Petrol Diesel Price| പാചക വാതക വില 25 രൂപ കൂട്ടി; മാറ്റമില്ലാതെ ഇന്ധനവില
- Published by:Rajesh V
- news18-malayalam
Last Updated:
പാചക വാതക സിലിണ്ടറിന് കൊച്ചിയിലെ പുതിയ വില 801 രൂപയാണ്.
കൊച്ചി: പാചകവാതക വില വീണ്ടും കൂടി. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നിലവിൽ ഗാർഹിക സിലിൻഡറിന്റെ വില 776 രൂപയായിരുന്നു. പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വർധനവാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16നും 50 രൂപവീതം കൂട്ടി. ഫെബ്രുവരി 14ന് 50 രുപ വർധിപ്പിച്ചു. ഇന്ധനവില വർധനയ്ക്കു പിന്നാലെയുള്ള പാചകവാതക വിലവർധന ജനങ്ങൾക്ക് ഇരട്ടി ദുരിതമാണ് നൽകിയിരിക്കുന്നത്.
advertisement
അതേസമയം, സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഒരു ലിറ്റർ പെട്രോളിന് ഇന്ന് 92.81 രൂപയാണ് വില. ഡീസലിന് 87.38 രൂപയും. ഫെബ്രുവരി 9 മുതല്‍ 25 വരെയുള്ള ദിവസങ്ങളിൽ ഒരു ലിറ്റര്‍ ഡീസലിന് 4 രൂപ 92 പൈസയും പെട്രോളിന് 4 രൂപ 50 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കേരളത്തിൽ ഇന്ധന വില സർവകാല റെക്കോർഡിലെത്തി. ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. പെട്രോളിന് അന്ന് 85 രൂപ 99 പൈസ ആയിരുന്നു. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 90.80 രൂപയാണ് വില. ഡീസലിന് 85.44 രൂപയും. കോഴിക്കോട് 91.18 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില. ഡീസലിന് 85.85 രൂപയും.
advertisement
കേരളത്തിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ ഡീസൽ വില : തിരുവനന്തപുരം- 92.81, 87.38; കൊച്ചി- 90.80, 85.44; കോഴിക്കോട്- 91.18, 85.85. ന്യൂഡല്‍ഹിയിൽ പെട്രോളിന് 90.93രൂപയും ഡീസലിനും 81.32 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 97.34രൂപയും ഡീസലിന് 88.44 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉൽപന്നങ്ങളുടെ ആവശ്യകത ഉയർന്നതും കോവിഡ് -19 നുള്ള വാക്സിൻ ലഭിക്കാനുള്ള സാധ്യതയുമാണ് ഇന്ധന വില വർധിക്കാനുള്ള പ്രധാന കാരണങ്ങൾ. കൂടാതെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നതും ഇന്ധനവില വർധനവിന് കാരണമാകുന്നു.
advertisement
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത്. ആഗോള ക്രൂഡ് ഓയിൽ വിലയും ഡോളർ വിനിമയ നിരക്കും ഇന്ന് കുത്തനെ ഉയർന്നു. ഒരു ബാരൽ അസംസ്‌കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) ഇന്ന് 67.2 ഡോളറാണ് വില. 72.28 രൂപയിലാണ് ഇന്ന് ഡോളർ വിനിമയം നടക്കുന്നത്.കഴിഞ്ഞ ആഴ്ച രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ അന്ന് പെട്രോൾ വില 100.13 രൂപയിലെത്തിയിരുന്നു. നവംബർ 19 മുതലാണ് എണ്ണ വിതരണ കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
advertisement
പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങൾ ഇതുവരെ നികുതിയിൽ കുറവുവരുത്താൻ തയാറായി. പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരു രൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതൽ കുറച്ചത് മേഘാലയയാണ്. പെട്രോൾ ലിറ്ററിന് 7.40 രൂപയും ഡീസൽ 7.10 രൂപയും. അസ്സമാകട്ടെ അധികനികുതിയിനത്തിൽ ഈടാക്കിയിരുന്ന അഞ്ചുരൂപ പിൻവലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതി കുറച്ചത്. മൂല്യവർധിത നികുതി 38 ശതമാനത്തിൽനിന്ന് 36 ശതമാനമായാണ് കുറവുവരുത്തിയത്.
advertisement
2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ചില ഇടപെടലുകൾ നടത്തിയിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു 2018ലെ വില വർധന സമയത്ത് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം ക്രൂഡ് ഓയിൽ വില 50 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. 2020 ജനുവരിയിൽ ബാരലിന് 63.7 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില ഒക്ടോബറിൽ 40.2 ഡോളറിലെത്തി. ഇന്ത്യയിൽ 2021 ജനുവരിയിൽ ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തി. 2020 ഏപ്രിലിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിരുന്നു. കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണിനെ തുടർന്നാണ് വില കുത്തനെ ഇടിഞ്ഞത്. എന്നാൽ വാക്സിൻ വിതരണം ആരംഭിച്ചതോടെ വില ബാരലിന് 40 ഡോളറിൽ നിന്ന് 63.49 ഡോളറിലേയ്ക്ക് ഉയർന്നു. ഇതേ സമയം പ്രധാന എണ്ണ ഉത്പാദന രാജ്യമായ സൗദി അറേബ്യ എണ്ണയുടെ ഉത്പാദനം 1 മില്യൺ ബാരൽ കുറച്ച് 8.125 ബാരലായി ചുരുക്കി.
advertisement
ഇതിനിടെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇന്ധനത്തിൻ മേലുള്ള നികുതി വർദ്ധിപ്പിച്ചു. ഇതും ഇന്ധന വില ഉയരാൻ കാരണമായി. ഡൽഹിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെ നികുതി 180 ശതമാനം വർധിപ്പിച്ചു. ഡീസലിന്റെ നികുതി 141 ശതമാനം വർദ്ധിച്ചു. ഗ്രാമപ്രദേശങ്ങളിൽ മൺസൂൺ കാലത്ത് നിരവധി കർഷകരെയും ഇന്ധന വില വർധനവ് ബാധിക്കും. ജലസേചനത്തിനും മറ്റും ഡീസൽ മോട്ടോറുകൾ ഉപയോഗിക്കുന്നത് കർഷകരുടെ ചെലവ് വർധിപ്പിക്കും. ഇന്ധനവിലയിലെ നിരന്തരമായ വർധനവിനെ തുടർന്ന് ഇന്ധനത്തിൻ മേലുള്ള നികുതി ഉടൻ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം വിമർശനമുയർത്തുന്നുണ്ട്.