അച്ഛൻ മൂന്നാം ക്‌ളാസിൽ തോറ്റു, അമ്മ ഏഴു വരെ പഠിച്ചു; പ്ലസ് വണ്ണിൽ തോറ്റ മകൾ ഡെപ്യൂട്ടി കളക്‌ടറായ കഥ
- Published by:meera_57
- news18-malayalam
Last Updated:
പെൺകുട്ടികളെ നന്നേ ചെറുപ്പത്തിൽ വിവാഹം ചെയ്തുവിടുന്ന നാട്ടിൽ, ഈ മകളുടെ അച്ഛനമ്മമ്മാർ വ്യത്യസ്തരായി
ജീവിതത്തിൽ എവിടെയെങ്കിലും ഒരിടത്ത് പരാജയപ്പെട്ടാൽ അതവസാനം എന്ന് കരുതി ശിഷ്‌ടകാലത്തെ ശിക്ഷിക്കേണ്ടതുണ്ടോ? ഇല്ല എന്നാണ് അതിനുത്തരം. ഇതാ ജീവിക്കുന്ന ഒരുദാഹരണത്തെ പരിചയപ്പെടാം. ആ വ്യക്തിയാണ് പ്രിയാൽ യാദവ് (Priyal Yadav). മധ്യപ്രദേശ് സ്വദേശിനിയായ ഡെപ്യൂട്ടി കലക്‌ടർ. സ്വന്തം ജീവിതത്തിൽ മാത്രമല്ല, കുടുംബത്തിൽപ്പോലും പരാജയങ്ങളുടെ പരമ്പര തന്നെയുണ്ടായി ഇവർക്ക്. എന്നിട്ടും, അതിലൊന്നും പതറാതെ സധൈര്യം മുന്നോട്ടു പോയി ജീവിതവിജയം കയ്യെത്തിപിടിച്ച കഥയുണ്ട് അവർക്ക് പറയാൻ
advertisement
ഇടത്തരം കുടുംബത്തിലെ മകളായി വളർന്ന വ്യക്തിയാണ് പ്രിയാൽ യാദവ്. എന്നാൽ പതിനൊന്നാം ക്‌ളാസിൽ എത്തിയതും, വിദ്യാഭ്യാസ ജീവിതത്തിൽ ഒരു വലിയ തിരിച്ചടിയുണ്ടായി. പ്രിയാൽ തോറ്റു. പത്താം ക്‌ളാസ് വരെ മികച്ച വിദ്യാർഥിനിയായിരുന്ന പ്രിയാലിന് താങ്ങാവുന്നതായിരുന്നില്ല ഈ തോൽവി. എങ്കിൽ ഇത് വിദ്യാഭ്യാസ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും തോൽവിയായി മാറണം എന്ന് പ്രിയാലിന് നിർബന്ധമുണ്ടായിരുന്നു (തുടർന്ന് വായിക്കുക)
advertisement
വിട്ടുകളയുന്നതിനു പകരം, പ്രിയാൽ തിരിച്ചടിയെ പ്രചോദനമാക്കി മാറ്റി. കൃത്യമായ പരിശ്രമവും അർപ്പണബോധവും കൊണ്ട് മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷന്റെ (MPPSC) പരീക്ഷ മൂന്നു തവണ തുടർച്ചയായി എഴുതി അവർ ഡെപ്യൂട്ടി കളക്‌ടറായി. വെല്ലുവിളികളെ മറികടന്ന് സ്ഥിരോത്സാഹത്തോടെ ജീവിതവിജയം നേടുന്നതെങ്ങനെ എന്ന് പഠിക്കാനുള്ള തുറന്ന പുസ്തകമായി മാറിയിരിക്കുകയാണ് പ്രിയാലിന്റെ ജീവിതം
advertisement
മധ്യപ്രദേശ് സംസ്ഥാനത്തെ ഉൾനാടൻ പ്രദേശമായ ഹർദ ജില്ലയാണ് പ്രിയാലിന്റെ സ്വദേശം. പെൺകുട്ടികളെ നന്നേ ചെറുപ്പത്തിൽ വിവാഹം ചെയ്തുവിടുന്ന പതിവുണ്ട് ഇവിടെ. പ്രിയാലിന്റെ പിതാവ് കർഷകനാണ്. വെറും മൂന്നാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമേ അദ്ദേഹത്തിനുള്ളൂ. വീട്ടമ്മയായ അമ്മ ഏഴാം ക്‌ളാസ് വരെ പഠിച്ചു. തങ്ങളുടെ പരിമിതികൾ മനസിലാക്കിയ പ്രിയാലിന്റെ മാതാപിതാക്കൾ മകളെ പഠിപ്പിച്ചു. സമൂഹത്തിന്റെ സമ്മർദങ്ങളെ അതിജീവിച്ച അവർ മകളെ ഉന്നതവിദ്യാഭ്യാസം നേടാൻ പ്രാപ്തയാക്കി. പഠനത്തിനായി പ്രിയാലിനെ ഇൻഡോറിലേക്ക് അയച്ചു
advertisement
വളരെ ചെറിയ പ്രായം മുതലേ പ്രിയാൽ പഠനത്തിൽ മിടുക്കിയായിരുന്നു. പത്താം ക്ലാസ് പരീക്ഷയിൽ 90 ശതമാനമായിരുന്നു പ്രിയാൽ നേടിയ മാർക്ക്. ബന്ധുക്കളുടെ സമ്മർദത്തിന് വഴങ്ങി പ്രിയാൽ പ്ലസ് വണ്ണിൽ (ഫിസിക്സ്, കെമിസ്ട്രി, ബയോളജി) മെഡിക്കൽ സ്ട്രീം തിരഞ്ഞെടുത്തു. ഈ വിഷയങ്ങളിൽ തീരെ താല്പര്യമില്ലയിരുന്നു എങ്കിലും, സമ്മർദത്തിന് വഴങ്ങി അത് പഠിക്കാൻ ഇറങ്ങിത്തിരിക്കുകയായിരുന്നു ആ പെൺകുട്ടി. പഠനത്തിലെ താൽപര്യക്കുറവ് മൂലമാകാം, പ്രിയാൽ ഫിസിക്സിന് തോറ്റു. ചില മാധ്യമറിപ്പോർട്ടുകൾ അനുസരിച്ച്, പ്രിയാൽ പിന്നീട് എഞ്ചിനീയറിംഗ് പഠനം നടത്തി എന്ന് വിവരമുണ്ട്
advertisement
മധ്യപ്രദേശ് സ്റ്റേറ്റ് സർവീസ് പരീക്ഷയിൽ (MPPSC) തുടർച്ചയായ മൂന്നു തവണ പ്രിയാൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കിയിരുന്നു. നിലവിൽ പ്രിയാൽ ഇൻഡോറിലെ ജില്ലാ റെജിസ്ട്രർ ആയി പ്രവർത്തിച്ചു വരുന്നു. തന്റെ വിജയങ്ങൾക്ക് കാരണക്കാർ അച്ഛനമ്മമാരാണ് എന്ന് പ്രിയാൽ വിശ്വസിക്കുന്നു. നാട്ടിൽ എല്ലാവരും പെണ്മക്കളെ ചെറുപ്രായത്തിൽ വിവാഹം ചെയ്തു വിടുന്നതിൽ താല്പര്യപ്പെട്ടപ്പോൾ, തന്നെ പഠിക്കാൻ അനുവദിച്ച അവരാണ് വിജയങ്ങൾക്ക് പിന്നിൽ എന്ന് പറയുന്നതിൽ പ്രിയാലിന് അഭിമാനം മാത്രം


