ക്യാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ കടത്താൻ ശ്രമിച്ചത് ഒരു കിലോയിലധികം സ്വർണം; കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ സ്വർണവേട്ട
- Published by:Rajesh V
- news18-malayalam
Last Updated:
മലപ്പുറം പട്ടര്‍കടവ് സ്വദേശി മുഹമ്മദ് ബഷീര്‍ (48) ആണ് സ്വര്‍ണ്ണകടത്തിന് പിടിയിലായത്. വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. (റിപ്പോർട്ട്- സി വി അനുമോദ്)
മലപ്പുറം: കരിപ്പൂരിൽ കസ്റ്റംസിൻ്റെ കണ്ണ് വെട്ടിച്ചു പുറത്ത് കടന്നാലും പോലീസിനെ വെട്ടിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു കിലോയിൽ അധികം സ്വർണവുമായി ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം പട്ടര്‍കടവ് സ്വദേശി മുഹമ്മദ് ബഷീര്‍ (48) ആണ് സ്വര്‍ണ്ണകടത്തിന് പിടിയിലായത്. ശരീരത്തിനകത്ത് കാപ്സ്യൂള്‍ രൂപത്തില്‍ 1.012 കി. ഗ്രാം സ്വര്‍ണ്ണം മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. ആഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
advertisement
വ്യാഴാഴ്ച വൈകുന്നേരം ജിദ്ദയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് (SG 140) മുഹമ്മദ് ബഷീര്‍ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം രാത്രി 8 മണിയോടെ ബഷീർ വിമാനത്താവളത്തിന് പുറത്തിറങ്ങി. ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വെച്ചാണ് ബഷീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
advertisement
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ് ഐ പി എസിന് ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബഷീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ബഷീർ സ്വർണം കൊണ്ട് വന്ന കാര്യം സമ്മതിക്കാൻ തയ്യാറായില്ല. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. തുടർന്ന് ബഷീറിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എക്‌സ്‌റേയിൽ ഇയാളുടെ വയറിനുള്ളിൽ സ്വർണം അടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തുകയായിരുന്നു. ബഷീറിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
advertisement
advertisement
advertisement
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നൽകുന്ന കണക്ക് പ്രകാരം ഈവര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി. എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്. കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് 60 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 48 കിലോയോളം സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വർണ കടത്തിന് കൂട്ടു നിന്ന കസ്റ്റംസ് സൂപ്രണ്ട് വരെ ഇക്കാലയളവിൽ പോലീസ് പിടിയിലായി.