മലപ്പുറത്ത് രണ്ടര കോടി രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി; നാല് പേർ അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്
മലപ്പുറം: പൂക്കോട്ടുപാടം കൂറ്റംമ്പാറയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട. 182 കിലോയോളം കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രണ്ടര കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളും ഹാഷിഷ് ഓയിൽ കൊണ്ടുവരാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് പൂക്കോട്ടുപാടത്ത് നടന്നത്.
advertisement
പ്രദേശത്തെ കാടുപിടിച്ച് മേഖലയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പൂക്കോട്ടുപാടം കുറ്റമ്പാറ പരതകുന്നിൽ ആമ്പുക്കാടൻ സുഹൈലിന്റെ കാട് പിടിച്ച പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പുലർച്ചെ 6 മണിയോടെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് വകുപ്പിന് ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മേഖലയിൽ പരിശോധന നടത്തിയത്. കഞ്ചാവിന്റെ സൂക്ഷിപ്പുകാരായ കൂറ്റംമ്പാറ സ്വദേശികളായ കളത്തിൽ ഷറഫുദ്ദീൻ, ഓടക്കൽ അലി, കല്ലിടുമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെ എക്സൈസ് സംഘം പിടികൂടുകയും ചെയ്തു.
advertisement
രണ്ട് പ്രതികൾ ഓടി രക്ഷപെട്ടു. വിഷ്ണു, സൽമാൻ എന്നിവരാണ് ഓടി രക്ഷപെട്ടതെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ലഹരി സംഘത്തിലെ മുഖ്യ സൂത്രധാരകനായ കാളികാവ് സ്വദേശിയെ പിടികൂടാനുള്ള ശ്രമത്തിലാണ് എക്സൈസ് സംഘം. ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടാതെ ഹോണ്ട സിറ്റി കാറിൽ സൂക്ഷിച്ചിരുന്ന ഒരു ലിറ്ററോളം ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്.
advertisement
ആന്ധ്രാപ്രദേശിൽ നിന്നുമാണ് കഞ്ചാവും, ഹാഷിഷ് ഓയിലും കൊണ്ടുവരുന്നതെന്ന് പിടിയിലായവർ പറഞ്ഞു. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു കോടി രൂപ വരെ ലഭിക്കുമെന്ന് പറയുന്നു. 10 മില്ലിക്ക് 3000 രൂപ പ്രകാരമാണ് വിൽപ്പന നടത്തുന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ലിറ്ററിന് 75,000 രൂപ പ്രകാരമാണ് ഹാഷിഷ് ഓയിൽ വിൽക്കുന്നതെന്നും പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
advertisement
ചില്ലറ വിൽപ്പനയിലൂടെ ഒരു ലിറ്ററിന് മൂന്ന് ലക്ഷം രൂപ ലഭിക്കും. അതായത് നാലിരട്ടിയിലധികം ലാഭമാണ് ലഭിക്കുക. കഞ്ചാവിന് 10 ഗ്രാം പാക്കറ്റിന് 500 രൂപക്കാണ് വിൽപ്പന. പിടിക്കപ്പെട്ട പ്രതികൾ വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാണെന്നാണ് സൂചന. ജില്ലയിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്നാണ് കഞ്ചാവും ഹാഷിഷും എത്തിക്കാറുള്ളതെന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിന് അറിയാൻ കഴിഞ്ഞത്.
advertisement
advertisement