തനിക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ ആക്രമണത്തില്‍ കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി അങ്കിത ലോഖണ്ഡെ. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മുൻ കാമുകിയാണ് അങ്കിത. സുശാന്തിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ആദ്യം തന്നെ രംഗത്തെത്തിയവരിൽ ഒരാൾ കൂടിയായിരുന്നു ഇവർ. അന്ന് അങ്കിതയ്ക്ക് പിന്തുണ നൽകി ഒപ്പം നിന്ന അതേ ആരാധകർ തന്നെയാണ് ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണവും നടത്തുന്നത്.
സുശാന്തിന്‍റെ മരണത്തിൽ അങ്കിതയ്ക്കുണ്ടായിരുന്ന ദുഃഖം ഇപ്പോൾ ഇല്ലെന്നും എല്ലാം പബ്ലിസിറ്റിക്കായി നടത്തിയ പ്രകടനം മാത്രമായിരുന്നു എന്നും ആരോപിച്ചാണ് സുശാന്തിന്‍റെ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. അങ്കിതയുടെ സോഷ്യൽ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ വളരെ മോശമായി തന്നെയാണ് ഇവർ പ്രതികരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അങ്കിത തന്നെ മറുപടിയുമായി എത്തിയിരിക്കുന്നത്.
'ഒരുപക്ഷേ എന്‍റെ ബന്ധത്തെക്കുറിച്ച് ഒന്നും അറിയാത്ത ആളുകളാണ് ഇന്ന് എന്‍റെ നേർക്ക് വിരൽ ചൂണ്ടുന്നത് . നിങ്ങൾക്ക് അവനോട് വളരെയധികം സ്നേഹമുണ്ടായിരുന്നുവെങ്കിൽ, പിന്നെ എന്തിനാണ് നിങ്ങൾ ഇപ്പോൾ യുദ്ധം ചെയ്യുന്നത്? ഞങ്ങളുടെ ബന്ധം അവസാനിക്കുമ്പോൾ നിങ്ങൾ എവിടെയായിരുന്നു? ഇന്ന് എന്നെ കുറ്റപ്പെടുത്തുന്നു. പക്ഷെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.
ഓരോരുത്തർക്കും ജീവിതത്തിൽ വ്യത്യസ്ത ലക്ഷ്യങ്ങളുണ്ട്. ജീവിതത്തിൽ മുന്നേറാനാണ് സുശാന്ത് എപ്പോഴും ആഗ്രഹിച്ചിരുന്നത്, അതാണ് അദ്ദേഹം ചെയ്തത്. അവൻ പോയി. അതിന് എന്നെ എന്തിന് കുറ്റപ്പെടുത്തണം? എന്നെ എന്തിനാണ് പഴി ചാരുന്നത്? ഞാനെന്തു തെറ്റ് ചെയ്തു? എന്റെ കഥ എന്താണെന്ന് നിങ്ങൾക്കറിയില്ല, അതിനാൽ എന്നെ കുറ്റപ്പെടുത്തുന്നത് നിർത്തുക. ഇത് ശരിക്കും വേദനിപ്പിക്കുന്നതാണ്' എന്നായിരുന്നു അങ്കിതയുടെ വാക്കുകൾ.
ആറ് വർഷത്തോളം നീണ്ട ബന്ധത്തിനൊടുവിൽ 2016ലാണ് അങ്കിതയും സുശാന്തും പിരിയുന്നത്. ഇതിനു ശേഷം രണ്ടു പേരും രണ്ട് വഴിക്കായി പുതിയ ബന്ധങ്ങളും കണ്ടെത്തിയിരുന്നു. സുശാന്തിന്‍റെ മരണം ആത്മഹത്യയാണെന്ന വാദം തള്ളി ആദ്യം തന്നെ രംഗത്തെത്തിയവരിൽ ഒരാളായിരുന്നു അങ്കിത. സുശാന്തിന് നീതി തേടിയുള്ള പോരാട്ടത്തിൽ സജീവവും ആയിരുന്നു.