സ്വർണ വില ഇന്നലെ വർധിച്ചിരുന്നു. ഗ്രാമിന് 59 രൂപയും പവന് 472 രൂപയുമാണ് ചൊവ്വാഴ്ച വർധിച്ചത്. ഒരു ഗ്രാമിന് 4385 രൂപയും ഒരു പവന് 35,080 രൂപയുമായിരുന്നു ഇന്നലത്തെ വില. കഴിഞ്ഞ വെള്ളിയാഴ്ച സ്വർണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. 34,400 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ വില. ശനിയാഴ്ച പവന് 200 രൂപ കൂടി 34,600ൽ എത്തി. കഴിഞ്ഞ വ്യാഴാഴ്ച പവന്റെ വില 280 രൂപകുറഞ്ഞ് 34,720 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച 35,000 രൂപയായിരുന്നു പവന്റെ വില. ഇതേ നിരക്കിലാണ് ഇന്നും സ്വർണവില.
ശനിയാഴ്ചയും കേരളത്തിൽ സ്വർണവിലയിൽ നേരിയ വർധനവുണ്ടായിരുന്നു. ഒരു ഗ്രാമിനു 25 രൂപയും ഒരു പവനു 200 രൂപയുമാണ് അന്ന് കൂടിയത്. ആഗോള വിപണിയിലും വില ചെറിയതോതിൽ കുറഞ്ഞു. സ്പോട് ഗോൾഡ് വില 1808 ഡോളറായി. കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില രണ്ടാഴ്ച മുൻപ് മുതൽ വർദ്ധിക്കാൻ തുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും സ്വർണ വില കൂടി. പിന്നീട് വില കുറഞ്ഞിരുന്നു.
ദേശീയ തലത്തിൽ ബുധനാഴ്ച സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ നാമമാത്രമായ വർധനയുണ്ടായി. മുംബൈയിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 4595 രൂപയായി ഉയർന്നു. 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് 45,950 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണത്തിന്റെ നിരക്കും 10 ഗ്രാമിന് 46,950 രൂപയാണ്. ഡൽഹിയിൽ 22 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 46,000 രൂപയാണ്. 10 കാരറ്റ് 24 കാരറ്റ് സ്വർണം വാങ്ങുന്നതിന് 50,180 രൂപ നൽകണം.
ചെന്നൈയിൽ 22 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 44,280 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന് 48,300 രൂപയും നൽകണം. കൊൽക്കത്തയിൽ 22 കാരറ്റ് സ്വർണത്തിന് 46,310 രൂപയും 24 കാരറ്റ് സ്വർണത്തിന് 49,060 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണ നിരക്ക് 0.13 ശതമാനം ഉയർന്ന് ഔൺസിന് 1808.90 ഡോളറായി. അതേസമയം, കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ സ്വർണ്ണത്തിന്റെ പ്രകടനം 2.51 ശതമാനം കുറഞ്ഞു.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം തുടർച്ചയായി സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. 5 ദിവസം കൊണ്ട് 1600രൂപയാണ് പവന് കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് തടയാൻ കഴിയുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കൂടുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.