കോവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി എ.സി.സ്ലീപ്പർ ബസ് സൗകര്യം ഒരുക്കി കെഎസ്ആർടിസി. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലുമെത്തുന്ന പ്രവാസികളടക്കമുള്ളവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിനും നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനുകളിലെത്തിക്കുന്നതിനും കെ.എസ്.ആര്‍.ടി.സി മികച്ച സേവനമാണ് നടത്തിയത്
വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലുമെത്തുന്നവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിന് ഇവിടങ്ങളില്‍ മണിക്കൂറുകളോളമാണ് ബസ് ജീവനക്കാര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത്. യാത്രക്കാരെ കാത്തിരിക്കുന്ന ജീവനക്കാര്‍ക്ക് വിശ്രമിക്കാനോ അവശ്യകാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ ഇവിടെ പ്രത്യേക സൗകര്യങ്ങളില്ല
ഇതേതുടര്‍ന്ന് അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്ക് വിശ്രമിക്കാനും അവശ്യകാര്യങ്ങള്‍ ചെയ്യാനുമുള്ള സൗകര്യമൊരുക്കുന്നതിനുള്ള ആശയം എം.ഡി മുന്നോട്ട് വച്ചത്. ഇതിന്റെ ഭാഗമായാണ് വിമാനത്താവളത്തില്‍ ഒരു എ.സി സ്ലീപ്പര്‍ സ്‌പെഷല്‍ ബസ് ജീവനക്കാരുടെ വിശ്രമത്തിനായി വിമാനത്താവളത്തില്‍ ഉണ്ടാകണമെന്ന് തീരുമാനിച്ചത്.
അത്യാധുനിക സൗകര്യത്തോടെയുള്ള ബസുകള്‍ നിര്‍മ്മിച്ചത് കെ.എസ്.ആര്‍.ടി.സിയുടെ തന്നെ വര്‍ക് ഷോപ്പുകളിലാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ആദ്യത്തെ ബസ് എത്തിക്കുന്നത്. അടുത്ത ദിവസം തന്നെ നെടുമ്പാശ്ശേരിയിലും ഓണത്തിന് മുമ്പായി തിരുവനന്തപുരത്തും ഈ സൗകര്യം ഏര്‍പ്പെടുത്തും.. ജീവനക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ നൂതന സംരംഭം.
325 ലിറ്റര്‍ വാട്ടര്‍ ടാങ്ക്. മാലിന്യം നിക്ഷേപിക്കാനിടം, മലിനജലം സംഭരിക്കാനും സംവിധാനം. മൊബൈല്‍ ചാര്‍ജിംഗ് സൗകര്യവും സെന്‍സര്‍ടൈപ്പ് സാനിടൈസിംഗ് മെഷീന്‍, ബര്‍ത്തുകളെ വേര്‍തിരിച്ചും ബസിനകം മനോഹരമാക്കിയുമുള്ള കര്‍ട്ടനുകള്‍, ബസിന്റെ ഇരുവശത്തുകൂടിയും നടന്നുപോകാന്‍ ആവശ്യമായ വഴികള്‍ എന്നിവയാണ് സ്ലീപ്പര്‍ ബസിന്റെ സവിശേഷതകള്‍.