ഹൈദരാബാദിൽ ബലാൽസംഗ കേസ് പ്രതികളെ വെടിവെച്ചു കൊന്ന സംഭവം നിയമ യുദ്ധത്തിലേക്ക്. കൊല്ലപ്പെട്ട നാല് യുവാക്കളുടെയും മൃതദേഹം സംസ്കരിക്കുന്നത് തെലുങ്കാന ഹൈക്കോടതി താൽകാലികമായി തടഞ്ഞു. പോലീസ് മനഃപൂർവം പ്രതികളെ വെടിവെച്ചു കൊന്നതായി ആരോപിച്ചു മനുഷ്യാവകാശ പ്രവർത്തകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കും. പൊലീസിന് പിന്തുണയുമായി നൂറുകണക്കിന് ആളുകൾ ഹൈദരാബാദിൽ പാതിരാ പ്രകടനം നടത്തി
പോലീസ് തന്നെ വിധി തീരുമാനിച്ചു വധ ശിക്ഷ നടപ്പാക്കുന്നത് അനുവദിച്ചാൽ രാജ്യത്ത് നിയമവാഴ്ച തകരുമെന്ന പരാതിയുമായാണ് ഒരു സംഘം മനുഷ്യാവകാശ പ്രവർത്തകർ തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചത്. പ്രശ്നത്തിൽ ഇടപെട്ട കോടതി ഹർജി ഫയലിൽ സ്വീകരിച്ചു വാദം കേൾക്കാനായി തിങ്കളാഴ്ചയിലേക്ക് മാറ്റി. കൊല്ലപ്പെട്ട നാല് യുവാക്കളുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ സംസ്കരിക്കരുതെന്ന് സർക്കാരിന് നിർദേശം നൽകി. വിവിധ സംസ്ഥാനങ്ങളിലെ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും സംഭവത്തിൽ സുപ്രീംകോടതി ഇടപെടണമെന്ന ആവശ്യവുമായി ചീഫ് ജസ്റ്റിസ് എസ.എ. ബോബ്‌ഡെയെ സമീപിക്കാൻ തീരുമാനിച്ചു. മഹാരാഷ്ട്രയിലെ അഭിഭാഷകർ ചീഫ് ജസ്റ്റിസിനും ദേശീയ മനുഷ്യാവകാശ കമ്മീഷനും കത്തയച്ചു
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് വെടിവെപ്പ് നടന്ന സ്ഥലം സന്ദർശിക്കും. ഹൈദരാബാദ് കൊലപാതകങ്ങളിൽ തെലുങ്കാന സർക്കാർ ഇതുവരെ പ്രത്യേക അന്വേഷണമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ ഏറ്റുമുട്ടൽ കൊലകളിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശമുണ്ട്. പോലീസ് നടപടിയെ വിമർശിച്ചു കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം പോലീസിനെ അഭിനന്ദിച്ചു രാത്രിയും ഹൈദരാബാദിൽ പ്രകടനങ്ങൾ നടന്നു. കൊല്ലപ്പെട്ട വനിതാ വെറ്റിനറി ഡോക്റ്റർ ദിശയുടെ വീടിനു മുന്നിൽ നൂറു കണക്കിന് ആളുകൾ മെഴുകുതിരി വെളിച്ചവുമായി അണിനിരന്നു
ഹൈദരാബാദിൽ പോലീസ് നടത്തിയ കൊലപാതകങ്ങളെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപലപിച്ചു. എന്നാൽ, പ്രതികളെ വെടിവെച്ചു കൊന്ന പോലീസ് സംഘത്തിലെ ഓരോരുത്തർക്കും അൻപതിനായിരം രൂപ വീതം നൽകുമെന്ന വിവാദ പ്രസ്താവനയുമായി മുൻ ബീഹാർ എം.പി. പപ്പു യാദവ് രംഗത്തെത്തി. കാട്ടാളന്മാർ ദയ അർഹിക്കുന്നില്ല എന്ന പ്രസ്താവനയിലൂടെ ഗൗതം ഗംഭീർ എം.പി.യും ഏറ്റുമുട്ടൽ കൊലയെ ന്യായീകരിച്ചു