സർക്കാർ- ഗവർണർ പോര് തുടരുന്നതിനിടെ സ്പീക്കർ എ എൻ ഷംസീർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പൊതുവിൽ രണ്ടു പേർക്കും ഉണ്ടായ അസൗകര്യങ്ങളെ തുടർന്നാണ് ഔപചാരിക സന്ദർശനം നീണ്ടു പോയതെന്ന് സ്പീക്കർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീക്കർ എ എൻ ഷംസീർ കൂടിക്കാഴ്ച നടത്തി. സ്പീക്കർ സ്ഥാനം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് ഷംസീർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. ഇന്നലെ വൈകിട്ട് ആറിനായിരുന്നു കൂടിക്കാഴ്ച. പൊതുവിൽ രണ്ടു പേർക്കും ഉണ്ടായ അസൗകര്യങ്ങളെ തുടർന്നാണ് ഔപചാരിക സന്ദർശനം നീണ്ടു പോയതെന്ന് സ്പീക്കർ വ്യക്തമാക്കി.
advertisement
''ഭരണഘടനാ സ്ഥാനമായ നിയമസഭാ സ്പീക്കറായി ചുമതലയേറ്റതിനു ശേഷം ഔദ്യോഗികമായി സംസ്ഥാന ഗവർണറെ സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. പൊതുവിൽ രണ്ടു പേർക്കും ഉണ്ടായ അസൗകര്യങ്ങളെ തുടർന്നാണ് ഔപചാരിക സന്ദർശനം നീണ്ടു പോയത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും, ഇന്നത്തെ സന്ദർശനത്തിനുള്ള സൗകര്യം അറിയിച്ചതിനെ തുടർന്ന്, വൈകുന്നേരം രാജ്ഭവൻ സന്ദർശിക്കുകയും നിയമസഭയുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പുതിയ സ്ഥാന ലബ്ധിയിൽ ഗവർണർ അനുമോദിക്കുകയും ഭാവുകങ്ങൾ നേരുകയും ചെയ്തു''- എ എൻ ഷംസീർ വ്യക്തമാക്കി.
advertisement
അതേസമയം, കെടിയു താത്കാലിക വി സി നിയമനത്തിൽ ഗവർണറെ എതിർ കക്ഷിയാക്കി സർക്കാർ ഹർജി നൽകി. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹർജി നൽകിയിരിക്കുന്നത്. ഗവർണർ വി സിയുടെ ചുമതല നൽകിയ ഡോ. സിസ തോമസ് പ്രതിഷേധത്തിനിടെ സാങ്കേതിക സർവകലാശാലയിലെത്തി ദിവസങ്ങൾക്ക് മുമ്പ് ചുമതലയേറ്റിരുന്നു.
advertisement
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് എല്ലാ വിസിമാരും വിശദീകരണം നൽകി. 10 വൈസ് ചാൻസലർമാരാണ് വിശദീകരണം നൽകിയത്. കണ്ണൂർ വിസി വിശദീകരണം നൽകിയത് അഭിഭാഷകൻ മുഖേനയാണ്. ഇന്നലെ ഉച്ചേയോടെയാണ് കണ്ണൂർ വി. സി ഗോപിനാഥ് രവീന്ദ്രൻ ഗവർണർക്ക് മറുപടി നൽകിയത്. തന്റെ നിയമനവുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങൾ നടന്നിട്ടില്ലെന്നാണ് വി സി നൽകിയ മറുപടിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്.
advertisement
നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ സാങ്കേതിക സർവകലാശാല വി സി നിയമനം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഒമ്പത് സർവകലാശാല വി സിമാരോടും രാജി ആവശ്യപ്പെട്ടത്.