ചെന്നൈ: 3.3 ഓവറിൽ 5 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ്! ഐപിഎല്ലിലെ എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ മുംബൈ ഇന്ത്യൻസ് താരം ആകാശ് മധ്‍വാളിന്റേത് ആരും കൊതിക്കുന്ന നേട്ടം. ഐപിഎൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസ് നേടിയ ത്രസിപ്പിക്കുന്ന വിജയത്തിന് പിന്നിലെ എഞ്ചിനീയർ ഉത്തരാഖണ്ഡുകാരനായ പേസർ ആകാശ് മധ്‍വാളായിരുന്നു.
3.3 ഓവറിലാണ് 29കാരനായ മധ്‍വാള്‍ അഞ്ച് വിക്കറ്റ് നേട്ടം. ഐപിഎല്ലിലെ റെക്കോഡ് ബൗളിങ് പ്രകടനത്തോടെ അനിൽ കുംബ്ലെ, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന എലീറ്റ് ക്ലബിൽ അംഗമായിരിക്കുകയാണ് താരം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ എട്ട് വിക്കറ്റിന് 182 റൺസെടുത്തു. ലക്നൗവിന്‍റെ മറുപടി ബാറ്റിങ് 16.3 ഓവറിൽ 101 റൺസിൽ അവസാനിച്ചു.
എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ മധ്‍വാൾ, ഉത്തരാഖണ്ഡിൽനിന്ന് ആദ്യമായി ഐപിഎൽ കളിക്കുന്ന താരമാണ്. 2022ൽ പരിക്കേറ്റ സൂര്യകുമാർ യാദവിന് പകരക്കാരനായാണ് മുംബൈ ഇന്ത്യൻസിനുവേണ്ടി കളത്തിലിറങ്ങുന്നത്. നാലുവർഷം മുമ്പു വരെ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചിരുന്ന താരമാണ് ഇന്നലെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ മുംബൈ ആരാധകരുടെ മനംകവർന്നത്.
2019ലാണ് മധ്‍വാളിന്‍റെ ബൗളിങ് ഉത്തരാഖണ്ഡ് ടീമിന്റെ പരിശീലകനായിരുന്ന വസിം ജാഫറിന്റെയും നിലവിലെ പരിശീലകൻ മനീഷ് ഝായുടെയും ശ്രദ്ധയിൽപെടുന്നത്. പിന്നാലെ പേസർ റെഡ് ബാളിൽ പരിശീലനം ആരംഭിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തരാഖണ്ഡിനായുള്ള താരത്തിന്റെ മിന്നുംപ്രകടനം, 2023 സീസണിൽ ടീമിന്‍റെ നായക പദവിയിലെത്തിച്ചു. Photo by: Ron Gaunt / SPORTZPICS for IPL
‘അവൻ (ആകാശ്) കഴിഞ്ഞ വർഷം ഒരു സപ്പോർട്ട് ബൗളറായി ടീമിന്റെ ഭാഗമായിരുന്നു, ജോഫ്ര ആർച്ചർ പോയപ്പോൾ, ഞങ്ങൾക്ക് വേണ്ടി ആ ജോലി ചെയ്യാനുള്ള കഴിവും സ്വഭാവവും അവനുണ്ടെന്ന് മനസ്സിലായി. വർഷങ്ങളായി മുംബൈ ഇന്ത്യൻസിന്‍റെ വിവിധ താരങ്ങൾ ഇന്ത്യക്കായി കളിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്’ -മത്സരശേഷം രോഹിത് ശർമ പറഞ്ഞു.