ചൂളമടിച്ചു കറങ്ങിനടക്കും; ജോമോൻ്റെ വീട്ടിൽ അതിഥിയായെത്തിയ ചൂളൻ എരണ്ടയും കുടുംബവും
- Published by:Warda Zainudheen
- local18
Last Updated:
കഴിഞ്ഞ ദിവസം വീടിനു മുകളിൽ നിന്ന് കാക്കക്കൂട്ടം നിർത്താതെ ബഹളമുണ്ടാക്കുന്നത് കേട്ടാണ് കൊല്ലത്തു തില്ലേരി നഗറിലെ ജോമോൻ ചെന്നു നോക്കിയത്. കണ്ടതോ ഏറെ കൗതുകകരമായ കാഴ്ച.
കഴിഞ്ഞ ദിവസം വീടിനു മുകളിൽ നിന്ന് കാക്കക്കൂട്ടം നിർത്താതെ ബഹളമുണ്ടാക്കുന്നത് കേട്ടാണ് കൊല്ലത്തു തില്ലേരി നഗറിലെ ജോമോൻ ചെന്നു നോക്കിയത്. കണ്ടതോ ഏറെ കൗതുകകരമായ കാഴ്ച. അതിമനോഹരിയായ താറാവിനോട് രൂപസാദ്യശം തോന്നുന്ന ഒരു പക്ഷിയും 6 കുഞ്ഞുങ്ങളും. തവിട്ടുനിറത്തിലുളള ശരീരവും, നീണ്ട ചാരനിറത്തിലുള്ള കൊക്കുകളും തടിച്ചുരുണ്ട ദേഹവുമായി ഒരു സുന്ദരി പക്ഷി. കൂടെ ചാരനിറത്തിൽ വെളളപുളളികളുമായി ആറു കുഞ്ഞുങ്ങളും.
advertisement
ഏറെ ഭംഗിയായി നിറയെ ചെടികളുളള ജോമോൻ്റെ വീട്ടിൽ മുൻപും കുരുവികളടക്കം പല കിളികളും കൂടുക്കൂട്ടാനും മുട്ടയിടാനും എത്താറുണ്ട്. എന്നാൽ ഇത്തവണ എത്തിയ അതിഥി തെക്ക്-തെക്കുകിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു പക്ഷിയായ ചൂളൻ എരണ്ടയാണ്. ഇംഗ്ലീഷിൽ ഈ പക്ഷിയെ ഇന്ത്യൻ വിസിലിംഗ് ഡക്ക് അല്ലെങ്കിൽ ലെസ്സർ വിസിലിംഗ് ഡക്ക് എന്നു അറിയപ്പെടുന്നു. ഇവ പറക്കുമ്പോൾ “സീസിക്ക്-സീസിക്ക്” എന്ന ചൂളം വിളിക്കുന്നതിനാൽ ആണ് ഈ പേര്.
advertisement
കാട്ടുതാറാവ് വിഭാഗക്കാരാണ് ചൂളന്‍ എരണ്ടകൾ. അധികം എരണ്ടകളും ദേശാടനം ചെയ്‌തെത്തുന്നവരാണ്. എന്നാല്‍ രാജ്യത്ത് തന്നെ സ്ഥിരം താമസക്കാരാണ് ചൂളന്‍ എരണ്ടകള്‍. രണ്ടു മൂന്ന് വിഭാഗത്തില്‍പെടുന്ന എരണ്ടകള്‍ മാത്രമാണ് രാജ്യത്ത് സ്ഥിര താമസക്കാരായുള്ളത്. അക്കൂട്ടത്തിലൊന്ന് കൂടിയാണ് ചൂളന്‍ എരണ്ടകള്‍. പേരിന് മാത്രമാണ് കാട്ടുതാറാവെന്നുള്ളത്, കാട്ടില്‍ വാസമുറപ്പിക്കുന്ന വിഭാഗക്കാരല്ല ഇവര്‍.
