും സംശയം പ്രകടിപ്പിക്കുന്നു. ദൃശ്യങ്ങളിൽ പകർപ്പവകാശം ലംഘിച്ചിട്ടില്ല എന്നാണ് നയൻതാരയുടെ വക്കീലിന്റെ വാദം. നയൻതാരയ്ക്കും വിഗ്നേഷ് ശിവനും അവരുടെ നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്സിനും വേണ്ടി അഭിഭാഷകൻ രാഹുൽ ധവാനെയാണ് നിയമിച്ചിട്ടുള്ളത്. 25 കോടി രൂപയ്ക്കാണ് നയൻതാരയുടെ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. നയൻതാരയും വിഗ്നേഷ് ശിവനും അവരുടെ അടുത്ത ചിത്രമായ 'ലവ് ഇൻഷുറൻസ് കമ്പനി'യുടെ റിലീസിനായി കാത്തിരിക്കുകയാണ്