ചങ്ങനാശേരി അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പൗവ്വത്തിലിന്‍റെ സംസ്കാരം സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ഉച്ചയോടെ നടന്നു. ചങ്ങനാശേി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ പള്ളിയിലെ കബറിട പള്ളിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍ നടന്നത്.
രാവിലെ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക് പുറമെ സമൂഹത്തിന്‍റെ നാനാതുറയില്‍ നിന്നുള്ള നിരവധി പേര്‍ എത്തിയിരുന്നു.ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉള്‍പ്പെടെ അമ്പതോളം ബിഷപ്പുമാരും അതിരൂപതയ്ക്കകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിനു വൈദികരും സഹകാര്‍മികരായി
സീറോ മലങ്കരസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ലത്തീന്‍സഭാ പ്രതിനിധി കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കി. ഫ്രാന്‍സീസ് മാര്‍പാപ്പായ്ക്കുവേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി അയച്ച അനുശോചന സന്ദേശം ബിഷപ് മാര്‍ തോമസ് പാടിയത്ത് വായിച്ചു.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, മന്ത്രിമാരായ വീണാ ജോര്‍ജ്, വി.എൻ. വാസവന്‍, റോഷി അഗസ്റ്റിൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവരും മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരും ഇന്നു രാവിലെ ആദരവര്‍പ്പിച്ച പ്രമുഖരില്‍പ്പെടുന്നു.