ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘവും സമാന ചിന്താഗതിക്കാരായ സംഘടനകളും 30 വർഷത്തോളം പ്രവർത്തിച്ചതായി ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് പറഞ്ഞു. ശ്രീരാമൻ ജനിച്ചുവെന്ന് ഹൈന്ദവർ വിശ്വസിക്കുന്ന അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. അയോധ്യയിലെ ‘ഭൂമി പൂജൻ’ ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട ക്ഷണിതാക്കളിൽ ഒരാളായിരുന്നു ഭഗവത്.
രാമക്ഷേത്ര പ്രസ്ഥാനത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് പറഞ്ഞപ്പോൾ, മുതിർന്ന ബിജെപിനേതാവ് എൽ കെ അദ്വാനി, അന്തരിച്ച വിഎച്ച്പി നേതാവ് അശോക് സിംഗാൾ എന്നിവരുടെ പങ്കിനെക്കുറിച്ചും മോഹൻ ഭാഗവത് പരാമർശിച്ചു. ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന് ആവശ്യമായ ആത്മവിശ്വാസം ഈ ദിവസം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രശിലാസ്ഥാപനം പുതിയ ഇന്ത്യയുടെ പുതിയ തുടക്കമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.