കര്‍ഷകര്‍ക്ക് പെന്‍ഷനും 25 ലക്ഷം കോടിയുടെ ക്ഷേമ പദ്ധതിയും പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പയും നല്‍കുമെന്നാണ് ബി.ജെ.പിയുടെ പ്രഖ്യാപനം. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 150 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുമെന്ന ഉറപ്പാണ് കോണ്‍ഗ്രസ് നല്‍കുന്നത്. കര്‍ഷകര്‍ക്കായി പ്രത്യേക ബജറ്റും അവതരിപ്പിക്കും. കാര്‍ഷിക വായ്പാ തിരിച്ചടവ് മുടക്കിയാല്‍ അത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കില്ലെന്ന വാഗ്ദാനവും കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നു.
ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും പട്ടിക ജാതി- വര്‍ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഉറപ്പാക്കുമെന്നാണ് ബി.ജെ.പിയുടെ വാഗ്ദാനം. ജുഡീഷ്യറി ഉള്‍പ്പെടെ എല്ലാ മേഖലകളിലും സ്ത്രീകള്‍, പട്ടിക ജാതി- വര്‍ഗ, ഒബിസി വിഭാഗങ്ങളുടെ പ്രതിനിധ്യം ഉറപ്പാക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ന്യൂനപക്ഷ വിഭാഗങ്ങളുടേതടക്കം പ്രതിനിധ്യം ഉറപ്പാക്കാന്‍ തുല്യാവസര കമ്മീഷന്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യന്‍ ജനസംഖ്യയുടെ 20 ശതമാനം വരുന്ന പാവങ്ങള്‍ക്ക് 72,000 രൂപ വാര്‍ഷിക വരുമാനം ഉറപ്പാക്കുന്ന 'ന്യായ്' പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. 2022 ഓടെ 80 കോടിയോളം വരുന്ന ദരിദ്രര്‍ക്ക് സ്വന്തമായി വീടും 13 കിലോ പഞ്ചസാരയും ലഭ്യമാക്കുന്ന ജന്‍ ധന്‍ യോജന നടപ്പാക്കുമെന്ന വാഗ്ദാനമാണ് ബി.ജെ.പി മുന്നോട്ടു വച്ചിരിക്കുന്നത്.
ചര്‍ച്ചകളിലൂടെ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന കാഴ്ചപ്പാടാണ് കോണ്‍ഗ്രസിനുള്ളത്. സൈന്യത്തിന്റെ സാന്നിധ്യം ഘട്ടം ഘട്ടമായി കുറച്ച് കാശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാമെന്ന പ്രതീക്ഷയും പാര്‍ട്ടിക്കുണ്ട്. അതേസമയം ആര്‍ട്ടിക്കിള്‍ 370 നെ കുറിച്ചോ കാശ്മീരി പണ്ഡിറ്റുകളെ കുറിച്ചോ പ്രകടനപത്രികയിൽ ഒന്നും പറയുന്നുമില്ല. ബി.ജെ.പിയാകട്ടെ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കുമെന്നും കാശ്മീരി പണ്ഡിറ്റുകളുടെ സുഗമമായ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നും പറയുന്നു.