ജിസിഡിഎ പൂട്ടിച്ച കടയുടെ കുടിശ്ശിക എം എ യുസഫലി അടയ്ക്കും; പ്രസന്നകുമാരിയ്ക്ക് ഇനി സ്വന്തം കടയിൽ കച്ചവടം നടത്താം
- Published by:Rajesh V
- news18-malayalam
Last Updated:
ന്യൂസ് 18 വാര്‍ത്തയേത്തുടര്‍ന്ന് നിരവധിയാളുകളാണ് പ്രസന്നകുമാരിയ്ക്ക് സഹായവാഗ്ദാനവുമായെത്തിയത്. (റിപ്പോർട്ട് - എം എസ് അനീഷ് കുമാർ)
കൊച്ചി : ജി.സി.ഡി.എയുടെ ഒഴിപ്പിക്കലിനേത്തുടര്‍ന്ന് നാലുദിവസമായി കൊച്ചി മറൈന്‍ഡ്രൈവിലെ കടയുടെ സമീപത്തു സമീപിച്ചുവന്ന പ്രസന്നകുമാരിയ്ക്ക് ഇനി സ്വന്തം കടയില്‍ കച്ചവടം നടത്തി ജീവിയ്ക്കാം. വാടക കുടിശികയായ ഒന്‍പതര ലക്ഷം രൂപ നല്‍കുമെന്ന് ലുലൂഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി അറിയിച്ചു. ന്യൂസ് 18 വാര്‍ത്തയേത്തുടര്‍ന്ന് നിരവധിയാളുകളാണ് പ്രസന്നകുമാരിയ്ക്ക് സഹായവാഗ്ദാനവുമായെത്തിയത്.
advertisement
മാനസിക വൈകല്യമുള്ള മൂത്തമകള്‍, കൊച്ചുമകളുടെ ജീവനപഹരിച്ച വാഹനാപകടം, പരിക്കില്‍ നിന്ന് മോചിതരാകാത്ത ഇളയമകളും മരുമകനും. ജീവിത ദുരിതങ്ങളുടെ നടുക്കടലിലേക്കാണ് ജി.സി.ഡി.എ ഒഴിപ്പിക്കല്‍ നോട്ടീസ് പതിപ്പിച്ചത്. നാലുനാള്‍ മുമ്പ് ഉദ്യോഗസ്ഥരെത്തി കടപൂട്ടി മുദ്രവെച്ചു. സാധനങ്ങളുപേക്ഷിച്ച് പോകാന്‍ മനസില്ലാത്തതിനാല്‍ പ്രസന്നകുമാരി മഴയും കാറ്റും വെയിലുമേറ്റ് രാപ്പകല്‍ കടയുടെ പിന്നില്‍ തങ്ങി. പ്രളയം, കോവിഡ് ഒന്നും രണ്ടും തരംഗങ്ങള്‍... മറൈന്‍ ഡ്രൈവില്‍ ആളെത്തിയിട്ട് മാസങ്ങള്‍. മുന്നില്‍ ആത്മഹത്യ മാത്രമെന്ന് പ്രസന്നകുമാരി തുറന്നു പറഞ്ഞു.
advertisement
മറൈന്‍ ഡ്രൈവിലെ മഴവില്‍ പാലത്തിന് സമീപം ഉന്തുവണ്ടിയിലായിരുന്നു പ്രസന്നകുമാരി ആദ്യം കച്ചവടം നടത്തിയിരുന്നത്. സൗന്ദര്യവത്ക്കരണ നടപടികള്‍ പൂര്‍ത്തിയായതോടെ പുതിയ കടയ്ക്ക് ടെണ്ടര്‍ നല്‍കി പ്രസന്നകുമാരിയെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. മാനസിക വൈകല്യമുള്ള മകള്‍ക്ക് ചെലവിന് നല്‍കാന്‍ മറ്റുമാര്‍ഗമില്ലെന്ന് ചൂണ്ടിക്കാട്ടിയതോടെ പ്രസന്ന കുമാരിയ്ക്ക് മറൈന്‍ ഡ്രൈവില്‍തന്നെ കട അനുവദിയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
advertisement
ജി.ഡി.ഡി.എ സ്ഥലം മാത്രം നല്‍കിയതോടെ ബാങ്കില്‍ നിന്നും മൂന്നരലക്ഷം രൂപ വായ്പയെടുത്ത് കട നിര്‍മ്മിച്ചു. ജി.ഡി.ഡി.എയ്ക്ക് തറവാടക നല്‍കണമെന്നായിരുന്നു വ്യവസ്ഥ പ്രളയം കോവിഡ് തുടങ്ങി തുടര്‍ച്ചയായി വിനോദസഞ്ചാര സീസണുകള്‍ ഇല്ലാതായതോടെ പ്രസന്ന കുമാരിയുടെ ദുരിതം ആരംഭിച്ചു. ഇതിനിടെ മകളും മരുമകനും അപകടത്തില്‍പ്പെട്ടു, പേരക്കുഞ്ഞിന്റെ മരണം. ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങള്‍. പ്രളയത്തില്‍ വീടു പൂര്‍ണ്ണമായി തകരുകയും ചെയ്തു.
