കന്യാകുമാരി ജില്ലയിലെ ചരിത്ര പ്രസിദ്ധമായ മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രത്തിൽ മാസി കൊട മഹോത്സവത്തിന്റെ ഭാഗമായി ഒടുക്കു പൂജ പതിനായിര കണക്കിന് ഭക്ത ജനങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കുന്ന മണ്ടയ്ക്കാട് ക്ഷേത്രത്തിൽ കഴിഞ്ഞ മാർച്ച് 5 നാണ് മാസി കൊട ഉത്സവത്തിന് കൊടിയേറിയത്.
മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് കൊട. കുംഭ മാസത്തിലെ അവസാന ചൊവ്വാഴ്ചയാണ് കൊട മഹോൽസവം. പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊട മഹോത്സവത്തിൽ തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ നിന്നും പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്ര ദർശനത്തിനായി എത്തുന്നത്. പ്രധാന ഉത്സവമായ കൊടയ്‌ക്ക് പൊങ്കാല അർപ്പിക്കാൻ സ്ത്രീകളുടെ വൻ തിരക്കാണ്.
എല്ലാ വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിയും കെട്ടി എത്തുന്ന സ്ത്രീകളാണ് പൊങ്കാല ഇടുന്നത്. സ്ത്രീകൾ ഇരുമുടിയും കെട്ടി എത്തുന്നതിനാലാണ് സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കപ്പെടുന്നത് . 10 ദിവങ്ങളായി ഗണപതി ഹോമം, ഉഷ പൂജ, അത്താഴ പൂജ, വലിയ പടുക്ക, വെള്ളി പല്ലക്കിൽ ദേവി എഴുന്നള്ളത്ത്, ചന്ദന കുടമേന്തിയും പാൽക്കുടമെന്തിയും ഭക്തജങ്ങളുടെ ഘോഷ യാത്ര എന്നിങ്ങനെ വിവിധ വിശേഷ പൂജകൾ നടന്നു.
പ്രധാന വഴിപാടായ മണ്ടയ്ക്കാട് കൊട പത്താം ഉത്സവ ദിവസമായ ഇന്നലെ രാത്രി നടന്നു. രാത്രി 9.30ന് ദേവീ എഴുന്നള്ളത്ത്. രാത്രി 12ന് ഒടുക്കുപൂജയ്ക്കുള്ള പദാർത്ഥങ്ങൾ പാരമ്പര്യ ആചാരപ്രകാരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. രാത്രി 1ന് ഒടുക്കുപൂജ നടന്നു. മറുകൊട ഈ മാസം 21ന് നടക്കും. ശ്രീചക്രത്തിന് മുകളിലുള്ള ഒരു ചിതൽപ്പുറ്റിലാണ് ഭഗവതി കുടിക്കൊള്ളുന്നത് എന്നാണ് വിശ്വാസം. പതിനഞ്ച് അടിയോളം ഉയരമുള്ള ചിതൽപ്പുറ്റാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ.
ചിതൽപ്പുറ്റിന് മുകളിലായി ചന്ദനത്തടി കൊണ്ടുനിർമിച്ചിട്ടുള്ള ഭഗവതിയുടെ മുഖം കാണാം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിഭാവങ്ങൾ ഭഗവതിക്കുണ്ട്. പൊങ്കാല ഇട്ട് നിവേദ്യം സമർപ്പിച്ച കഴിഞ്ഞാൻ പിന്നെ കടൽ കാണുക എന്നൊരു ചടങ്ങുണ്ട്. ക്ഷേത്രത്തിനു നേരെ പുറകിലായി കടൽക്കരയാണ്. ഭക്തർക്ക് അവിടെ ചെന്ന് കാൽ നനച്ച ശേഷം തിരിച്ചു പോകാവുന്നതാണ്. കൊട മഹോത്സവത്തിന് 17 ദിവസം മുൻപുള്ള ഞായറാഴ്ച കൊടിയേറി പത്തു ദിവസത്തെ ഉത്സവമാണുള്ളത്
അത് അവസാനിക്കുന്നതും ചൊവ്വാഴ്ചയാണ്. അതിനു ശേഷം വരുന്ന അടുത്ത ചൊവ്വാഴ്ചയാണ് എട്ടാം കൊടയെന്ന പേരിൽ അഘോഷിക്കപ്പെടുന്നത്. ‘വലിയ പടുക്ക’ എന്നൊരു ചടങ്ങും അന്ന് നടക്കുന്നു. ധാരാളം മലരും, പഴവും, അട, വട, അപ്പം, തിരളി മുതലായവയുണ്ടാക്കി ഭഗവതിക്ക് സമർപ്പിക്കുന്നു. കൊട മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ കന്യാകുമാരി ജില്ലക്ക് പ്രാദേശിക അവധി നൽകിയിരുന്നു.