ഐപിഎൽ താരലേലം കൊച്ചിയിൽ നടന്നപ്പോൾ കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ശ്രദ്ധ ആകർഷിച്ച് ഹൈദരാബാദ് സൺറൈസേഴ്സ് ഉടമ കാവ്യ മാരൻ. താരലേലത്തിലുണ്ടായിരുന്ന സുപ്രധാന ചില താരങ്ങളെ സ്വന്തമാക്കുന്നതിന് കാവ്യ നടത്തിയ ബുദ്ധിപരമായ നീക്കങ്ങളാണ് അവരെ ശ്രദ്ധേയയാക്കി മാറ്റിയത്. താരലേലത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ് കാവ്യ മാരൻ.
18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കുറാൻ ഐപിഎൽ ലേലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറി. അതേസമയം, കുറാന്റെ സഹതാരം ഹാരി ബ്രൂക്കിനെ സൺറൈസേഴ്സ് ഹൈദരാബാദ് 13.25 കോടി രൂപയ്ക്ക് സ്വന്തമാക്കി. എസ്ആർഎച്ച് ഉടമ കലാനിധി മാരന്റെ മകളായ കാവ്യാ മാരൻ നടത്തിയ ബുദ്ധിപരമായ നീക്കങ്ങൾക്കൊടുവിലാണ് ഹാരി ബ്രൂക്ക് സൺറൈസേഴ്സ് പാളയത്തിലെത്തുന്നത്.
ഐപിഎൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഫ്രാഞ്ചൈസി ഉടമകളിൽ ഒരാളാണ് സൺറൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യാ മാരൻ. ചെന്നൈയിൽ ജനിച്ച കാവ്യ മാരൻ എംബിഎ ബിരുദധാരിയാണ്. കാവേരി മാരന്‍റെയും കലാനിധി മാരന്‍റെയും മകളായ ഈ 30കാരി സൺ ഗ്രൂപ്പ് ബിസിനസുകളിൽ ഇടപെട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രധാനമായും സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ മേൽനോട്ടവും കാവ്യയ്ക്കാണ്.
കടുത്ത ക്രിക്കറ്റ് ആരാധികയാണ് കാവ്യ മാരൻ. കുട്ടിക്കാലം മുതൽ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ ഇഷ്ടപ്പെടുന്ന കാവ്യ മാരൻ സൺറൈസേഴ്സിന്‍റെ മത്സരങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമാണ്. ഇന്ത്യയിൽ ഏറ്റവുമധികം ധനികയായ ബിസിനസുകാരിയായാണ് കാവ്യയുടെ അമ്മ കാവേരി മാരൻ അറിയപ്പെടുന്നത്. ഏഷ്യയിലെ തന്നെ പ്രശസ്തമായ മാധ്യമശൃംഖലയായ സൺ നെറ്റ്വർക്കിന്‍റെ ഉടമസ്ഥരാണ് മാരൻ കുടുംബം.
ഇന്ത്യൻ താരം മായങ്ക് അഗർവാളിനെ 8.25 കോടി രൂപയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കുകയും ചെയ്തിരുന്നു. 5.25 കോടി രൂപയുമായി ഹെന്റിച്ച് ക്ലാസന്‍, 2.6 കോടി രൂപയുമായി വിവ്രാന്ത് ശര്‍മ, 2 കോടി രൂപയ്ക്ക് ആദില്‍ റാഷിദ്, 1.8 കോടി രൂപയ്ക്ക് മായങ്ക് ദാഗര്‍, 1 കോടി രൂപയ്ക്ക് അകീല്‍ ഹൊസൈന്‍ എന്നിവരാണ് ഹൈദരാബാദ് സ്വന്തമാക്കിയ മറ്റ് പ്രമുഖ താരങ്ങൾ.