വിഷ്ണുപ്രിയയെ കൊന്നശേഷം കത്തി കഴുകി ബാഗിൽവെച്ചു; കുളിച്ച് ഹോട്ടലിൽ ജോലിക്ക് എത്തി പ്രതി ശ്യാംജിത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
ടവർ ലൊക്കേഷൻ പിന്തുടർന്ന് ഹോട്ടലിൽ എത്തിയ പൊലീസിനെ കണ്ടിട്ടും പരിഭ്രമമില്ലാതെ പ്രതി ജോലിയിൽ വ്യാപൃതനായിരുന്നു
കണ്ണൂർ: വീട്ടിൽ കയറി യുവതിയെ കൊലപ്പെടുത്തിയ പ്രതി സംഭവശേഷം ഒരു ഭാവവ്യത്യാസവുമില്ലാതെ ഹോട്ടലിൽ ജോലിക്ക് എത്തി. കൊലപാതകം നടത്തിയശേഷം രക്തംപുരണ്ട വസ്ത്രവും കത്തിയും കഴുകി ബാഗിൽവെച്ചശേഷമാണ് പ്രതി കുളിച്ച് വൃത്തിയായി ജോലിക്ക് എത്തിയത്. അച്ഛൻ നടത്തിയിരുന്ന ഹോട്ടലിലാണ് കൂത്തുപറമ്പ് മാനന്തേരി താഴേക്കളത്തിൽ ശ്യാംജിത്ത് ജോലി ചെയ്തിരുന്നത്.
advertisement
ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് ഹോട്ടലിൽ എത്തുമ്പോൾ പ്രതി ജോലിയിൽ വ്യാപൃതനായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം കുറ്റം നിഷേധിച്ചു. എന്നാൽ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനാകാതെ ശ്യാംജിത്ത് കുറ്റം സമ്മതിക്കുകയായിരുന്നു. വിഷ്ണുപ്രിയയുമായി കഴിഞ്ഞ അഞ്ചുവർഷമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ മൂന്നു മാസമായി തന്നെ പൂർണമായും അവഗണിച്ചിരുന്നതായും ശ്യാംജിത്ത് പറഞ്ഞു. ഇതിൽ പ്രകോപിതനായാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. മൂന്നുദിവസം മുമ്പാണ് കൊല നടത്താൻ തീരുമാനിച്ചത്. ഇതിൻപ്രകാരം കത്തിയും ചുറ്റികയും വാങ്ങി. സംഭവദിവസം വൈകിട്ട് നാടുവിടാനായിരുന്നു പദ്ധതിയെന്നും പൊലീസിനോട് പ്രതി സമ്മതിച്ചു.
advertisement
കണ്ണൂർ: പാനൂർ വള്ള്യായിയില്‍ യുവതിയെ കഴുത്തറത്തു കൊലപ്പെടുത്തിയത് ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയ ശേഷമെന്ന് പ്രതി നേരത്തെ മൊഴി നൽകിയിരുന്നു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകൾ. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. കൊലപ്പെടുത്തിയ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴേക്കളത്തിൽ എം. ശ്യാംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
advertisement
advertisement
വീട്ടിന്റെ പിൻവശത്തെ ഗ്രിൽ തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി നൽകി. അഞ്ച് വർഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്യാംജിത്ത് പറഞ്ഞു. എന്നാൽ ആറു മാസം മുമ്പ് വിഷ്ണുപ്രിയ അകന്നു, മറ്റൊരാളുമായി അടുപ്പത്തിലായി. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശ്യാംജിത്ത് മൊഴി നൽകി.
advertisement
നാല് മാസമായി പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.