കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സ്ണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ. ഈ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ പത്തനാപുരത്തെ എംഎൽഎയുടെ ഓഫീസിൽ നിന്ന് ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് കാസർഗോഡേക്ക് കൊണ്ടുപോയ പ്രദീപിനെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.
പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർഗോഡ് സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്ന് സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
മൊഴിമാറ്റണമെന്ന് ആവശ്യവുമായി പ്രദീപ് കുമാര്‍ മാപ്പുസാക്ഷിയായ വിപിന്‍ കുമാറിന്റെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ ആരേയും കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് അമ്മാവന്‍ ജോലി ചെയ്യുന്ന കാസർഗോഡ് ജുവലറിയിലേക്കെത്തി അവിടെ വെച്ച് അമ്മാവന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വിപിന്‍ കുമാറിന്റെ അമ്മയെ വിളിച്ച് മൊഴിമാറ്റണമെന്ന ആവശ്യം പ്രദീപ് കുമാര്‍ ഉന്നയിച്ചു.
തുടര്‍ന്ന് വിവിധ തരത്തിലുളള ഭീഷണിക്കത്തുകളും ഭീഷണികളും വിപിന്‍ കുമാറിന് നേരിടേണ്ടി വന്നു. പിന്നീട് സെപ്റ്റംബര്‍ മാസത്തില്‍ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജുവലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതില്‍ നിന്നാണ് പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞത്. പ്രദീപ് കുമാര്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്നായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്.
ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദത്തിനിടെ, 2014ലെ അര്‍ണേഷ് കുമാര്‍ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി അറസ്റ്റ് തടയണമെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ കൃത്യമായ കാരണം വ്യക്തമാക്കി പ്രതിയെ രൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് കോടതി ഉത്തരവിട്ടു. ഇക്കാര്യം അറസ്റ്റിനുശേഷം മജിസ്ട്രേറ്റിനെ ബോധ്യപ്പെടുത്തണം. സിആര്‍പിസി 41 (എ) പ്രകാരം നോട്ടീസ് നല്‍കി വിളിപ്പിച്ച പ്രതിയെ അത്യപൂര്‍വമായി മാത്രമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്നാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. നോട്ടീസ് ലഭിച്ചപ്പോള്‍ പ്രതി പോലീസ് മുമ്പാകെ ഹാജരായി മൊഴി നല്‍കിയെന്നും അന്വേഷണവുമായി സഹകരിച്ചെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.