advertisement
മാസങ്ങളായി കട അടഞ്ഞുകിടക്കുന്നതിനാല്‍ ബാങ്ക് വായ്പയും തറവാടകയും അയട്ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ലോക്ഡാൗണ്‍ ഇളവുകള്‍ക്കുശേഷം കഴിഞ്ഞ ദിവസം കടതുറക്കാനെത്തിയപ്പോഴാണ് നോട്ടീസ് പതിച്ചശേഷം ഉദ്യോഗസ്ഥരെത്തി ഒഴിപ്പിച്ചത്. സാധനസാമഗ്രികള്‍ പുറത്തിട്ട് ഷട്ടറുകള്‍ മുദ്രവെച്ച് സംഘം മുടങ്ങി. തറവാടകയും പലിശയുമടക്കം ഒന്‍പതര ലക്ഷം രൂപ കുടിശിക നല്‍കാനുണ്ടെന്ന് ജി.സി.ഡി.എ അറിയിച്ചു. ആവര്‍ത്തിച്ച് നോട്ടീസുകള്‍ നല്‍കിയിട്ടും പണമടയ്ക്കാത്ത സാഹചര്യത്തില്‍ മറ്റുമാര്‍ഗങ്ങളില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പ്രസന്നയുടെ വ്യക്തിഗത വിവരങ്ങള്‍ അറിയില്ലെന്നും പണം തവണകളായി അടയ്ക്കുന്നത് പരിഗണിയ്ക്കാമെന്നും വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജി.സി.ഡി.എ ചെയര്‍മാന്‍ വി.സലിം പറഞ്ഞു.
advertisement
ന്യൂസ് 18 വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ടി.ജെ.വിനോദ് എം.എല്‍.എ സ്ഥലത്തെത്തി. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ ഒഴിപ്പിക്കല്‍ അനുവദിയ്ക്കാനാവില്ലെന്ന് എം.എല്‍.എ. ജി.സി.ഡി.എ ചെയര്‍മാനെയും മന്ത്രിയുടെ ഓഫീസിനെയും ബന്ധപ്പെട്ടതായി എം.എല്‍.എ പറഞ്ഞു. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ റിപ്പോര്‍ട്ടും തേടി.
advertisement
തൊട്ടുന്നാലെ പ്രസന്ന കുമാരിയ്ക്ക് സഹായവുമായി മട്ടാഞ്ചേരിയില്‍ നിന്ന് വ്യാപാരിയായ മുകേഷ് ജെയിനെത്തി. 25000 രൂപ നേരിട്ട് നല്‍കിയ മുകേഷ് ജെയിന്‍ ജി.സി.ഡി.എയിലെ കുടിശിക അടയ്ക്കാനുള്ള ധനസമാഹരണത്തിനായി നടപടികളുമാരംഭിച്ചു. ഇതിനിടെയാണ് ലുലു ഗ്രൂപ്പ് മീഡിയാ കോര്‍ഡിനേറ്റര്‍ എന്‍.ബി.സ്വരാജ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ സന്ദേശവുമായി സ്ഥലത്തെത്തിയത്. പ്രസന്നകുമാരിയുടെ മുഴുവന്‍ കുടിശികയും അടച്ചതീര്‍ക്കാമെന്ന എം.എ.യൂസഫലിയുടെ സന്ദേശം പ്രസന്നകുമാരിയെ അറിയിച്ചു.
advertisement