advertisement
പതിനഞ്ചിന് മുകളിൽ വരുന്ന കൂട്ടങ്ങളായിട്ടാണ് സാധാരണ ഇവയെ കാണുന്നത്. ചതുപ്പു പ്രദേശങ്ങളിലെ നെൽപ്പാടങ്ങളിലും പുൽമൂടിയ കുളങ്ങളിലും, ചിറകളിലുമൊക്കെ ആയിരിക്കും ഇവയെ കാണുക. വരൾച്ച ഇഷ്ടപ്പെടാത്ത ഈ പക്ഷികൾ സദാസഞ്ചാരികളായിരിക്കുമത്രെ. കരയിൽ നടക്കുന്നതിലും വെള്ളത്തിൽ മുങ്ങാങ്കുഴിയിടുന്നതിലും മിടുക്കരാണ് ചൂളൻ എരണ്ടകൾ.
advertisement
നെൽമണികൾ, ജലസസ്യങ്ങളുടെ മൃദുവായ ഭാഗങ്ങൾ, ഒച്ച്, പുഴുക്കൾ, തവള, മത്സ്യങ്ങൾ എന്നിവയാണ് ഇതിൻ്റെ ഇഷ്ടാഹാരങ്ങൾ. കുളക്കരയിലും, ചിറയ്ക്കടുത്തും, തറയിൽ ഇലകളും, നീളമുള്ള പുല്ലുകൾ നിരത്തിയും മരങ്ങളിലാണെങ്കിൽ ചുള്ളിക്കമ്പുകൊണ്ടോ ആയിരിക്കും ചൂളൻ എരണ്ട കൂടൊരുക്കുന്നത്. ചിലപ്പോൾ മറ്റ് പക്ഷികളുടേയും കൂടുകൾ ഇവ ഉപയോഗിക്കാറുണ്ട്. സാധാരണയായി വെള്ളനിറത്തിലുള്ള എട്ട് മുതൽ 12 വരെ മുട്ടകൾ ഉണ്ടാകും. അടയിരിക്കുന്നതോടെ വെള്ള നിറംമാറി തവിട്ട് പുള്ളികൾ മുട്ടയുടെമേൽ കണ്ടുതുടങ്ങും.
advertisement
അപൂര്‍വമായ പക്ഷി വിഭാഗക്കാര്‍ എന്ന ലേബലില്‍ പലപ്പോഴും ചൂളൻ എരണ്ട മാധ്യമങ്ങളിവര്‍ സ്ഥാനം പിടിക്കാറുണ്ട്. തണ്ണീര്‍ത്തടങ്ങളുടെ നാശമാണിവ നേരിടുന്ന പ്രധാന വെല്ലുവിളി. തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി കുറയുന്നത് ഇവയുടെ എണ്ണം കുറയുന്നതിനും കാരണമാകുന്നു. കൃതൃമായി കണക്കില്ല. വന്യജീവി സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുന്ന ചൂളന്‍ എരണ്ടകളെ കെണി വെച്ചു പിടിക്കുന്നതുമെല്ലാം കുറ്റമാണ്.
advertisement
മുൻപ് കുവൈറ്റിൽ ആയിരുന്ന ജോമോൻ ഇപ്പോൾ നാട്ടിലും ലാൻഡ്സ്കേപ്പ് വർക്ക് ചെയ്യുന്നുണ്ട്. താൻ സ്വന്തമായി നവീകരിച്ച തൻ്റെ വീട്ടിൽ നിറയെ ചെടികൾ വളർത്തുന്നുണ്ട്. അതിമനോഹരമായി വീടിനെ പൊതിഞ്ഞു നിൽക്കുന്ന പച്ചപ്പ് ഏറെ ജൈവവൈവിധ്യങ്ങൾക്കു താവളമാണ്. രാവിലെ വിരുന്നെത്തിയ ചൂളൻ എരണ്ട കുടുംബം വൈകീട്ട് ആയിട്ടും ഇവിടെ തന്നെയായിരുന്നു. രാത്രിയായതേടെ കുഞ്ഞുങ്ങളെ ജോമോനെയും കുടുംബത്തേയും ഏൽപ്പിച്ചിട്ടെന്ന പോലെ തളളപക്ഷി പറന്നു. ഇന്നലെ രാത്രി മുഴുവൻ ഈ കുഞ്ഞുങ്ങൾ വീട്ടിലെ ഇൻഡോർ പോണ്ടിൽ സുരക്ഷിതരായിരുന്നു. ഇന്നു രാവിലെ തളളപക്ഷി വീണ്ടും എത്തിയിരുന്നു.