ആലപ്പുഴ നഗരത്തിൽ ഛർദ്ദിയും അതിസാരവും വ്യാപിക്കുന്നത് വെള്ളത്തിലെ കോളിഫോം ബാക്ടീരിയ ആണെന്ന് കണ്ടെത്തിയെങ്കിലും ബാക്ടീരിയ വെള്ളത്തിൽ കലരുതെന്ന് എവിടെ നിന്നെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ പരിശോധനകൾ ശക്തമാക്കാൻ ജില്ല കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ മാസം 28 മുതലാണ് ആലപ്പുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഛർദിയും അതിസാരവും പടർന്ന് പിടിക്കുന്നത്.
ഇതിനോടം 600 ലധികം പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ആദ്യ ഘട്ട ത്തിൽ രോഗകാരണം കണ്ടെത്താൻ കഴിയാതെ സർക്കാർ വകുപ്പുകൾ പരസ്പരം പഴിചാരുന്ന സ്ഥിതിയായിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഫലം വന്നതോടെ രോഗകാരണം കോളിഫോം ബാക്ടീരിയ ആണെന്ന് വ്യക്തമായി. എന്നാൽ കുടിവെള്ളത്തിൽ ബാക്ടീരിയ കലരുന്നത് എങ്ങനെയാണെന്ന് ഇനിയും കണ്ടെത്തിയില്ല.
ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളിൽ പരിശോധന നടത്തിയെങ്കിലും പൈപ്പ് പൊട്ടി മലിന ജലം കലരുന്നതായി സ്ഥിരീകരിച്ചില്ല. തുടർന്ന് സ്വകാര്യ ജല ശുദ്ധീകരണ കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി. എന്നാൽ സംശയിക്കത്തക്ക വിധം ഒന്നും കണ്ടെത്താൻ ഇതുവരെ ആയില്ല. നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കർശന പരിശോധന നടന്നു വരികയാണെന്ന് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഹർഷാദ് പറഞ്ഞു.
അതേസമയം വിവിധ വകുപ്പുകളോട് നഗരത്തിൽ പരിശോധന ശക്തമാക്കാൻ ജില്ല കളക്ടർ എ അലക്സാണ്ടർ നിർദേശിച്ചു. ആലപ്പുഴ നഗരസഭാ പരിധിയിലെ ചില പ്രദേശങ്ങളിൽ ഛർദിയും വയറിളക്ക രോഗവും കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിൽ വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പകർച്ച വ്യാധികൾക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കുമെന്ന് കളക്ടർ പറഞ്ഞു. വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആരോഗ്യം, ഭക്ഷ്യസുരക്ഷാ, ജല അതോറിറ്റി, നഗരസഭ എന്നീ വകുപ്പുകളിലെ ജീവനക്കാരുടെ സംയുക്ത സംഘം രോഗബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങൾ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും. ഈ മേഖലകളിൽ നിന്നു കൂടുതൽ പരിശോധനകൾക്കായി കുടിവെള് സാമ്പിളുകൾ ശേഖരിക്കും.
നിലവിൽ രോഗബാധ നിയന്ത്രണ വിധേയമാണെന്നും ആർ.ഒ. പ്ലാന്റുകളിൽ നിന്നു ലഭിക്കുന്ന കുടിവെള്ളം ഉൾപ്പടെ തിളപ്പിച്ചാറ്റിയശേഷം മാത്രമേ ഉപയോഗിക്കാവൂവെന്നും കളക്ടർ പറഞ്ഞു. ആർ.ഒ. പ്ലാന്റുകളുടെ പ്രവർത്തനം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോയെന്ന് പരിശോധിക്കും. അല്ലെങ്കിൽ ആർ.ഒ. പ്ലാന്റുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ആർ.ഒ. പ്ലാന്റുകൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് നഗരസഭ അധ്യക്ഷ ഇന്ദു വിനോദും വ്യക്തമാക്കി.
വാർഡുകളിൽ നാളെ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ ജലം ഉപയോഗിക്കരുതെന്ന് നഗരസഭ അറിയിച്ചു. ആലിശ്ശേരി, ചുടുകാട് പമ്പ് ഹൗസുകളുടെ പരുധിയിൽ വരുന്ന 15 വാർഡുകളിലാണ് ആദ്യ ശുചീകരണം പരിശോധനകൾ വ്യാപിപ്പിക്കുമെന്ന് അധികൃതർ പറയുമ്പോഴും കുടിവെള്ളത്തിൽ മാലിന്യം കലരുന്നത് എവിടെനിന്നാണെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ജനങ്ങളിൽ ആശങ്ക വർദ്ധിക്കുകയാണ്. എന്നാൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന കാഴ്ചപ്പാടാണ് ജില്ലാ ഭരണകൂടത്തിന്.